തിരുവനന്തപുരം . ബിജെപി പ്രവേശന വിവാദത്തിൽ കുടുങ്ങിയ എൽഡിഎഫ് കൺവീനറെ സി പി ഐ കൂടി തള്ളിപ്പറഞ്ഞതോടെ ഇ പി ജയരാജൻ ഇടതിൽ തീർത്തും ഒറ്റപെട്ടു. ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയിൽ സിപിഐ നേതാക്കളും എതിർപ്പ് പരസ്യമാക്കിയത് ഇ.പി.ജയരാജനു കൂടുതൽ അടിയായി. ജയരാജൻ രാജിവയ്ക്കുകയോ സിപിഎം അദ്ദേഹത്തെ നീക്കുകയോ ചെയ്യണമെന്നു സി പി ഐ ആവശ്യപ്പെട്ടിരിക്കെ ജയരാജന് മുന്നിൽ രാജി അല്ലാതെ മറ്റു പോംവഴികൾ ഇതോടെ ഇല്ലാതായി.
ബിജെപിയുടെ കേരളത്തിലെ പ്രഭാരിയും ഇതര പാർട്ടിക്കാരെ ബിജെപിയിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനു നേതൃത്വം നൽകി വരുന്ന ജാവഡേക്കറെ ജയരാജൻ നേരിൽ കണ്ടതു തന്നെ തെറ്റാണെന്നും, അക്കാര്യം വോട്ടടുപ്പ് ദിവസം തന്നെ വെളിപ്പെടുത്തിയത് ഇടതു മുന്നണിയുടെ വിശ്വാസ്യതയെ ബാധിച്ചെന്നുമാണു സിപിഐയുടെ നിലപാട്. ഇത് സിപിഎമ്മിന്‍റെ ആഭ്യന്തര പ്രശ്നമല്ലെന്നു വിമർശിച്ച സിപിഐ ഇടതു മുന്നണി കൺവീനർ സ്ഥാനം ജയരാജൻ രാജിവയ്ക്കുകയോ സിപിഎം അദ്ദേഹത്തെ നീക്കുകയോ ചെയ്യണമെന്നും ആവശ്യപ്പെട്ടിരിക്കെ മുന്നണിയിലെ മറ്റ് കക്ഷികൾക്കും ഇക്കാര്യത്തിൽ അനുകൂല നിലപാടാണെന്നിരിക്കെ രാജി വെച്ചൊഴിയേണ്ട അവസ്ഥയിലായി.
വിവാദം രാഷ്‌ട്രീയ ഗൂഢാലോചനയെന്ന നിലപാടിലാണ് ഇ.പി ജയരാജനെങ്കിലും അതൊന്നും ഇനി സി പി എം സെക്രട്ടേറിയറ്റ് മുഖവിലക്കെടുക്കില്ലെന്നതും ഇതോടെ ഉറപ്പായി. കൂടിക്കാഴ്ചയെക്കുറിച്ച് തെരഞ്ഞെടുപ്പ് ദിവസം തന്നെ തുറന്നു പറഞ്ഞത് പുകമറ ഒഴിവാക്കാനെന്നാണ് ഇ.പി ന്യായീകരിക്കുന്നത്. തന്നെ കരുവാക്കി ഗൂഢാലോചനക്കാർ ലക്ഷ്യം വച്ചത് പാർട്ടിയെയും മുഖ്യമന്ത്രി പിണറായി വിജയനെയുമാണെന്നും ഇ.പി പറഞ്ഞിരുന്നു. ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിഷയം ചർച്ച ചെയ്യാനിരിക്കെയായിരുന്നു ഇ.പിയുടെ വിശദീകരണം. ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ പ്രാഥമിക വിലയിരുത്തലിനായി ചേരുന്ന സെക്രട്ടേറിയറ്റ് യോഗത്തിൽ ഇ.പി തനിക്കെതിരെയുള്ള ആരോപണങ്ങൾ സംബന്ധിച്ച് വിശദീകരണം നൽകേണ്ടി വരും.