എയർ ഇന്ത്യയെ വീഡിയോയിലൂടെ ഭീഷണിപ്പെടുത്തിയ സിഖ് ഫോർ ജസ്റ്റിസ് (എസ്എഫ്ജെ) സ്ഥാപകനും തീവ്രവാദിയുമായ ഗുർപത്വന്ത് സിംഗ് പന്നൂനെതിരെ കേസെടുത്ത് എൻഐഎ. ഡൽഹിയിലെ ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിന്റെ പേര് മാറ്റുമെന്നും നവംബർ 19 ന് അടച്ചിടുമെന്നും പന്നൂൻ നവംബർ നാലിന് ഒരു വീഡിയോയിലൂടെ ഭീഷണി മുഴക്കുകയായിരുന്നു.
അന്നേ ദിവസം എയർ ഇന്ത്യ എയർലൈൻസ് വഴി യാത്ര ചെയ്യാൻ പദ്ധതിയിടുന്നവരുടെ ജീവൻ അപകടത്തിലാകുമെന്നായിരുന്നു ഭീഷണി സന്ദേശത്തിൽ ഉണ്ടായിരുന്നത്.120 ബി (ക്രിമിനൽ ഗൂഢാലോചന), 153 എ (മതം, വംശം, ജന്മസ്ഥലം, താമസസ്ഥലം, ഭാഷ മുതലായവയുടെ അടിസ്ഥാനത്തിൽ വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തൽ), 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ) എന്നീ ഐപിസി വകുപ്പുകൾ പ്രകാരമാണ് എൻ ഐ എ പന്നൂനെതിരെ കേസെടുത്തിരിക്കുന്നത്.
10 (നിയമവിരുദ്ധമായ സംഘടനയുടെ അംഗം), 13 (ഏതെങ്കിലും നിയമവിരുദ്ധമായ പ്രവർത്തനങ്ങളിൽ പങ്കാളികളാകുകയോ അല്ലെങ്കിൽ വാദിക്കുകയോ ചെയ്തതിന്), 16 (ഭീകരപ്രവർത്തനം), 17 (ഭീകരപ്രവർത്തനത്തിന് ധനസഹായം നൽകുക), 18 (ഗൂഢാലോചന നടത്തുകയോ ശ്രമിക്കുകയോ ചെയ്യുക) എന്നീ വകുപ്പുകളും പന്നൂനെതിരെ എൻ ഐ എ ചുമത്തിയിട്ടുണ്ട്. ഒരു തീവ്രവാദ പ്രവർത്തനത്തിന് പ്രേരിപ്പിക്കുക, വാദിക്കുക, ഉപദേശിക്കുക അല്ലെങ്കിൽ പ്രോത്സാഹിപ്പിക്കുക), 18ബി (ഏതെങ്കിലും വ്യക്തിയെയോ വ്യക്തികളെയോ തീവ്രവാദ പ്രവർത്തനത്തിന് റിക്രൂട്ട് ചെയ്യുക) 20 (ഒരു തീവ്രവാദ സംഘത്തിലോ തീവ്രവാദ സംഘടനയിലോ അംഗമായതിന്) നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ (തടയൽ) ) നിയമം എന്നിവയും ചുമത്തിയ കേസുകളിൽ പെടും.
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ കഴിഞ്ഞ ദിവസം അഹമ്മദാബാദിൽ നടന്ന ഐസിസി ലോകകപ്പ് ഫൈനലിനെതിരെയും പന്നൂൻ ഭീഷണി മുഴക്കിയിരുന്നു. ഇന്ത്യയിലും സമാനമായ പ്രതികരണം ഉണ്ടാകാതിരിക്കാൻ ഇസ്രായേൽ – പലസ്തീൻ യുദ്ധത്തിൽ നിന്ന് പാഠം പഠിക്കണമെന്ന് ഒക്ടോബറിൽ പന്നൂൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭീഷണിപ്പെടുത്തുകയുണ്ടായി.
