പലസ്തീന്‍ അഭയാര്‍ത്ഥികളെ സഹായിച്ചു വരുന്ന യുഎന്‍ ഏജന്‍സിക്ക് ഇന്ത്യ 2.5 മില്യണ്‍ യുഎസ് ഡോളര്‍ സംഭാവന നല്‍കി. 1950 മുതല്‍ പ്രവര്‍ത്തിക്കുന്ന യുണൈറ്റഡ് നേഷന്‍സ് റിലീഫ് ആന്‍ഡ് വര്‍ക്ക്‌സ് ഏജന്‍സി ഫോര്‍ പലസ്തീനിയന്‍ റെഫ്യൂജീസ്(UNRWA) എന്ന സംഘടനയ്ക്കാണ് ഇന്ത്യ സഹായം എത്തിച്ചത്. പലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കായി നേരിട്ടുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടന, യുഎന്‍ അംഗരാജ്യങ്ങളില്‍ നിന്ന് സ്വമേധയാ ലഭിക്കുന്ന സംഭാവനകള്‍ വഴിയാണ് പ്രവര്‍ത്തിച്ചു വരുന്നത്.
5 മില്യണ്‍ യുഎസ് ഡോളറിന്റെ 2023-24 വര്‍ഷത്തേക്കുള്ള വാര്‍ഷിക സംഭാവനയുടെ ഭാഗമായാണ് ഇന്ത്യ യുഎന്‍ആര്‍ഡബ്ല്യുഎയ്ക്ക് 2.5 മില്യണ്‍ ഡോളര്‍ നല്‍കിയിട്ടുള്ളത്. പലസ്തീനിലെ റമല്ലയിലെ ഇന്ത്യയുടെ ഓഫീസ് ആണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. ഈ സംഭാവന പലസ്തീനിലെ ഇന്ത്യന്‍ പ്രതിനിധി രേണു യാദവ്, യുഎന്‍ആര്‍ഡബ്ല്യുഎയുടെ എക്സ്റ്റേണല്‍ റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പാര്‍ട്ണര്‍ഷിപ്പ് ഡയറക്ടര്‍ കരീം അമേറിന് കൈമാറി. ജെറുസലേമിലെ യുഎന്‍ആര്‍ഡബ്ല്യുഎയുടെ ഫീല്‍ഡ് ഓഫീസില്‍ വെച്ചായിരുന്നു സംഭാവനയുടെ കൈമാറ്റം.
ചടങ്ങില്‍ മേഖലയിലെ ഏജന്‍സിയുടെ പ്രവര്‍ത്തനങ്ങള്‍ക്കും പലസ്തീന്‍ അഭയാര്‍ഥികള്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ക്കും ഇന്ത്യയുടെ തുടര്‍ പിന്തുണ ROI അടിവരയിടുന്നതാണ് നീക്കമെന്ന് ഓഫീസ് ഔദ്യോഗിക പത്രക്കുറിപ്പില്‍ അറിയിച്ചിട്ടുണ്ട്. ‘ഇന്നലെ ഇന്ത്യയില്‍ നിന്ന് യുഎന്‍ആര്‍ഡബ്ല്യുഎയ്ക്ക് വളരെ ഉദാരമായ സംഭാവന ലഭിച്ചുവെന്ന് സ്ഥിരീകരിക്കുന്നു. ഈ ദുഷ്‌കരമായ സമയത്തും മേഖലയിലുടനീളമുള്ള, പ്രത്യേകിച്ച് ഗാസയിലെ വലിയ ആവശ്യങ്ങളുടെ പശ്ചാത്തലത്തിലും ഇത് തികച്ചും സ്വാഗതാര്‍ഹമാണ്,” യുഎന്‍ആര്‍ഡബ്ല്യുഎയുടെ വക്താവ് താമര അല്‍രിഫായി പറഞ്ഞതായി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
ഒക്ടോബര്‍ 7-ലെ ഇസ്രായേല്‍ – ഹമാസ് സംഘര്‍ഷത്തെത്തുടര്‍ന്ന് ഗാസ ജനസംഖ്യയുടെ മൂന്നില്‍ രണ്ട് ഭാഗവും – ഏകദേശം 2.3 ദശലക്ഷത്തിലധികം വരുന്നവർ വീടുകള്‍ വിട്ട് പലായനം ചെയ്യുകയാണ്. നിലവില്‍ ലക്ഷക്കണക്കിന് പലസ്തീനികള്‍ക്ക് അടിസ്ഥാന സേവനങ്ങള്‍ നല്‍കാന്‍ യുഎന്‍ആര്‍ഡബ്ല്യുഎ പാടുപെടുന്ന അവസ്ഥയിലാണ് ഉള്ളത്. നവംബര്‍ 19 ന് ഈജിപ്തിലെ എല്‍-അരിഷ് വിമാനത്താവളം വഴി ഇന്ത്യ 32 ടണ്‍ ‘മാനുഷിക സഹായം’ പലസ്തീനിലെ ജനങ്ങള്‍ക്കായി എത്തിച്ചു കൊടുത്തിരുന്നു.
അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ യുഎന്‍ആര്‍ഡബ്ല്യുഎയ്ക്ക് 10 മില്യണ്‍ യുഎസ് ഡോളര്‍ സംഭാവന നല്‍കുമെന്ന് 2020 ജൂണ്‍ 23-ന് നടന്ന വെര്‍ച്വല്‍ സമ്മേളനത്തില്‍, ഇന്ത്യ പ്രഖ്യാപിച്ചിരുന്നുതാണ്. 2018 മുതല്‍ ഇന്ത്യ ഇതുവരെ 27.5 മില്യണ്‍ യുഎസ് ഡോളര്‍ യുഎന്‍ആര്‍ഡബ്ല്യുഎയ്ക്ക് നല്‍കി കഴിഞ്ഞിരിക്കുകയാണ്.
അഞ്ച് പ്രവര്‍ത്തന മേഖലകളിലായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഏകദേശം 5.6 ദശലക്ഷം പലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്ക് സഹായവും സംരക്ഷണവും ഏജന്‍സി നല്‍കേണ്ടതുണ്ട്. ഗാസയിലെ യുദ്ധത്തിന് മുമ്പ്, രജിസ്റ്റര്‍ ചെയ്ത പലസ്തീന്‍ അഭയാര്‍ത്ഥികളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവ്, അവരുടെ ദുരിതത്തിന്റെ വ്യാപ്തി, ദാരിദ്ര്യം എന്നിവ കാരണം സംഘടന പ്രതിസന്ധിയെ നേരിടുകയാണ്. ജോര്‍ദാന്‍, ലെബനന്‍, സിറിയ, വെസ്റ്റ് ബാങ്ക്, കിഴക്കന്‍ ജറുസലേം, ഗാസ മുനമ്പ് എന്നിവിടങ്ങളിലുള്ള പലസ്തീന്‍ അഭയാര്‍ത്ഥികളെ സഹായിക്കുക എന്നതാണ് സംഘടനയുടെ ലക്‌ഷ്യം. ദൗത്യം. വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ദുരിതാശ്വാസ, സാമൂഹിക സേവനങ്ങള്‍, ക്യാമ്പ് അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍, സംരക്ഷണം, പലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കിടയില്‍ മൈക്രോഫിനാന്‍സ് എന്നിവയാണ് ഇവർ പ്രധാനമായും ചെയ്തു വരുന്നത്.
2018 ഫെബ്രുവരിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പലസ്തീന്‍ സന്ദര്‍ശന വേളയില്‍, UNRWA കോര്‍ ബജറ്റിലേക്കുള്ള വാര്‍ഷിക സാമ്പത്തിക സംഭാവന നാലിരട്ടിയായി വര്‍ദ്ധിപ്പിച്ചിരുന്നു. ഇതോടെ സഹായം 1.25 മില്യണ്‍ ഡോളറില്‍ നിന്ന് 5 മില്യണ്‍ ഡോളറായി. ഇത് കൂടാതെ യുഎന്‍ആര്‍ഡബ്ല്യുഎയുടെ മറ്റ് സംഭാവന ദാതാക്കളോടും അവരുടെ സംഭാവനകള്‍ വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ച് പരിഗണിക്കാന്‍ ഇന്ത്യ ശക്തമായ അഭ്യര്‍ത്ഥന നടത്തിയിരുന്നു. കൂടാതെ പലസ്തീന്‍ അഭയാര്‍ത്ഥികളോട് ഐക്യദാര്‍ഢ്യത്തോടെ ഏജന്‍സിയിലേക്ക് സംഭാവന നല്‍കുന്നത് പരിഗണിക്കാന്‍ മറ്റ് അംഗരാജ്യങ്ങളോടും ഇന്ത്യ ആവശ്യപ്പെട്ടുകഴിഞ്ഞു.