ഗുഡല്ലൂർ . പന്തല്ലൂരില്‍ അമ്മയോടൊപ്പം പോകവേ മൂന്നു വയസുകാരിയെ കടിച്ചുകൊന്ന പുലിയെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ മയക്കുവെടിവെച്ച് കൂട്ടിലാക്കി. ഉച്ചയ്‌ക്ക് 1.55 ഓടെയാണ് മയക്കുവെടിവെച്ചത്. വൈകിട്ട് 3.30തോടെയാണ് പുലിയെ കൂട്ടിലാക്കി. ജാര്‍ഖണ്ഡ് സ്വദേശികളുടെ മകളായ മൂന്ന് വയസ്സുകാരി നാന്‍സി ശനിയാഴ്ച അതി ദാരുണമായി കൊല്ലപ്പെടുകയായിരുന്നു.
ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെ അമ്മയ്‌ക്കൊപ്പം നടക്കുകയായിരുന്ന കുഞ്ഞിനെ തേയിലത്തോട്ടത്തില്‍ പതിയിരിക്കുകയായിരുന്ന പുലി തട്ടിയെടുക്കുകയായിരുന്നു. കുട്ടിയുമായി ഏറെ ദൂരം ഓടിയ ശേഷം തേയിലത്തോട്ടത്തിലെ ഒരിടത്ത് ഉപേക്ഷിച്ച ശേഷം പുലി കടന്നുകളയുകയാണ് ഉണ്ടായത്. അമ്മയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരും തോട്ടം തൊഴിലാളികളും ഏറെ നേരം അന്വേഷിച്ച ശേഷമാണ് ശേഷമാണ് കുട്ടിയെ കണ്ടെത്തുന്നത്.
പിന്നീട് പന്തല്ലൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെത്തുമ്പോഴേക്കും കുട്ടി മരിച്ചിരുന്നു. പുലിയുടെ ശല്യം അറിയിച്ചിട്ടും അധികൃതരുടെ ഭാഗത്തു നിന്നും നടപടിയുണ്ടാകാത്തതില്‍ പന്തല്ലൂർ മേഖലയിൽ ജനങ്ങളുടെ പ്രതിഷേധം ശക്തമാണ്. ഞായറാഴ്ച നാട്ടുകാരും കൂട്ടിയുടെ മാതാപിതാക്കളും റോഡ് ഉപരോധിച്ച് പ്രതിഷേധിക്കുന്നതിനിടയിലാണ് പുലിയെ പിടികൂടിയിരിക്കുന്നത്.
കഴിഞ്ഞ മൂന്നാഴ്ചയ്‌ക്കിടെ പന്തല്ലൂര്‍ താലൂക്കില്‍ അഞ്ചിടങ്ങളിലാണ് പുലിയുടെ ആക്രമണം ഉണ്ടായത്. ഡിസംബര്‍ 21ന് പുലിയുടെ ആക്രമണത്തില്‍ ഒരു സ്ത്രീ മരിച്ചു. ജനുവരി നാലിന് പുലിയുടെ ആക്രമണത്തില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാല് വയസ്സുകാരിക്ക് പരിക്കേറ്റു. വനം വകുപ്പ് വിവിധിയിടങ്ങളില്‍ കൂട് വയ്‌ക്കുകയും, ക്യാമറ സ്ഥാപിച്ചതോടെയാണ് ആക്രമണം നടത്തിയത് പുലിയാണെന്ന് സ്ഥിരീകരിക്കുന്നത്.