ന്യൂഡൽഹി . തുർക്കിയിൽനിന്നും ഇന്ത്യയിലേക്ക് വന്ന ചരക്കുകപ്പൽ ഇസ്രയേല്‍ കപ്പലാണെന്ന് സംശയിച്ച് ഇറാന്റെ പിന്തുണയുള്ള, ഹൂതി വിമതർ തട്ടിയെടുത്തതായി റിപ്പോർട്ട്. ഇന്ത്യയിലേക്ക് വന്ന ചരക്കുകപ്പൽ ചെങ്കടലില്‍ വച്ച് ആണ് തട്ടിയെടുക്കുന്നത്.
കപ്പലിൽ 52 ജീവനക്കാരുള്ളതായാണ് സംശയിക്കുന്നത്. ഇസ്രയേൽ പതാകയുള്ളതും ഇസ്രയേൽ കമ്പനികളുടെയും കപ്പൽ തട്ടിയെടുക്കുമെന്ന ഭീഷണികൾക്ക് പിറകെയായിരുന്നു ഈ സംഭവം. ഇസ്രയേലുമായി ബന്ധമില്ലാത്ത കപ്പലാണ് തട്ടിയെടുത്തതെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ഓഫിസ് രംഗത്തെത്തുകയുണ്ടായി.
‘കപ്പൽ തട്ടിയെടുത്ത സംഭവം ആഗോള കപ്പൽനീക്കത്തെ ഭീഷണിയിലാക്കുന്നതാണ്. ഇസ്രയേലുമായി ബന്ധമില്ലാത്ത കപ്പലാണ് തട്ടിയെടുത്തിട്ടുള്ളത്. ബ്രിട്ടിഷ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പൽ ജപ്പാൻ കമ്പനിയാണ് നിയന്ത്രിക്കുന്നത്. ഈ കപ്പലിൽ ഇസ്രയേൽ പൗരന്മാരാരുമില്ല’– നെതന്യാഹുവിന്റെ ഓഫിസ് അറിയിച്ചു.
ഹമാസിനെതിരെയുള്ള ഇസ്രയേൽ ആക്രമണം തുടങ്ങിയപ്പോൾ മുതൽ ഇസ്രയേലിനെതിരെ ഹൂതി വിമതർ രംഗത്ത് വന്നിരുന്നു. ഇസ്രയേലി കപ്പലുകളിൽ ജോലി ചെയ്യുന്ന ജീവനക്കാരെ പിൻവലിക്കണമെന്നു ഹൂതി വിമതർ ലോകരാഷ്ട്രങ്ങളോട് ആവശ്യപ്പെട്ടിരുന്നതുമാണ്. ഇതിനിടെ ആദ്യമായാണ് ആഗോള ഭീഷണിയാകുന്ന തരത്തിൽ ഹൂതി വിമതരിൽ നിന്നുള്ള നീക്കമുണ്ടാകുന്നത്. ഇവർക്ക് ആയുധങ്ങൾ കൈകാര്യം ചെയ്യുന്നതിലടക്കം ഇറാന്റെ പരിശീലനം ലഭിചിരുന്നതായും റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്.