ദ്വീപ് രാഷ്ട്രത്തിൽ നിന്ന് സൈനിക സാന്നിധ്യം പിൻവലിക്കണമെന്ന ആവശ്യവുമായി മാലദ്വീപ്. മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ആണ് അധികാരത്തിലേറി ഒരു ദിവസത്തിന് ശേഷം ഈ ആശയം ഉന്നയിച്ചിരിക്കുന്നത്. കേന്ദ്രമന്ത്രി കിരൺ റിജിജുവുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മാലദ്വീപ് പ്രസിഡന്റിന്റെ ഓഫീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ജനങ്ങളുടെ ജനാധിപത്യ ഇച്ഛയെ ഇന്ത്യ മാനിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും, പ്രസിഡന്റ് മുഹമ്മദ് മുയിസു പറഞ്ഞു. മാലദ്വീപിലെ ഇന്ത്യൻ സൈന്യത്തിന്റെ സാന്നിധ്യം പൂർണ്ണമായി ഇല്ലാതാക്കുമെന്നു മുഹമ്മദ് മുയിസുവിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനം. തിരഞ്ഞെടുപ്പിൽ വിജഴ്ച ശേഷം അദ്ദേഹം ഇക്കാര്യം ആവർത്തിച്ചിരിക്കുകയാണ്. ഇതിന്റെ തുടർച്ചയായാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന്റെ തൊട്ടടൂത്ത ദിവസം സൈന്യത്തെ പിൻവലിക്കാൻ അദ്ദേഹം ഇന്ത്യയോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിരിക്കുന്നത്.
‘സെപ്റ്റംബറിൽ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ, ഇന്ത്യയോട് അഭ്യർത്ഥിക്കാൻ മാലദ്വീപ് ജനത തനിക്ക് ശക്തമായ ജനവിധി നൽകി. മാലിദ്വീപിലെ ജനങ്ങളുടെ ജനാധിപത്യ ഇച്ഛയെ ഇന്ത്യ മാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു,’ പ്രസിഡന്റിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞിരിക്കുന്നു. മാലദ്വീപ് പ്രസിഡന്റായി മുയിസു സത്യപ്രതിജ്ഞ ചെയ്ത് ഒരു ദിവസത്തിന് ശേഷമാണ് ദ്വീപ് രാഷ്ട്രത്തിൽ നിന്ന് ഇന്ത്യൻ സൈനികരെ പിൻവലിക്കാനുള്ള അഭ്യർത്ഥന വന്നിരിക്കുന്നത്.
നാല്പത്തഞ്ചുകാരനായ മുയിസു മാലിദ്വീപിലെ എട്ടാമത്തെ പ്രസിഡന്റാണ്. വെള്ളിയാഴ്ച നടന്ന മുയിസുവിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ ഭാരതത്തെ പ്രതിനിധീകരിച്ച് റിജിജു പങ്കെടുത്തിരുന്നു. ഇന്ത്യയുടെ പിന്തുണയോടെ മാലിദ്വീപിലെ വിവിധ പദ്ധതികൾ യോഗം അവലോകനം ചെയ്യുകയും ഉണ്ടായി. ഗ്രേറ്റർ മെയിൽ കണക്റ്റിവിറ്റി പ്രോജക്‌റ്റ് (ജിഎംസിപി) ത്വരിതപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം പ്രസിഡന്റ് റിജിജുവുമായുള്ള കൂടിക്കാഴ്ചയിൽ പറഞ്ഞിരുന്നു. മാലിദ്വീപിൽ നിന്ന് ഇന്ത്യൻ സൈന്യത്തെ പിൻവലിക്കുന്നത് പരിഹരിക്കപ്പെടേണ്ട വിഷയങ്ങളിൽ ഒന്നാണെന്ന് തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ മുയിസു സൂചന നൽകിയിരുന്നതാണ്.