മണിപ്പൂരിലെ ഇംഫാൽ വിമാനത്താവളത്തിന് സമീപം അൺഐഡിന്റിഫൈഡ് ഫ്ളയിങ് ഒബ്‌ജക്റ്റ് (യുഎഫ്‌ഒ) സാന്നിധ്യം കണ്ടെത്തി. തുടർന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ വ്യോമസേന അവിടേക്ക് യുദ്ധവിമാനങ്ങൾ അയച്ചു. കൂടുതൽ പരിശോധനകൾക്കാണ് റാഫേൽ യുദ്ധവിമാനങ്ങൾ അയച്ചതെങ്കിലും,ഹസിമാര എയർ ബേസിൽ നിന്ന് അയച്ച റാഫേൽ യുദ്ധവിമാനങ്ങൾക്ക് രാത്രി വൈകിയും ഒന്നും കണ്ടെത്താൻ ആയില്ലെന്ന് ഉന്നത വൃത്തങ്ങൾ അറിയിച്ചതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.
ആദ്യത്തെ വിമാനം ബേസിലേക്ക് മടങ്ങി. പരിശോധനയ്ക്കായി പ്രദേശത്ത് വിന്യസിച്ച രണ്ടാമത്തെ വിമാനത്തിനും ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. എന്നാലും അസ്വാഭാവിക സാഹചര്യം പരിഗണിച്ച് പ്രദേശത്ത് വ്യോമ പ്രതിരോധ പ്രതികരണ സംവിധാനം സജീവമാക്കിയിട്ടുണ്ടെന്നു ഇന്ത്യൻ വ്യോമസേനയുടെ ഈസ്റ്റേൺ കമാൻഡ് അറിയിച്ചു.
‘ഇംഫാൽ വിമാനത്താവളത്തിൽ നിന്നുള്ള ദൃശ്യങ്ങളെ അടിസ്ഥാനമാക്കി, ഐഎഎഫ് എയർ ഡിഫൻസ് റെസ്‌പോൺസ് സംവിധാനം സജീവമാക്കി.. അതിനുശേഷം ഒന്നും ദൃശ്യമായില്ല. ഐഎഎഫ് ട്വീറ്റ് ചെയ്തിട്ടുണ്ട്. ‘എയർഫീൽഡിന്റെ പടിഞ്ഞാറോട്ട് യുഎഫ്‌ഒ നീങ്ങുന്നത് വൈകിട്ട് നാലു മണി വരെ നഗ്നമായ നേത്രങ്ങൾ കൊണ്ട് കാണാമായിരുന്നു.’- ഒരു സിഐഎസ്എഫ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഇംഫാലിലെ ബിർ തികേന്ദ്രജിത് അന്താരാഷ്ട്ര വിമാനത്താവളത്തിന് മുകളിലായാണ് അജ്ഞാതമായ പറക്കുന്ന വസ്തുവിനെ കാണാനായത്. തുടർന്ന് മണിക്കൂറുകളോളം വിമാന സേവനങ്ങൾ നിർത്തിവെ ക്കുകയായിരുന്നു. ചില വിമാനങ്ങൾ വഴി തിരിച്ചു വിട്ടു. വഴിതിരിച്ചുവിട്ട വിമാനങ്ങളിൽ കൊൽക്കത്തയിൽ നിന്നുള്ള ഇൻഡിഗോ വിമാനവും ഉൾപ്പെടും. ഇൻഡിഗോ ഗുവാഹത്തിയി ലേക്കാണ് തിരിച്ചുവിട്ടത്. ഏകദേശം മൂന്ന് മണിക്കൂറിന് ശേഷം അനുമതി ലഭിച്ചതിനെ തുടർന്നാണ് വൈകിയ വിമാനങ്ങൾ ഇംഫാൽ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്നത്.