കോട്ടയം . കോഴിക്കോട് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിൽ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി രൂക്ഷ വിമശനം നടത്തിയ സാഹിത്യകാരൻ എം.ടി. വാസുദേവൻ നായർക്ക് നന്ദി അറിയിച്ച് യാക്കോബായ സഭയുടെ നിരണം ഭദ്രാസന മെത്രാപ്പോലീത്ത യായിരുന്ന ഗീവർഗീസ് മാർ കൂറിലോസ്. ‘ഒത്തിരി നാളുകൾക്ക് ശേഷമാണ് ഒരു പ്രമുഖ സാംസ്കാരിക നായകനിൽ നിന്ന് പല്ലുള്ള ഒരു രാഷ്ട്രീയ വിമർശനം കേൾക്കുന്നത്… എം.ടിക്ക് നന്ദി’ എന്ന് ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ ഗീവർഗീസ് മാർ കൂറിലോസ് പറഞ്ഞു.
‘ഒത്തിരി നാളുകൾക്ക് ശേഷമാണ് ഒരു പ്രമുഖ സാംസ്കാരിക നായകനിൽ നിന്ന് പല്ലുള്ള ഒരു രാഷ്ട്രീയ വിമർശനം കേൾക്കുന്നത്… എം. ടി. ക്ക് നന്ദി…അധികാരത്തിലുള്ള എല്ലാവരും കേൾക്കേണ്ട ശബ്ദം… മൂർച്ചയുള്ള ശബ്ദം… കാതുള്ളവർ കേൾക്കട്ടെ… അധികാരം അടിച്ചമർത്താൻ ഉള്ളതല്ല… അധികാരം ജനസേവനത്തിന് മാത്രം ആവട്ടെ…’ ഗീവർഗീസ് മാർ കൂറിലോസ് കുറിച്ചു. ഏതുവിഷയത്തിലുമുള്ള തന്റെ നിലപാടുകൾ മുഖം നോക്കാതെ വെട്ടി തുറന്നു പറയാറുള്ള വൈദികനാണ് ഗീവർഗീസ് മാർ കൂറിലോസ്.
കെ. റെയിലിന് പിന്നിൽ വലിയ അഴിമതിയും കൊള്ളയുമാണെന്ന് ഗീവർഗീസ് മാർ കൂറിലോസ് തുറന്ന് പറഞ്ഞിരുന്നു. സിൽവർ ലൈൻ പദ്ധതി കേരളത്തെ സർവനാശത്തിലേക്കു നയിക്കുമെന്നും ഇത് വികസന പദ്ധതിയല്ലെന്നുമായിരുന്നു ഗീവർഗീസ് അഭിപ്രായപ്പെട്ടിരുന്നത്. കെ റെയിൽ സിൽവർ ലൈൻ പദ്ധതിക്കെതിരെ നടക്കുന്ന സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ജനകീയ പ്രതിരോധ സമിതി സംഘടിപ്പിച്ച യോഗത്തിലും
ഗീവർഗീസ് മാർ കൂറിലോസ് പങ്കെടുത്തിരുന്നു.
അധികാരമെന്നാല്‍ ആധിപത്യമോ സര്‍വ്വാധിപത്യമോ ആകാമെന്നും രാഷ്ട്രീയ പ്രവര്‍ത്തനം അധികാരത്തിലെത്താനുള്ള അംഗീകൃതമാര്‍ഗമായി മാറിയെന്നായിരുന്നു കഴിഞ്ഞ ദിവസം എം.ടി നടത്തിയ വിമർശനം. ആള്‍ക്കൂട്ടത്തെ എളുപ്പം ക്ഷോഭിപ്പിക്കുകയോ ആരാധകരാക്കുകയോ ചെയ്യാം. തെറ്റു പറ്റിയാല്‍ അത് സമ്മതിക്കുന്ന പതി ഒരു മഹാരഥനും ഇവിടെയില്ലെന്നും എം.ടി പറഞ്ഞു. എന്നാൽ, എം.ടിയുടെ വിമർശനം മുഖ്യമന്ത്രിയെയും സർക്കാരിനെയും ഉദ്ദേശിച്ചല്ലെന്നാണ് ‘ദേശാഭിമാനി’ വിശദീകരിച്ചത്. ഇത് തന്നെയാണ് എൽ ഡി എഫ് കൺവീനർ ജയരാജനും പറഞ്ഞത്.