അടിമാലി . ഹൈക്കോടതി വി ഐ പി എന്ന് പറഞ്ഞ അടിമാലിയിലെ മറിയക്കുട്ടി അമ്മച്ചി താരമായിരിക്കുകയാണ്. സാമൂഹ്യ മാധ്യമങ്ങളിൽ മറിയക്കുട്ടിയുടെ പോസുകൾക്കാവട്ടെ ലൈക്കുകളുടെയും കമന്റുകളുടെയും പ്രവാഹമാണ്.
വിധവ പെൻഷൻ മുടങ്ങിയതിനെതിരെ മറിയക്കുട്ടി സമർപ്പിച്ച ഹർജി രാഷ്ട്രീയ പ്രേരിതമാണെന്ന് പറഞ്ഞ സർക്കാർ ഒടുവിൽ harjiyum പിൻവലിച്ച് തിരിഞ്ഞു നോക്കാതെ ഓടിയ പിറകെ മാറിയ കുട്ടി അമ്മച്ചി മാധ്യമങ്ങളോട് പറഞ്ഞ വാക്കുകളാണിപ്പോൾ വൈറലായിരിക്കുന്നത്. ‘മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന് മാസപ്പടി വാങ്ങാം, എനിക്ക് അവകാശപ്പെട്ട പെൻഷനല്ലേ ഞാൻ ചോദിക്കുന്നതെന്നാണ്’ മറിയക്കുട്ടി പറഞ്ഞത്. ഒരാൾക്കും കൊടുത്തിട്ടില്ല, അഞ്ച് മാസത്തെ പെൻഷനാണ് ഞാൻ ചോദിക്കുന്നതെന്നും മറിയക്കുട്ടി പറഞ്ഞു.
‘ഞാൻ മാസപ്പടി വാങ്ങാൻ പോയിട്ടില്ല, എനിക്ക് അവകാശപ്പെട്ട പെൻഷനാണ് ചോദിക്കുന്നത്. ഒരാൾക്കും ഇതുവരെ കൊടുത്തിട്ടില്ല. അഞ്ച് മാസത്തെ പെൻഷനാണ് ചോദിക്കുന്നത്. ഞങ്ങൾക്ക് നല്ലൊരു ക്രിസ്തുമസ് വരുവാ, കഞ്ഞികുടിക്കാനും ഇറച്ചിക്കറി കൂട്ടാനും ഞങ്ങൾക്ക് ആഗ്രഹമുണ്ട്. അത് രാഷ്ട്രീയമാണെന്ന് പറഞ്ഞാൽ. പിണറായിയുടെ കൂട്ടരാണ് രാഷ്ട്രീയം കളിക്കുന്നത്’ – മറിയക്കുട്ടി പറഞ്ഞു.
‘ഞാൻ കോൺഗ്രസുകാരിയാണെന്നാ പറയുന്നേ, എനിക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ അനുവാദം ഒന്നും വേണ്ട. അതിന്റെ സർട്ടിഫിക്കറ്റ് ഒന്നും എനിക്ക് വേണ്ട. ഞാൻ എനിക്ക് ഇഷ്ടമുള്ള പാർട്ടിയിൽ പോകും. അത് ആരും തടയാൻ നോക്കേണ്ട. ഞങ്ങളെ ആരും രാഷ്ട്രീയം പഠിപ്പിക്കാൻ വരേണ്ട. ഞങ്ങൾ എല്ലാം ഇപ്പോൾ വലഞ്ഞു. ഒരു കടയിൽ ഒരു സാധനം വാങ്ങിക്കാൻ പറ്റുന്നില്ല. എല്ലാത്തിനും തീപിടിച്ച വില, മാവേലി സ്റ്റോറിലും റേഷൻകടയിലും ഒരു സാധനവുമില്ല. പിണറായി ഈ വിനോദ യാത്ര നടത്തിയതോടെ വഴിയിൽ നടക്കാൻ പോലും നിവൃത്തിയില്ല’ കേരളത്തിലെ ഒരു സാധാരണക്കാരിയെ പ്രതിനിധീകരിക്കുമാറ് മറിയക്കുട്ടി പറഞ്ഞു.
മറിയക്കുട്ടിയുടെ ഹർജിയിൽ കഴിഞ്ഞ ദിവസം ഹൈക്കോടതി സർക്കാരിനെതിരെ രൂക്ഷ വിമർശനം ആണ് നടത്തിയിരുന്നത്. ‘ആഘോഷങ്ങൾക്കു ചെലവഴിക്കാൻ സർക്കാരിന് പണമുണ്ട്. വിധവ പെൻഷനടക്കമുള്ളവ നൽകാൻ പണമില്ല. പണമില്ലെന്ന കാരണത്താൽ ഏതെങ്കിലും ആഘോഷം സർക്കാർ വേണ്ടെന്നു വയ്ക്കുന്നുണ്ടോ? മറിയക്കുട്ടിക്ക് സർക്കാർ പെൻഷൻ നൽകണം. അതിനു കഴിയില്ലെങ്കിൽ മൂന്നുമാസത്തെ അവരുടെ ചെലവ് ഏറ്റെടുക്കണം. മരുന്നിനും ഭക്ഷണത്തിനുമുള്ള പണമെങ്കിലും നൽകണം’ എന്നാണു കേസിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞത്. സർക്കാരിന്റെ സാമൂഹ്യക്ഷേമ പെൻഷനുകൾ മുടങ്ങുന്നതിൽ പ്രതിഷേധിച്ച് ‘ഭിക്ഷ തെണ്ടൽ’ സമരം നടത്തിയ മറിയക്കുട്ടി അഞ്ചു മാസത്തെ വിധവ പെൻഷൻ മുടങ്ങിയതിനെതിരെയാണ് ഹൈക്കോടതിയെ സമീപിച്ചത്.