ഇസ്രയേലും ഹമാസും യുഎസും ഒരു മാസം നീണ്ട യുദ്ധത്തിനിടെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാറിലെത്തിയതായും അങ്ങനെ ഒരു കരാർ ഉണ്ടായിട്ടില്ലെന്നും വ്യത്യസ്തമായ റിപ്പോർട്ടുകൾ. അമ്പതിലേറെ ബന്ദികളെ മോചിപ്പിക്കാമെന്നും പോരാട്ടത്തിന് അഞ്ച് ദിവസത്തെ ഇടവേളയും അടങ്ങുന്നതാണ് കരാര്‍. ഗാസയില്‍ ഇസ്രായേല്‍ സേന നടത്തുന്ന കര ആക്രമണം നിര്‍ത്തിവെക്കുന്നതിന് പകരമായി ബന്ദികളെ ഓരോ 24 മണിക്കൂറിലും ചെറിയ ബാച്ചുകളായി മോചിപ്പിക്കുമെന്നാണ് തീരുമാനം. ഇതിനായി ആറ് പേജുള്ള കരാറാണ് തയ്യാറാക്കിയിട്ടുള്ളതെന്നു വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.
ഇസ്രായേല്‍, യുഎസ്, ഹമാസ് എന്നിവര്‍ക്കിടയിൽ കരാർ ഉണ്ടാക്കുന്ന ചർച്ച ദോഹയിലാണ് നടന്നത്. ഇതിന് ഖത്തറില്‍ നിന്നുള്ള മധ്യസ്ഥരാണ് നേതൃത്വം നല്‍കിയത്. ബന്ദികളാക്കിയ 50 പേരെ മോചിപ്പിക്കുന്നതിനുള്ള കരാര്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നിഷേധിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുള്ളത്.
എന്നാൽ ഇസ്രയേലും ഹമാസും താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാറിന് സമ്മതിച്ചതായ റിപ്പോര്‍ട്ടുകള്‍ വൈറ്റ് ഹൗസ് വക്താവ് തള്ളിയിട്ടുണ്ട്. ‘ഇതുവരെ ഒരു ഡീല്‍ ഉണ്ടായിട്ടില്ല, പക്ഷേ ഒരു കരാറുണ്ടാക്കാന്‍ ഞങ്ങള്‍ കഠിനമായി ശ്രമിക്കുന്നുണ്ട്’ എന്നാണ് വൈറ്റ് ഹൗസിന്റെ ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് അഡ്രിയന്‍ വാട്സണ്‍ പ്രസ്താവനയില്‍ പറഞ്ഞിരിക്കുന്നത്. ഇരുപക്ഷവും ഒരു കരാറിലും എത്തിയിട്ടില്ലെന്ന് മറ്റൊരു ഉദ്യോഗസ്ഥനും സ്ഥിരീകരിച്ചിരിക്കുകയാണ്.
ഇസ്രയേലിനെതിരെ ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തെ തുടര്‍ന്ന് 240 ഓളം പേരെ ഹമാസ് ബന്ദികളാക്കുകയായിരുന്നു. യുഎസ് ഇടനിലക്കാരാകുന്ന ഈ ഇടപാടിന്റെ ഭാഗമായി ഈ ബന്ദികളില്‍ എത്രപേരെ മോചിപ്പിക്കുമെന്ന് വ്യക്തമായിട്ടില്ല. ഈജിപ്തില്‍ നിന്ന് ഇന്ധനം ഉള്‍പ്പെടെയുള്ള മാനുഷിക സഹായം അനുവദിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഗാസയില്‍ നടന്നുകൊണ്ടിരിക്കുന്ന ആക്രമണം താല്‍ക്കാലികമായി നിർത്തുന്നതെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്.
ഗ്രൗണ്ട് മൂവ്‌മെന്റ് ഓവര്‍ഹെഡ് ഇസ്രായേൽ നിരീക്ഷിക്കുന്ന താണെന്നു വാഷിംഗ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട് സൂചന നൽകുന്നുണ്ട്. ഇത് അഞ്ച് ദിവസത്തെ ഇടവേളയില്‍ പോലീസിനു ഗുണകരമാകും. എന്നാല്‍ വാഷിംഗ്ടണിലെ ഇസ്രായേല്‍ എംബസിയുടെ വക്താവ് ബന്ദികളെക്കുറിച്ചും വെടിനിര്‍ത്തലിനെ കുറിച്ചും പ്രതികരിക്കാന്‍ വിസമ്മതിച്ചിട്ടുണ്ട്.
ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ബന്ദികളെ മോചിപ്പിക്കുന്നതാണ് മുന്‍ഗണന എന്ന് നേരത്തെ പ്രതികരിച്ചിരുന്നു.
‘എല്ലാ ബന്ദികളെയും തിരികെ കൊണ്ടുവരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഘട്ടം ഘട്ടമായി ഉള്‍പ്പെടെ സാധ്യമായവരെ തിരികെ കൊണ്ടുവരാന്‍ ഞങ്ങള്‍ പരമാവധി ശ്രമിക്കുന്നു, ഇക്കാര്യത്തില്‍ ഞങ്ങള്‍ ഒറ്റക്കെട്ടാണ്,’ നെതന്യാഹുവിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്..
അതേസമയം, ഹമാസ് തട്ടിക്കൊണ്ടുപോയ ഇസ്രായേല്‍ സേനാംഗമായ 19കാരി കൊല്ലപ്പെട്ടതായി സൈന്യം സ്ഥിരീകരിച്ചിരുന്നു. ഗാസ മുനമ്പിലാണ് കോര്‍പ്പറല്‍ നോവ മാര്‍സിയാനോയുടെ മൃതദേഹം കണ്ടെത്തുന്നത്. ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍ – ഷിഫയ്ക്ക് സമീപമായിരുന്നു മൃതദേഹമെന്ന് ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സ് പറഞ്ഞിരുന്നു. ഒക്ടോബര്‍ ഏഴിനാണ് നോവയെ ഹമാസ് തട്ടിക്കൊണ്ടുപോയി ബന്ദിയാക്കുന്നത്. ഇത് ഇസ്രയേലിനെ കൂടുതൽ നൊമ്പരപ്പെടുത്തിയിട്ടുണ്ട്.