കണ്ണൂർ സർവകലാശാല വി സി പുനർനിയമനത്തിൽ അനധികൃത ഇടപെടൽ നടത്തിയ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി. കണ്ണൂർ വി സിയുടെ പുനർനിയമനത്തിൽ മന്ത്രി ആർ ബിന്ദു ഇടപെട്ടെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയ സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരിക്കുന്നത്. കണ്ണൂർ വിസിയെ പുറത്താക്കിയ സുപ്രീംകോടതി വിധിയിൽ പ്രതിപക്ഷം പോരാട്ടം തുടരുമെന്നതിന്റെ സൂചന കൂടിയാണ് കത്തെഴുതൽ. ഈ കത്ത് മുഖ്യമന്ത്രി അവഗണിക്കാനാണ് സാധ്യത.
മന്ത്രിയുടെ അനധികൃത ഇടപെടൽ സത്യപ്രതിജ്ഞാലംഘനവും സ്വജനപക്ഷപാതവുമാണ്. കേരള നിയമസഭാ പാസാക്കിയ നിയമത്തിൽ വി സി നിയമനത്തിൽ പ്രൊ ചാൻസലർ കൂടിയായ ഉന്നത വിദ്യാഭാസ മന്ത്രിക്ക് യാതൊരു അധികാരവും നൽകിയിട്ടില്ല. അതുകൊണ്ടു തന്നെ വി സി നിയമനത്തിൽ ഉന്നത വിദ്യാഭാസ മന്ത്രിയുടെ ഇടപെടൽ നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. ഒരു മന്ത്രി നിയമവിരുദ്ധമായി പ്രവർത്തിച്ചുവെന്ന് പരമോന്നത നീതിപീഠം കണ്ടെത്തിയ സാഹചര്യത്തിൽ ഉന്നത വിദ്യാഭാസ മന്ത്രി ആർ ബിന്ദുവിന് തൽസ്ഥാനത്തു തുടരാനുള്ള അർഹത നഷ്ടപ്പെട്ടിരിക്കുകയാണ്. ഈ അടിയന്തര സാഹചര്യത്തിൽ ആർ ബിന്ദുവിനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കാൻ മുഖ്യമന്ത്രിതയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് കത്തിൽ ആവശ്യപ്പെട്ടിരിക്കുകയാണ്.
പ്രതിപക്ഷ നേതാവിന്റെ കത്തിന്റെ പൂർണരൂപം ഇങ്ങനെ …
ബഹുമാനപ്പെട്ട മുഖ്യമന്ത്രി,
കണ്ണൂർ വി സിയായിരുന്ന ഡോക്ടർ ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം റദ്ദാക്കികൊണ്ടു സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയിൽ അനധികൃത ഇടപെടൽ നടത്തി എന്ന് കണ്ടെത്തിയ ഉന്നത വിദ്യാഭ്യാസ മന്ത്രി ശ്രീമതി ആർ ബിന്ദുവിനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കാൻ തയ്യാറാകണം. കണ്ണൂർ സർവകലാശാല വി സി പുനർനിയമനത്തിലെ ഉന്നത വിദ്യാഭാസ മന്ത്രിയുടെ അനധികൃത ഇടപെടൽ സത്യപ്രതിജ്ഞാലംഘനവും സ്വജനപക്ഷപാതവുമാണ് എന്ന കാര്യത്തിൽ സംശയമില്ല.
കേരള നിയമസഭാ പാസാക്കിയ നിയമത്തിൽ വി സി നിയമനത്തിൽ പ്രൊ ചാൻസലർ കൂടിയായ ഉന്നത വിദ്യാഭാസ മന്ത്രിക്ക് യാതൊരു അധികാരവും നൽകിയിട്ടില്ല. അതുകൊണ്ടു തന്നെ വി സി നിയമനത്തിൽ ഉന്നത വിദ്യാഭാസ മന്ത്രിയുടെ ഇടപെടൽ നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്.
