കട്ടപ്പന . തനിക്കും തന്റെ ആറുവയസുകാരിയായിരുന്ന മകൾക്കും നീതി നിഷേധിച്ചെന്നു ആരോപിച്ച് കട്ടപ്പന അതിവേഗ സ്പെഷൽ കോടതിക്ക് മുന്നിൽ നടന്നത് സാധാരണമല്ലാത്ത സംഭവങ്ങൾ. കട്ടപ്പനയിലെ കോടതിവരാന്തയിൽ ആറുവയസ്സുകാരി മകളെ പീഡിപ്പിച്ചുകൊന്ന കേസിൽ പ്രതിയെ വെറുതേ വിട്ട വിധി കേട്ട് ഒരമ്മ അലമുറയിട്ട് കരയുകയായിരുന്നു. തീർത്തും വൈകാരിക നിമിഷങ്ങളാണ് കട്ടപ്പന അതിവേഗ സ്പെഷൽ കോടതിയിൽ വ്യാഴാഴ്ച അരങ്ങേറിയത്.
‘എന്തിനാ സാറേ കോടതി… ഇങ്ങനാണോ കോടതി… ഇതാണോ നീതി?… ഇങ്ങനാണോ നീതി?… അവളെ കൊന്നുകളഞ്ഞില്ലേ. എന്റെ മോളെ കൊന്നത് സത്യമാ.. അവനെ വെറുതെ വിടില്ല. ഞങ്ങൾക്ക് 14 വർഷം കുഞ്ഞുങ്ങളില്ലാതിരുന്നു കിട്ടിയ കുഞ്ഞായിരുന്നു.’ എല്ലാ നിയന്ത്രങ്ങളും വിട്ട് അലമുറയിട്ട് കരഞ്ഞ് ആ അമ്മ എന്നെ കൂടി കൊന്നേക്കൂ എന്ന് പറഞ്ഞു നിലത്ത് കിടന്നു ഉരുണ്ടു.
വണ്ടിപ്പെരിയാറിൽ ആറുവയസ്സുകാരിയെ പീഡനത്തിന് ഇരയാക്കിയ ശേഷം കൊലപ്പെടുത്തിയ കേസിലെ പ്രതി ചുരക്കുളം എസ്റ്റേറ്റിലെ അർജുനെ (24) കോടതി വെറുതേവിട്ട സംഭവമാണ് നാടകീയ രംഗങ്ങൾക്ക് കാരണമാവുന്നത്. പോക്‌സോ കേസിലെ പ്രതിയെ വെറുതെ വിടുകയായിരുന്നു കോടതി. നീതികിട്ടിയില്ലെന്നാരോപിച്ച് പൊട്ടിക്കരഞ്ഞ കുഞ്ഞിന്റെ അമ്മ കോടതി വളപ്പിൽ കരഞ്ഞു കൊണ്ട് നിലത്തരു ളുന്നത് കണ്ടവരുടെ കണ്ണുകൾ പോലും ഈറനണിഞ്ഞു. പൊലീസുകാർ ആ അമ്മയെ കോടതിപരിസരത്ത് നിന്ന് നീക്കം ചെയ്യുകയായിരുന്നു.
ആ അമ്മ തനിക്കറിയാവുന്ന സത്യങ്ങൾ വിളിച്ചു പറഞ്ഞു കൊണ്ടേയിരുന്നു. ‘നാട്ടുകാർക്ക് മുഴുവൻ അറിയാം അവൻ ചെയ്ത കാര്യങ്ങൾ, അവനെ വെറുതെവിട്ടു. അവൻ സന്തോഷമായി ജീവിക്കാൻ പോകുവാ. ഞങ്ങൾക്ക് ഞങ്ങളുടെ കുഞ്ഞിനെ നഷ്ടമായി.. പൂജാമുറിയിൽ ഇട്ടാണ് എന്റെ കുഞ്ഞിനെ കൊന്നത്. അലമാരയ്ക്ക് അകത്തിരുന്ന ഷർട്ട് എടുത്താണ് കെട്ടിത്തൂക്കിയത്. കുഞ്ഞിനു ചോറുകൊടുത്ത് പുറത്തേക്ക് ഇറങ്ങിയ സമയത്താണ് അവൻ വീട്ടിൽ കയറി വന്നത്.’ ‘എന്നെ കൊല്ല്, എന്നെ കൊല്ല്, എന്റെ കൊച്ചിനു നീതി കിട്ടാതെ ഞാൻ വരുകില്ല, എന്നെ കൂടി കൊന്നേക്ക്, എന്നെ കൊല്ലണമെങ്കിൽ കൊല്ല്… എന്റെ പൊന്നുമോളേ… എന്റെ കുഞ്ഞിനെ കൊന്നത് സത്യമാ, അവൾക്ക് നീതി കിട്ടിയില്ല..’ നീതി കിട്ടിയില്ലെന്ന ഒരമ്മയുടെ വിലാപയായിരുന്നു എല്ലാം.