ഹമാസ് ഗാസയില്‍ ബന്ദികളാക്കപ്പെട്ടവരുടെ കൈമാറ്റം ഉടൻ ഉണ്ടാകുമെന്നു ഖത്തര്‍ പ്രധാനമന്ത്രി. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ചര്‍ച്ചകളില്‍ വലിയ പുരോഗതി ഉണ്ടായിട്ടുണ്ട്. വളരെ ചെറിയ വെല്ലുവിളികള്‍ മാത്രമാണ് ശേഷിക്കുന്നത്. മാധ്യമങ്ങള്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് മധ്യസ്ഥ ചര്‍ച്ചകളെ ബാധിക്കുന്നുണ്ട്. ഇസ്രായേല്‍ അന്താരാഷ്ട്ര നിയമങ്ങളെ മാനിക്കുന്നില്ല – ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന്‍ അല്‍താനി കുറ്റപ്പെടുത്തി.
ഇസ്രായേലിന്റെയും ഹമാസിന്റെയും തടവിലുള്ളവരെ തമ്മിൽ കൈമാറുന്നതുമായി ബന്ധപ്പെട്ടാണ് ചര്‍ച്ച നടന്ന് വരുന്നത്. ബന്ദികളുടെ കൈമാറ്റം ഉടന്‍ സാധ്യമാകും. അല്‍ശിഫ ആശുപത്രിയിലെ ഇസ്രായേല്‍ ആക്രമണങ്ങള്‍ക്ക് നേരെ മൗനം പാലിക്കുന്ന അന്താരാഷ്ട്ര സമൂഹത്തിന്റെ നിലപാട് അംഗീകരിക്കാനാവില്ല. യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ വിഭാഗം മേധാവി ജോസപ് ബോറെലിനൊപ്പം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഖത്തര്‍ പ്രധാനമന്ത്രി.
ഇതിനിടെ ഗാസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്ന് യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ വിഭാഗം മേധാവി ആവശ്യപ്പെട്ടു. യു.എന്‍ സുരക്ഷാ കൗണ്‍സിലിന്റെ തീരുമാനം പ്രാബല്യത്തില്‍ വരണം. അത് വറും വാക്കുകളില്‍ ഒതുങ്ങരുത് – അദ്ദേഹം ആവശ്യപ്പെട്ടു. ഇസ്രയേലും ഹമാസും യുഎസും താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാറിലെത്തിയതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
വാഷിംഗ്ടണ്‍ പോസ്റ്റ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അമ്പതിലേറെ ബന്ദികളെ മോചിപ്പിക്കുന്നതിനും തുടര്‍ന്നുള്ള പോരാട്ടത്തിന് അഞ്ച് ദിവസത്തെ ഇടവേളയും ഉറപ്പാക്കുന്നതിനുമായാണ് കരാര്‍ എന്നും, ഗാസയില്‍ ഇസ്രായേല്‍ സേന നടത്തുന്ന കര ആക്രമണം നിര്‍ത്തിവെക്കുന്നതിന് പകരമായി ബന്ദികളെ ഓരോ 24 മണിക്കൂറിലും ചെറിയ ബാച്ചുകളായി മോചിപ്പിക്കും എന്നുമായിരുന്നു പുറത്ത് വന്ന റിപ്പോർട്ട്. എന്നാൽ ഈ വാർത്തകൾ ഇസ്രായേൽ നിഷേധിച്ചിട്ടുണ്ട്.