മണ്ഡല മകരവിളക്ക് സീസൺ ആയതോടെ ശബരിമലയിൽ ഭക്തജനത്തിരക്ക് ശക്തമാകുകയാണ് . ഇതോടെ നിയന്ത്രണങ്ങളും പാളുന്നതായിട്ടാണ് പുറത്ത് വരുന്ന റിപ്പോർട്ട്. നിലവിൽ ശബരിമലയിൽ പ്രതിദിനം എത്തുന്ന തീർഥാടകരുടെ എണ്ണം ഒരുലക്ഷത്തോളം എത്തിയിരിക്കുകയാണ്. വരും ദിവസങ്ങളിൽ ഇത് വർദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.ശബരിമലയിൽ ദർശനത്തിനെത്തുന്നവരുടെ എണ്ണത്തിൽ വൻ വർധന.
തിരക്ക് കൂടിയതോടെ മണിക്കൂറുകളോളം നീണ്ട ക്യൂവിൽ നിൽക്കേണ്ട അവസ്ഥയിലാണ് ഭക്തർ. ആൾക്കൂട്ടം നിയന്ത്രിക്കാൻ പൊലീസ് സ്വീകരിക്കുന്ന നടപടികൾക്കെതിരെ വ്യാപക പരാതിയും ഉയരുകയാണ്.തീർത്ഥാടനം തുടങ്ങിയ ശേഷം കഴിഞ്ഞ മൂന്ന് ദിവസമാണ് ഏറ്റവും അധികം ഭക്തർ ദർശനത്തിനെത്തിയത്. എൺപതിനായിരത്തിലധികം ആളുകളാണ് ഓരോ ദിവസവും ദർശനം നടത്തി വരുന്നത്. ആളുകൾ കൂട്ടത്തോടെ എത്താൻ തുടങ്ങിയതോടെ വലിയ തിക്കും തിരക്കുമാണ്. മുഴുവൻ സമയും നടപ്പന്തൽ നിറയുന്നു. ക്യൂ കോംപ്ലക്സ് മുതൽ മരക്കൂട്ടം വരെ നീണ്ട നിര. ഏഴ് മണിക്കൂർ വരെയാണ് തീർത്ഥാടകർ ക്യൂവിൽ നിൽക്കുന്നത്. പലരും കുഴഞ്ഞ് വീഴുന്നു.പൊലീസ് വിവിധ കേന്ദ്രങ്ങളിൽ ബാരിക്കേടുകൾ വച്ചാണ് ആളുകളെ കടത്തി വിടുന്നത്.
പതിനെട്ടാം പടിയിൽ ആളുകളെ കയറ്റുന്നതിന്റെ വേഗം കുറഞ്ഞെന്നും ആക്ഷേപമുണ്ട്. വരും ദിവസങ്ങളിലും ഇതേ രീതിയിൽ തിരക്കുണ്ടാവാനാണ് സാധ്യത. തീർത്ഥാടനം തുടങ്ങി ഇതുവരെ എട്ട് ലക്ഷത്തോളം ഭക്തരാണ് ദർശനം നടത്തി.കഴിഞ്ഞ രണ്ട്, മൂന്ന് ദിവസമായി എല്ലാ സമയവും നടപ്പന്തൽ നിറയുന്ന സാഹചര്യമാണ് സന്നിധാനത്തുള്ളത്. ഏഴ് മണിക്കൂറോളമാണ് ഭക്തർ ക്യൂവിൽ നിൽക്കുന്നത്.ഭക്തരുടെ തിരക്ക് കണക്കിലെടുത്ത് സന്നിധാനത്ത് ശയന പ്രദക്ഷിണം നടത്തുന്നതിനും ക്രമീകരണം ഏർപ്പെടുത്തിയിരുന്നു.
