രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം 4,000 കടന്നു. കേരളത്തിൽ മാത്രം 3000 ലേറെയാണ് രോഗികൾ. കേന്ദ്ര ആരോഗ്യ മന്ത്രാലയ ത്തിന്റെ കണക്കുകൾ ആണ് ഇത് പറയുന്നത്. കേരളത്തിൽ ഒരു മരണം റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തുടനീളം ഉപ – വകഭേദമായ ജെഎൻ.1 (JN.1 cases) ആണ് രാജ്യത്ത് കോവിഡ് കേസുകളുടെ വർദ്ധനവിന് നിലവിൽ കാരണമായിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4,054 സജീവ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
കേരളത്തിൽ വീണ്ടും കോവിഡ് വകഭേദമായ ജെഎൻ.1 സ്ഥിരീകരിച്ചു. നാല് പേർക്ക് കൂടിയാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ തിരുവനന്തപുരത്ത് ഒരാൾക്ക് രോഗം ബാധിച്ചിരുന്നു. ഒമിക്രോണിന്റെ ഉപവകഭേദത്തിൽപ്പെട്ട വൈറസാണ് ജെഎൻ.1. വ്യാപനശേഷി കൂടുതലായ ഈ വകഭേദത്തിന് ആർജ്ജിത പ്രതിരോധശേഷി മറികടക്കാനാകുമെന്നാണ് പഠനങ്ങൾ പറയുന്നത്.
ഞായറാഴ്ച 3,742 ആയിരുന്നു കേസുകളുടെ എണ്ണം. കോവിഡ് ഉപ വകഭേദമായ ജെഎൻ.1 ആദ്യമായി കണ്ടെത്തിയ കേരളത്തിൽ രോഗികളുടെ എണ്ണം 3,000 കടന്നിരിക്കുന്നു. കേരളത്തിൽ ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യവ്യാപകമായിട്ടുള്ള മരണസംഖ്യ 5,33,334 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 315 പേർ കോവിഡ് മുക്തി നേടി. ഇതോടെ ആകെ സുഖം പ്രാപിച്ചവരുടെ എണ്ണം 4.44 കോടിയായി (4,44,71,860). ദേശീയ രോഗമുക്തി നിരക്ക് 98.81 ശതമാനവും കേസിലെ മരണനിരക്ക് 1.18 ശതമാനവും ആണെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
അതേസമയം, മഹാരാഷ്ട്രയിലെ താനെയിൽ അഞ്ച് ജെഎൻ.1 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ജെഎൻ.1 വേരിയന്റ് ബാധിച്ച രോഗികളിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നു. എന്നാൽ ഇവരാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ല. ലോകത്ത് പുതുതായി റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകളിൽ ഏറെയും ജെഎൻ.1 വകഭേദമാണെന്നാണ് കണക്ക്. ഇതിനിടെയാണ് കഴിഞ്ഞ മാസം തിരുവനന്തപുരത്ത് നിന്ന് ശേഖരിച്ച ഒരു സാമ്പിളിൽ ജെഎൻ.1 സ്ഥിരീകരിച്ചത്.