തൃശൂർ . പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തൃശ്ശൂരിൽ. രണ്ട് ലക്ഷം വനിതകൾ അണി നിരക്കുന്ന ബിജെപി മഹിള സമ്മേളനത്തിൽ പങ്കെടുക്കാനായാണ് അദ്ദേഹം തൃശൂരിലെത്തുന്നത്. റോഡ് ഷോ, പൊതുസമ്മേളനം എന്നിങ്ങനെ പരിപാടികളിലായി രണ്ടര മണിക്കൂറോളം സമയം ആണ് മോദി തൃശ്ശൂരിൽ ചിലവഴിക്കുക. പാർലമെൻറ് തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി രാജ്യത്ത് തന്നെ പ്രധാനമന്ത്രി നടത്തുന്ന ആദ്യ റോഡ് ഷോയാണ് തൃശ്ശൂരിൽ നടക്കുക.
ബുധനാഴ്ച ഉച്ചയോടെ കൊച്ചിയിൽ എത്തുന്ന പ്രധാനമന്ത്രി റോഡ് മാർഗം തൃശ്ശൂരിലേക്ക് എത്തും. കളക്ടർ ഉൾപ്പെടെയുള്ളവർ അദ്ദേഹത്തെ സ്വീകരിക്കും. ബിജെപിയുടെ നേതൃത്വത്തിൽ കുട്ടനെല്ലൂരിലും ജില്ലാ ജനറൽ ആശുപത്രിക്കു സമീപവും പ്രധാന മന്ത്രിക്ക് സ്വീകരണമൊരുക്കിയിട്ടുണ്ട്. 3.30-ന് സ്വരാജ് റൗണ്ടിലെത്തുന്നത് മുതൽ നായ്‌ക്കനാലിലെ സമ്മേളന വേദിയിലേക്കുള്ള ഒരു കിലോമീറ്ററാണ് അദ്ദേഹം റോഡ് ഷോ നടത്തുക. 4.15-ന് ആണ് പൊതുസമ്മേളനം. തേക്കിൻ കാട് മൈതാനം ചുറ്റിയുള്ള റോഡ് ഷോയിൽ അദ്ദേഹം പങ്കെടുക്കും. തുടർന്ന് ‘സ്ത്രീ ശക്തി മോദിക്കൊപ്പം’ എന്ന മഹിളാ സമ്മേളനത്തിൽ പങ്കെടുക്കും.
തേക്കിന്‍കാട് മൈതാനത്തെ പരിപാടിയില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍, വനിതാ സംരംഭകര്‍, സാമൂഹിക പ്രവര്‍ത്തകര്‍, സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍, തദ്ദേശഭരണ സ്ഥാപനങ്ങളിലെ അംഗങ്ങള്‍ തുടങ്ങിയ വിഭാഗങ്ങളിലെ വനിതകളും പങ്കെടുക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അറിയിച്ചു. വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനായി ചൊവ്വാഴ്ച്ച തമിഴ്നാട് സന്ദർശിച്ച പ്രധാനമന്ത്രി റോഡ് – റെയില്‍ -വ്യോമഗതാഗത മേഖലയിലായി 19,500 കോടി രൂപയുടെ വികസന പദ്ധതികള്‍ ആണ് ഉദ്ഘാടനം ചെയ്തത്.
കേന്ദ്രമന്ത്രിമാരും ദേശീയ നേതാക്കളും അണിനിരക്കുന്ന വേദിയിൽ സുരേഷ് ഗോപിയും പങ്കെടുക്കുന്നുണ്ട്. 5.30-ന് ആണ് പ്രധാനമന്ത്രിയുടെ മടക്കയാത്ര. പ്രധാനമന്ത്രിയുടെ സന്ദർശനത്തിനെ തുടർന്ന് തൃശൂർ താലൂക്ക് പരിധിയിൽ വരുന്ന പ്രൊഫഷണൽ കോളേജുകളുൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലാ കളക്ടറാണ് ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി തേക്കിൻകാട് മൈതാനിയിലെ പൊതുസമ്മേളനത്തിൽ പങ്കെടുക്കുന്നതിനാലാണ് അവധി നൽകിയിട്ടുള്ളത്.