സർവകലാശാലകളുടെ വി സി നിയമനങ്ങളിൽ പ്രൊ ചാൻസിലർ കൂടിയായ ഉന്നത വിദ്യാഭാസ മന്ത്രിക്കോ സംസ്ഥാന സർക്കാരിനോ ഇടപെടാൻ യാതൊരു അവകാശവുമില്ല എന്ന് സുപ്രീം കോടതിയും കണ്ടെത്തിയിട്ടുണ്ട്. നിയമപ്രകാരം വി സി നിയമനത്തിൽ ചാൻസിലർക്ക് മാത്രമാണ് അധികാരം എന്നിരിക്കെ പ്രൊ ചാൻസിലർ കൂടിയായ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടൽ ‘നിയമവിരുദ്ധ മാണ്’ എന്ന് സുപ്രീം കോടതി വിധിയുടെ 85 പാരഗ്രാഫിൽ വ്യക്തമാക്കുന്നു. സംസ്ഥാന സർക്കാരിന്റെയും ഉന്നത വിദ്യാഭാസ മന്ത്രിയുടെയും അനധികൃത ഇടപെടലാണ് കണ്ണൂർ വി സി നിയമനത്തെ നിയമവിരുദ്ധമാക്കിയത് എന്ന് സുപ്രീം കോടതിയുടെ വിധി അടിവരയിടുന്നു.
കണ്ണൂർ വി സി പുനർനിയമനത്തിൽ പ്രൊ ചാൻസിലർ കൂടിയായ ഉന്നത വിദ്യാഭ്യാസ മന്ത്രി ചാൻസിലർക്ക് മേൽ സമ്മർദ്ദം ചെലുത്താൻ അയച്ച നിയമവിരുദ്ധമായ കത്തുകളെ കുറിച്ചും സുപ്രീം കോടതി വിധിയുടെ 79 പാരഗ്രാഫിൽ പ്രതിപാദിക്കുണ്ട്. ഉന്നത വിദ്യാഭാസ മന്ത്രിയുടെ ആദ്യത്തെ കത്തിന്റെ അടിസ്ഥാനത്തിലാണ് 22.11.2021 തീയതിൽ വി സി നിയമന അപേക്ഷ സംബന്ധിച്ച നോട്ടിഫിക്കേഷൻ പിൻവലിച്ചതെന്നും, രണ്ടാമത്തെ കത്തിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂർ വി സിഐയെ പുനർനിയമിച്ചു കൊണ്ടുള്ള ഉത്തരവ് ചാൻസലർ പുറപ്പെടുവിക്കുകയും ചെയ്തത് എന്നും സുപ്രീം കോടതി കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ സമ്മർദ്ദത്തിന് വഴങ്ങിയാണ് ഗവർണ്ണർ കണ്ണൂർ വി സി ക്ക് പുനർനിയമനം നൽകിയത് എന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട് (പാരഗ്രാഫ് 81).
കണ്ണൂർ വി സി യുടെ നിയമനം റദ്ദാക്കുന്നത് നിയമനത്തിലെ വെറും സാങ്കേതികമായ പ്രശ്നം കാരണം അല്ല മറിച്ച് വി സിയെ പുനർനിയമിക്കാനുള്ള തീരുമാനത്തിലെ അനധികൃത ബാഹ്യ ഇടപെടൽ മൂലമാണ് എന്ന് സുപ്രീം കോടതി വിധിയുടെ പാരഗ്രാഫ് 86 ൽ അടിവരയിടുന്നുണ്ട്.
.
തന്റെ കടമകൾ ഭയമോ, പ്രീതിയോ, വാത്സല്യമോ, ദുരുദ്ദേശമോ ഇല്ലാതെ നിർവഹിക്കുമെന്നും, ഭരണഘടന മൂല്യങ്ങളെയും നിയമങ്ങളും ഉയർത്തിപ്പിടിക്കും എന്നും സത്യപ്രതിജ്ഞ ചെയ്തു അധികാരത്തിലേറിയ മന്ത്രി സ്വജനപക്ഷപാതപരവും നിയമവിരുദ്ധവുമായ ഇടപെടൽ നടത്തി എന്ന കോടതിയുടെ കണ്ടെത്തൽ അതീവ ഗൗരവമേറിയതാണ്. സംസ്ഥാനത്തെ ഒരു മന്ത്രി നിയമവിരുദ്ധമായി പ്രവർത്തിച്ചു എന്ന് പരമോന്നത നീതിപീഠം കണ്ടെത്തിയ സാഹചര്യത്തിൽ ഉന്നത വിദ്യാഭാസ മന്ത്രി ആർ ബിന്ദുവിന് തൽസ്ഥാനത്തു തുടരാനുള്ള അർഹത നഷ്ടപ്പെട്ടിരിക്കു കയാണ്. ഈ അടിയന്തര സാഹചര്യത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ശ്രീമതി ആർ ബിന്ദുവിനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാവണം.