ശബരിമല . സന്നിധാനം മണ്ഡലകാല മഹോത്സവത്തിനൊരുങ്ങി. വെള്ളിയാഴ്ച മുതൽ ശബരിമല തീർത്ഥാടനം ആരംഭിക്കുകയാണ്. മണ്ഡലകാലത്തിന് തുടക്കംകുറിച്ച് ശബരിമല നട വൈകുന്നേരം അഞ്ചിന് തുറക്കും. തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി കെ ജയരാമൻ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. തുടർന്ന് മാളികപ്പുറം മേൽശാന്തി വി ഹരിഹരൻ നമ്പൂതിരി താക്കോൽ ഏറ്റുവാങ്ങി, അവിടുത്തെ നട തുറക്കും. നടതുറന്ന് ദീപംതെളിയിച്ചശേഷം ശബരിമല മേൽശാന്തി ശ്രീകോവിലിൽനിന്നുള്ള ദീപവുമായി തിരുമുറ്റത്തെ ആഴിക്ക് തിരി തെളിക്കും.
നിയുക്ത ശബരിമല മേൽശാന്തി പി എൻ മഹേഷ് നമ്പൂതിരി, നിയുക്ത മാളികപ്പുറം മേൽശാന്തി പി ജി മുരളി നമ്പൂതിരി എന്നിവരെ ശബരിമലയിലേക്ക് തുടർന്ന് ആനയിക്കും. ഇതിനുശേഷമായിരിക്കും ഭക്തരെ പതിനെട്ടാംപടി ചവിട്ടാൻ അനുവദിക്കുക. ദീപാരാധനയ്ക്ക് ശേഷമാണ് പുതിയ മേൽശാന്തിമാർ ചുമതലയേൽക്കുക. പുതിയതായി തിരഞ്ഞെടുത്ത ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ അഭിഷേക അവരോധന ചടങ്ങുകൾ ഇന്ന് നടക്കും. ഡിസംബർ 27-നാണ് മണ്ഡലമാസ പൂജ. അന്ന് രാത്രി 10 മണിയ്‌ക്ക് നട തുറക്കും. ജനുവരി 15-നാണ് മകരവിളക്ക്. ജനുവരി 20-ന് നട അടയ്‌ക്കും.
വൃശ്ചികം ഒന്നായ വെള്ളിയാഴ്ച പുലർച്ചെ നാലിന് പുതിയ മേൽശാന്തിമാർ ആയിരിക്കും നട തുറക്കുന്നത്. പിന്നീടുള്ള ദിവസങ്ങളിൽ പുലർച്ചെ നാലിന് നട തുറന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് അടയ്ക്കുകയും, വൈകിട്ട് നാലിന് വീണ്ടും നട തുറന്ന് രാത്രി 11ന് അടയ്ക്കും ചെയ്യും. തീർഥാടകരെ വരവേൽക്കാൻ പമ്പയിലും സന്നിധാനത്തും എല്ലാ ഒരുക്കങ്ങളും പൂർത്തിയായി വരുന്നു. വിവിധ വകുപ്പുകൾ ഇതിനായി ഏകോപിച്ച് പ്രവർത്തിച്ചു വരുന്നു. തീർഥാടകർക്ക് ആവശ്യമായ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. സുരക്ഷയ്ക്കായി പൊലീസ് സന്നിധാനത്തും പമ്പയലും സജ്ജമായിക്കഴിഞ്ഞു.