ഗവർണർ എത്തും മുൻപെ കാലിക്കറ്റ് സർവ്വകലാശാലയിൽ ഗവർണർക്കെതിരായ പ്രതിഷേധത്തിന് തുടക്കമിട്ട് എസ്എഫ്ഐ. സർവ്വകലാശാലയിൽ എസ് എഫ് ഐ കരിങ്കൊടി പ്രതിഷേധം നടത്തി. ഗസ്റ്റ് ഹൌസിന് മുന്നിൽ എസ് എഫ് ഐ പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടർന്നാണ് പൊലീസ് ഇടപെടൽ ഉണ്ടാവുന്നത്.
ഗവർണറുടെ സുരക്ഷക്കായി 300 ഓളം പോലിസുകാരെ വിന്യസിച്ചി ട്ടുണ്ടെന്നു അറിയിച്ച ക്യാമ്പസ്സിനുള്ളിലാണ് അൻപതോളം വരുന്ന SFI ക്കാരുടെ പ്രതിഷേധം അരങ്ങേറിയതെന്നതാണ് ശ്രദ്ധേയം. എസ് എഫ് ഐക്കാർക്ക് കരിങ്കൊടി പ്രതിഷേധം നടത്താൻ പോലീസ് ഒത്താശ ചെയ്തു കൊടുക്കുകയായിരുന്നു എന്നതാണ് ഇത് വ്യതമാക്കുന്നത്.
പ്രതിഷേധക്കാരെ പൊലീസ് മാറ്റാൻ ശ്രമിച്ചതോടെ, പൊലീസും എസ് എഫ് ഐക്കാരും തമ്മിൽ ഉന്തും തല്ലും ഉണ്ടായി. പ്രതിഷേധക്കാരെ പൊലീസ് തുടർന്ന് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. അതേ സമയം സംഘർഷ സാധ്യത കണക്കിലെടുത്ത് സര്‍വകലാശാലയില്‍ വന്‍ പൊലീസ് വിന്യാസം ഏർപ്പെടുത്തിയെന്നാണ് ഇപ്പോഴും പോലീസ് ഭാഷ്യം. നിലവിലുള്ള 300 പേര്‍ക്ക് പുറമെ 200 പൊലീസുകാരെ കൂടി വിന്യസിച്ചു എന്നും പറയുന്നുണ്ട്. ക്യാംപസിലേക്കുള്ള എല്ലാ വഴികളിലും പൊലീസ് സാന്നിധ്യമുണ്ടെന്നും പോലീസ് അവകാശപ്പെടുകയാണ്.
ഗവർണ്ണറെ കരിങ്കൊടി കാണിക്കാൻ തന്നെയാണ് എസ് എഫ് ഐ നീക്കം എന്നാണ് റിപ്പോട്ടുകൾ. ഗവർണ്ണർ തങ്ങുന്ന ഗസ്റ്റ് ഹൗസിന് മുന്നിൽ ഗോബാക്ക് മുദ്രാവാക്യവുമായി കറുത്ത ബാനറുയർത്തി. ഗവർണർ എത്തുന്ന വഴിയിലും സർവ്വകലാശാലയിലും പ്രതിഷേധിക്കാനാണ് എസ് എഫഐ തീരുമാനിച്ചിട്ടുള്ളത്. കനത്ത പോലീസ് ബന്തവസ്സിനിടെയിലാണ് സർവ്വകലാശാല കവാടത്തിലും ഗസ്റ്റ് ഹൗസിന് മുന്നിലും എസ് എഫ്ഐ കറുത്ത ബാനറുയർത്തിയിരിക്കുന്നത്. ഇതെല്ലാം പോലീസിന്റെ അറിവോടെയാണ് നടന്നിരിക്കുന്നതെന്നതാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ‘സംഘി ഗവർണ്ണർ തിരിച്ച് പോവുക’എന്നതടക്കം എഴുതിയാണ് ബാനറുകൾ ഗവർണർക്കെതിരെ SFI സ്ഥാപിച്ചിരിക്കുന്നത്.
ക്യാമ്പസിലെ വിവിഐപി ഗസ്റ്റ് ഹൗസില്‍ ആണ് ഗവര്‍ണര്‍ താങ്ങുന്നത്. ജില്ലാ പൊലീസ് മേധാവി എസ് ശശിധരന്റെ നേതൃത്വത്തില്‍ മൂന്ന് ഡിവൈഎസ്പിമാരും ആറ് സിഐമാരും ഉള്‍പ്പെടെ 500 ലേറെ പൊലീസുകാരെയുമാണ് ഗവര്‍ണര്‍ക്ക് സുരക്ഷയൊരുക്കാൻ വിന്യസിച്ചിരിക്കുന്നതാണ് ഏറ്റവും ഒടുവിൽ ലഭ്യമാകുന്ന വിവരം. ഇത് കൂടാതെ ഇസഡ് പ്ലസ് സംരക്ഷണമുള്ള ഗവര്‍ണര്‍ക്ക് സുരക്ഷയൊരുക്കാന്‍ അഗ്നിശമന സേനയും മോട്ടോര്‍ വാഹന വകുപ്പും ഗവർണർ താമസിക്കുന്ന ദിവസങ്ങളിൽ ക്യാമ്പസ്സിൽ ഉണ്ടാവും.
ഞായറാഴ്ച രാവിലെ സാദിഖ് അലി ശിഹാബ് തങ്ങളുടെ മകന്റെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ ഗവര്‍ണര്‍ കോഴിക്കോട്ടേക്ക് തിരിക്കും. 18ന് സര്‍വകലാശാല സെമിനാര്‍ ഹാളില്‍ നടക്കുന്ന പരിപാടിയാണ് ഗവര്‍ണറുടെ ഔദ്യോഗിക പരിപാടി. സെമിനാര്‍ ഗവര്‍ണര്‍ ആണ് ഉദ്‌ഘാടനം ചെയ്യുക. മൂന്നുദിവസം ഗവര്‍ണര്‍ ക്യാമ്പസില്‍ താങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്.