കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ, കെഎസ്ഇബി വരുത്തിയ നഷ്ടത്തിന്റെ മുക്കാൽ പങ്ക് സംസ്ഥാന സർക്കാരിന്റെ തലയിൽ. കടമെടുപ്പിനു കേന്ദ്ര സർക്കാരുമായുള്ള വ്യവസ്ഥ പാലിക്കുന്നതിന്റെ ഭാഗമായി 767 കോടിയുടെ നഷ്ടമാണ് സംസ്ഥാന സർക്കാർ ഏറ്റെടുത്തത്. ഇതുവഴി 5,000 കോടിയോളം രൂപ അധികം കടമെടുക്കാൻ കഴിയുമെന്നാണു സർക്കാരിന്റെ പ്രതീക്ഷ.
സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ മേലിൽ ജീവനക്കാരുടെ ആനുകൂല്യങ്ങൾ പരിഷ്കരിക്കരുതെന്നും നഷ്ടം നികത്തി പ്രകടനം മെച്ചപ്പെടുത്തുന്നതിനായി അടിയന്തര നടപടികൾ കെഎസ്ഇബി കൈക്കൊള്ളണമെന്നും നഷ്ടം ഏറ്റെടുത്തു കൊണ്ടുള്ള ഉത്തരവിൽ ധനവകുപ്പ് നിർദേശിച്ചു. 15–ാം ധനകാര്യ കമ്മിഷന്റെ നിർദേശ പ്രകാരം ഉൗർജ മേഖലയിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുന്ന സംസ്ഥാനങ്ങളെ ജിഎസ്ഡിപിയുടെ അര ശതമാനം തുക അധികം കടമെടുക്കാൻ കേന്ദ്രം അനുവദിക്കാറുണ്ട്. കെഎസ്ഇബി നഷ്ടത്തിലായാൽ നഷ്ടത്തിന്റെ നിശ്ചിത ശതമാനം സർക്കാർ ഏറ്റെടുക്കണമെന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് ഇൗ അനുമതി.
കഴിഞ്ഞ വർഷത്തെ (2022–23) നഷ്ടത്തിന്റെ 75% തുക ഏറ്റെടുത്താലേ ഇൗ വർഷം അധിക കടമെടുപ്പ് സാധിക്കൂ. 1023 കോടി രൂപയുടെ നഷ്ടമാണ് കഴിഞ്ഞ വർഷം കെഎസ്ഇബിക്കുണ്ടായത്. അതിനാൽ 767 കോടിയുടെ ബാധ്യത സംസ്ഥാന സർക്കാർ ഏറ്റെടുത്തു. അതിനാലാണ് 5,000 കോടിയോളം രൂപ അധികം കടമെടുക്കാൻ കഴിയുമെന്നു സർക്കാർ പ്രതീക്ഷിക്കുന്നത്.
അതേസമയം കേരളത്തിൽ 5000 കോടിയുടെ വമ്പൻ നിക്ഷേപവു മായി ബിപിസിഎൽ. മന്ത്രി പി രാജീവാണ് ഇക്കാര്യം അറിയിച്ചത്. ഓഗസ്റ്റ് മാസത്തിലാണ് കൊച്ചിയിൽ പോളിപ്രൊപ്പിലീൻ നിർമ്മാണ യൂണിറ്റ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ചകൾ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് ചെയർമാൻ ജി കൃഷ്ണകുമാ റുമായി നടത്തിയതെന്ന് രാജീവ് പറഞ്ഞു. ബിപിസിഎലിൻ്റെ റിഫൈനറിയിലാണ് ലോകോത്തര നിലവാരത്തിലുള്ള പോളി പ്രൊപ്പിലീൻ യൂണിറ്റും അനുബന്ധ വ്യവസായ യൂണിറ്റുകളും ആരംഭിക്കുന്നതിനായുള്ള ശ്രമങ്ങൾ നടന്നത്.
5000 കോടിയുടെ ബൃഹത്തായ പദ്ധതി 46 മാസം കൊണ്ട് പൂർത്തിയാക്കുമെന്ന ഉറപ്പാണ് ഇപ്പോള്‍ ലഭിച്ചിട്ടുള്ളത്. ദൈനംദിന ജീവിതത്തിൽ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്കാവശ്യമായ പോളി പ്രൊപ്പിലീൻ വലിയ തോതിൽ ഈ യൂണിറ്റിൽ നിന്ന് ഉൽപാദിപ്പിക്കാൻ സാധിക്കും. ബാഗുകൾ, വീട്ടുപകരണങ്ങൾ, ബോക്സുകൾ, ഷീറ്റ്, പാക്കേജിങ്ങ് ഫിലിംസ് തുടങ്ങി നിരവധി അവശ്യസാധനങ്ങൾ നിർമ്മിക്കുന്നതിന് ദക്ഷിണേന്ത്യയിലാകെ പോളി പ്രൊപ്പിലീൻ വിതരണം ചെയ്യാൻ ഈ യൂണിറ്റിന് സാധിക്കും.
വളരെ പെട്ടെന്നുതന്നെ പദ്ധതിയുടെ പ്രാരംഭ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പെട്രോകെമിക്കൽ വ്യവസായങ്ങളുടെ ഹബ്ബായി മാറുകയെന്ന കേരളത്തിൻ്റെ ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ഏടാകും കൊച്ചിൻ റിഫൈനറിയിൽ പൂർത്തിയാകുന്ന പുതിയ പ്ലാൻ്റ്. ബിപിസിഎലും അശോക് ലയ്‌ലൻ്റും കൊച്ചിൻ വിമാനത്താവളവും സംയുക്തമായി ഗ്രീൻ ഹൈഡ്രജൻ പ്ലാൻ്റ് സ്ഥാപിക്കുന്നതിനുള്ള ആലോചനകളും നടന്നുവരുന്നുണ്ട്.
ഒപ്പം തന്നെ കൊച്ചിൻ വിമാനത്താവളത്തിന് ആവശ്യമായ ജെറ്റ് ഇന്ധന നിർമ്മാണ യൂണിറ്റുമായി ബന്ധപ്പെട്ടും ബിപിസിഎൽ ചർച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തിൻ്റെയാകെ മുഖച്ഛായ മാറ്റുന്ന പദ്ധതികളിലൂടെ പെട്രോകെമിക്കൽ വ്യവസായങ്ങളുടെ ഹബ്ബായി മാറാനും നിരവധിയായിട്ടുള്ള മറ്റ് നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും സാധിക്കുമെന്നും രാജീവ് പറഞ്ഞു.