നട അടച്ചതിന് ശേഷം മാത്രമാണ് ഇനി മുതൽ ശയനപ്രദക്ഷിണം അനുവദിക്കുക. മകരവിളക്ക് കഴിയുന്നത് വരെ സഹസ്രകലശ വഴിപാടും ഒഴിവാക്കിയിട്ടുണ്ട്.മല കയറുന്നവരും ഇറങ്ങുന്നവരും ഒരേ വഴിയിൽ എത്തിയതോടെ കഴിഞ്ഞ ദിവസം നിയന്ത്രണം പാളിയിരുന്നു.എന്നിട്ടും ഉത്തരവാദപ്പെട്ടവരുടെ ഇടപെടിൽ ഉണ്ടായില്ലെന്നാണ് പരാതി ഉയർന്നിരിക്കുന്നത്.തീർഥാടകർക്ക് വിശ്രമിക്കാനും ക്യൂ നിൽക്കാനും നിർമ്മിച്ച വലിയ നടപ്പന്തൽ ഒഴിച്ചിട്ടതോടെയാണ് പാതകളിൽ ഭക്തരുടെ നീണ്ട നിര ഉണ്ടായത്. ഇതിൽ നിന്നും പുറത്തിറങ്ങാൻ കഴിയാതെ പ്രായമേറിയവരും കുട്ടികളും ഏറെ ബുദ്ധിമുട്ടി. ഇതിനിടയിൽ ഒരു ക്യൂവിൽ നിന്നും എളുപ്പത്തിലെത്തുന്നിടത്തേക്ക് പലരും മാറി കയറിയത് കൂടുതൽ പ്രശ്നങ്ങൾക്ക് കാരണമായി.ക്യൂവിൽ മണിക്കൂറുകൾ നീണ്ട് നിന്നതോടെ പലർക്കും ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. ഒമ്പതു മണിക്കൂറോളം ക്യൂവിൽ നിന്നവർ പലരും ഇരിക്കാൻ പോലും ഇടമില്ലാതെ വലഞ്ഞു.
ബാരിക്കേഡിനുള്ളിൽ നിന്ന് മടുത്തവർ വനത്തിലേക്ക് ചാടി അതു വഴി നിലവിലുള്ള ക്യൂവിലേക്ക് വീണ്ടും തള്ളിക്കയറാൻ ശ്രമിച്ചു.വെള്ളിയാഴ്ച രാത്രിയോടെ തുടങ്ങിയ പ്രശ്‌നങ്ങൾ ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെ കൂടുതൽ വഷളാകുകയായിരുന്നു. പമ്പയിൽ വെള്ളിയാഴ്ച വൈകിട്ട് നാലു മണിക്കെത്തിയ തീർഥാടകർ സന്നിധാനത്ത് എത്തിയത് ഏകദേശം ഒമ്പത് മണിക്കൂറോളം വൈകിയിരുന്നു.തീർഥാടകരുടെ നീണ്ട നിര ശരംകുത്തിയും പിന്നീട്ട് നീങ്ങിയിട്ടും വലിയ നടപ്പന്തലിലേക്ക് ആളെ കടത്തി വിട്ടില്ല. ഇതോടെ പ്രയാസത്തിലായത് കുത്തനെ കയറ്റവും ഇറക്കവുമുള്ള ഭാഗത്ത് ക്യൂ നിന്നവരാണ്. പ്രായഭേദമന്യേ ഇവിടെ നിന്നവർ ദുരിതത്തിലായി. ഒരിഞ്ചു പോലും ക്യൂ അനങ്ങിയില്ല. തീർഥാടകർ ക്ഷീണിതരായി. ഇതോടെ ബാരിക്കേഡിൽ നിന്ന് പുറത്തിറങ്ങിയവർ യു ടേൺ മുതൽ കെഎസ്ഇബി വരെ തടിച്ചു കൂടി നിന്നു. ദർശനം കഴിഞ്ഞ് തീർഥാടകർ മടങ്ങുന്ന പാതയിലായിരുന്നു ഇവരുടെ നിൽപ്പ്. ഇത് തിക്കും തിരക്കമുണ്ടാകാൻ കാരണമായി.
വീണ്ടും ശനിയാഴ്ച ഉച്ചയ്ക്കും ഇതേ തിരക്ക് നിയന്ത്രണം തകരാൻ ഇടയാക്കി. ശരംകുത്തിയിലെ ബാരിക്കേഡിൽ ക്യൂ നിന്ന് മടുത്തവർ വനത്തിനുള്ളിലൂടെ ചന്ദ്രാനന്ദൻ റോഡിലെത്തി. ഇവിടെ ക്യൂ നിൽക്കുന്നവരുടെ ഇടയിലേക്ക് ഇവർ തള്ളിക്കയറാൻ ശ്രമിച്ചത് തിക്കും തിരക്കിനുമിടയാക്കി. വരും ദിവസങ്ങളിൽ തെരക്ക് വീണ്ടും ഏറുമെന്നാണ് കണക്കുകൾ കാണിക്കുന്നത്. തീർഥാടക ക്ഷേമത്തിന് അടിയന്തിര നടപടികൾ ആവശ്യമാണെന്ന വാദവും ഉയരുകയാണ്.