ഖാലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂനെ അമേരിക്കയിൽ കൊല്ലാനുള്ള ഗൂഢാലോചന പരാജയപ്പെടുത്തിയെന്ന വെളിപ്പെടുത്ത ലുമായി ഒരു യു എസ് ഉദ്യോഗസ്ഥർ. പന്നൂനെ ഉന്മൂലനം ചെയ്യാനുള്ള ഗൂഢാലോചനയിൽ പങ്കുണ്ടെന്ന ആശങ്കയിൽ യുഎസ് സർക്കാർ ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകിയതായും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തിരിക്കുന്നു.
സിഖ് ഫോർ ജസ്റ്റിസിനെ ഇന്ത്യ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിരിക്കുകയാണ്. അമേരിക്കൻ, കനേഡിയൻ പൗരനായ ഗുർപത്വന്ത് സിംഗ് പന്നൂൻ, യുഎസ് ആസ്ഥാനമായുള്ള സിഖ് ഫോർ ജസ്റ്റിസിന്റെ നേതാവാണ്. കാനഡയിൽ ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യൻ ഏജന്റുമാർക്ക് പങ്കുണ്ടെന്ന ആരോപണവുമായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പരസ്യമായി രംഗത്തെത്തിയതിന് പിറകെയാണ് ഫിനാൻഷ്യൽ ടൈംസ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഈ വർഷം ജൂണിൽ കാനഡയിലെ സറേയിൽ നടന്ന വെടിവെപ്പിൽ ഖാലിസ്ഥാൻ പ്രവർത്തകനും അഭിഭാഷകനുമായ നിജ്ജാർ കൊല്ലപ്പെടുകയായിരുന്നു. ട്രൂഡോയുടെ ആരോപണങ്ങൾ നയതന്ത്ര തർക്കത്തിന് കാരണമാകുകയും, ഈ ആരോപണം ഇന്ത്യൻ സർക്കാർ ശക്തമായി നിഷേധിക്കുകയും ചെയ്തിരുന്നതാണ്. അതേസമയം ഗൂഢാലോചനയെക്കുറിച്ച് യുഎസ് അധികാരികൾ മുന്നറിയിപ്പ് നൽകിയിരുന്നോ എന്ന് പറയാൻ പന്നൂൻ വിസമ്മതിച്ചതായും ഫിനാൻഷ്യൽ ടൈംസിന്റെ റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്.