‘പഞ്ചാബ് മുതൽ പലസ്തീൻ വരെയുള്ള ആളുകൾ അനധികൃത അധിനിവേശത്തിനെതിരെ പ്രതികരിക്കും. അക്രമം തന്നെയാണ് അക്രമത്തിന് കാരണമാകുന്നത്.’ഇ ന്നിങ്ങനെ യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സിഖ് ഫോർ ജസ്റ്റിസ് (എസ്‌എഫ്‌ജെ) സംഘടനയുടെ തലവനായ ഭീകരൻ പറഞ്ഞിരുന്നു.
സെപ്റ്റംബറിൽ, ഇന്ത്യ – പാക് ഐസിസി ലോകകപ്പ് 2023 മത്സരത്തിന് മുന്നോടിയായി ഭീഷണികൾ പുറപ്പെടുവിച്ചതിനും ശത്രുത വളർത്തിയതിനും അദ്ദേഹത്തിനെതിരെ രാജ്യം എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നതാണ്. വിവിധ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ മുൻകൂട്ടി റെക്കോർഡ് ചെയ്ത ഭീഷണി സന്ദേശങ്ങളാണ് പന്നൂൻ പുറത്തുവിട്ടുകൊണ്ടിരിക്കുന്നത്. നിരവധി ഭീഷണി കോളുകൾ ലഭിച്ചെന്ന് പരാതിപ്പെട്ട് നാട്ടുകാരിൽ പലരും അഹമ്മദാബാദ് പോലീസിനെ സമീപിക്കുകയുണ്ടായി.
‘ഇത് ലോകകപ്പ് ക്രിക്കറ്റിന്റെ തുടക്കമായിരിക്കില്ല, ലോക ഭീകര കപ്പിന്റെ തുടക്കമാകും, ഷഹീദ് നിജാറിന്റെ കൊലപാതകത്തിന് ഞങ്ങൾ പ്രതികാരം ചെയ്യാൻ പോകുകയാണ്’- മുൻകൂട്ടി റൊക്കോഡ് ചെയ്ത ഭീഷണി സന്ദേശത്തിൽ പന്നൂൻ പറഞ്ഞിരുന്നു.തീവ്രവാദ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് പ്രധാന പങ്ക് വഹിക്കുന്ന ഭീകരനാണ് പന്നൂൻ. തീവ്രവാദ വിരുദ്ധ ഫെഡറൽ ഏജൻസി 2019 ലാണ് പന്നൂനെതിരെ ആദ്യ കേസ് രജിസ്റ്റർ ചെയ്തത്. അന്നുമുതൽ അന്വേഷണ ഏജൻസിയുടെ (എൻഐഎ) റഡാറിലാണ് പന്നൂൻ ഉള്ളത്. പഞ്ചാബിലും രാജ്യത്തിന്റെ മറ്റിടങ്ങളിലും ഭീഷണിപ്പെടുത്തൽ തന്ത്രങ്ങളിലൂടെ ഭീകരത സൃഷ്ടിക്കുകയാണ് പന്നൂൻ ചെയ്തു വരുന്നത്.
2021 ഫെബ്രുവരി മൂന്നിന് പ്രത്യേക എൻഐഎ കോടതി പന്നുവിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും കഴിഞ്ഞ വർഷം നവംബർ 29 ന് അദ്ദേഹത്തെ കുറ്റവാളിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നതാണ്. മുതിർന്ന ഇന്ത്യൻ നയതന്ത്രജ്ഞർക്കും സർക്കാർ ഉദ്യോഗസ്ഥർക്കും പൊതുവേദികളിൽ ഭീഷണികൾ പുറപ്പെടുവിച്ചതിന്റെ പേരിൽ കഴിഞ്ഞ ദിവസങ്ങളിൽ പന്നൂൻ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു.