ഇരുചക്ര വാഹനത്തിൽ 12 വയസിൽ താഴെയുള്ള കുട്ടിയുമായി യാത്ര ചെയ്യുന്നതിൽ ഇളവുമായി സംസ്ഥാന സർക്കാർ. കേന്ദ്ര തീരുമാനം വന്നതിന് ശേഷം മാത്രമേ 12 വയസിൽ താഴെയുള്ള കുട്ടിയുമായി ഇരു ചക്ര വാഹനത്തിൽ യാത്ര ചെയ്താൽ പിഴയീടാക്കുവെന്നും പൊതു വികാരം കണക്കിലെടുത്താണ് തീരുമാനമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് എഐ ക്യാമറകൾ കണ്ടെത്തുന്ന നിയമലംഘനങ്ങളിൽ ജൂൺ അഞ്ചാം തീയതി മുതൽ പിഴ ഈടാക്കാനാണ് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ തീരുമാനം. ഗതാഗതമന്ത്രി വിളിച്ച ഉന്നത തല യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. നേരത്തെ ഈ മാസം 20 മുതൽ പിഴയീടാക്കുമെന്നറിയിച്ചിരുന്നെങ്കിലും ഇത് വീണ്ടും നീട്ടുകയായിരുന്നു.
ഇരുചക്രവാഹനങ്ങളില്‍ അച്ഛനും അമ്മയും സഞ്ചരിക്കുന്നതിനൊപ്പം ഒരു കുട്ടിയും കൂടി സഞ്ചരിച്ചാല്‍ പിഴ ഈടാക്കും എന്നുള്ളതായിരുന്നു എഐ ക്യാമറാ നിരീക്ഷണത്തിലെ വ്യവസ്ഥ. എന്നാല്‍ അതിനെതിരെ വലിയ തരത്തിലുള്ള വികാരം ഉയര്‍ന്നതിന് പിന്നാലെയാണ് വിദഗ്ധ സമിതി യോഗം ഗതാഗത വകുപ്പ് ചേര്‍ന്നത്. ജനത്തെ പിഴിഞ്ഞ് ഖജനാവ് പെരുപ്പിക്കുന്നതിനായി കേരളത്തിന്റെ മൂക്കിനും മൂലയിലും സേഫ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി ഗതാഗത വകുപ്പ് എ ഐ കാമറ സ്ഥാപിച്ചിരുന്നു.
നഗര- ഗ്രാമ വ്യത്യസമില്ലാതെ 726 എഐ ക്യാമറകളാണ് സംസ്ഥാനത്താകെ സ്ഥാപിച്ചിട്ടുള്ളത്. അനധികൃത പാർക്കിംഗിനാണ് ഏറ്റവും കുറഞ്ഞ പിഴത്തുക. 250 രൂപ. അമിതവേഗം, സീറ്റ് ബെൽറ്റും- ഹെൽമറ്റും ധരിക്കാതെയുളള യാത്ര, ഡ്രൈവ് ചെയ്യുമ്പോഴുളള മൊബൈൽ ഉപയോഗം, രണ്ടുപേരിൽ കൂടുതൽ ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുന്നത്, റെഡ് ലൈറ്റ് മറികടക്കൽ എന്നിവയാണ് എഐ ക്യാമറകള്‍ പിടികൂടുന്നത്. ട്രയൽ റണ്‍ നടത്തിയപ്പോള്‍ പ്രതിദിനം 95,000 വരെ നിയമലംഘനങ്ങള്‍ കണ്ടെത്തിയിരുന്നു. ഇത്തരത്തിൽ നിയമലംഘനങ്ങള്‍ ആവർത്തിച്ചാൽ കോടികളാകും പിഴയിലൂടെ സർ‍ക്കാർ ഖജനാവിലേക്കെത്തുക. നിയമലംഘനം ക്യാമറ പിടികൂടിയാൽ ഉടൻ വാഹന ഉടമയുടെ മൊബൈലേക്ക് പിഴയടക്കാനുള്ള സന്ദേശമെത്തും. ഒരാഴ്ചക്കുള്ളിൽ പോസ്റ്റിലൂടെ ഇ- ചെല്ലാനുമെത്തും. 30 ദിവസത്തിനുളളിൽ പിഴ അടച്ചില്ലെങ്കിൽ മോട്ടോർ വാഹനവകുപ്പ് നോട്ടീസച്ച് തുടർ നടപടികളിലേക്ക് കടക്കും.
എന്നാൽ ഇതിൽ നിന്നും വി ഐ പി കളെ ഒഴിവാക്കുകയും ചെയ്തിരുന്നു. വിഐപി വാഹനങ്ങളെ എഐ ക്യാമറാ നിയമലംഘനങ്ങളിൽ നിന്ന് ഒഴിവാക്കുമെന്ന പ്രസ്ഥാവനക്കെതിരെ നേരത്തെ വലിയ പ്രതിഷേധങ്ങൾ ജനങ്ങളിൽ നിന്ന് ഉയർന്നിരുന്നു.ഇത് സംബന്ധിച്ച് പാലക്കാട് സ്വദേശി ബോബൻ മാട്ടുമന്ത നൽകിയ പരാതിയിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേസെടുക്കുകയും ചെയ്തിരുന്നു.ഇതിന് പിന്നാലെ പ്രധാനവ്യക്തികൾക്ക് പിഴ ഇളവില്ലെന്ന് മോട്ടോർവാഹനവകുപ്പ് തന്നെ വ്യക്തമാക്കി. പൊതുപ്രവർത്തകൻ ബോബൻ മാട്ടുമന്ത വിവരാവകാശ നിയമപ്രകാരം ഉന്നയിച്ച ചോദ്യങ്ങൾക്കുളള മറുപടിയിലാണ് മോട്ടോർവാഹനവകുപ്പ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.
എ ഐ കാമറ യുമായി ബന്ധപ്പെട്ട വാൻ അഴിമതിയാണ് സർക്കാർ നടത്തിയാണെന്ന് ആരോപണമുണ്ട്. പദ്ധതിക്കായി ഉപകരണങ്ങളുടെ ആകെ ചെലവ് 57 കോടിയാണ് കണക്കാക്കിയത്. ഇതാണ് 151 കോടിയുടെ കരാറില്‍ എത്തിയത്. ഉപകരാറിനായി രൂപീകരിച്ച കണ്‍സോര്‍ഷ്യത്തിന്റെ യോഗത്തില്‍ മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാ പിതാവായ പ്രകാശ് ബാബു പങ്കെടുത്തെന്നും ആരോപണമുണ്ട്. 45 കോടിക്ക് ചെയ്യാന്‍ പറ്റുന്ന പദ്ധതിയാണ് 151 കോടിക്ക് ടെന്‍ഡര്‍ നല്‍കിയത്. എസ്ആര്‍ഐടിക്ക് ആറ് ശതമാനം വെറുതെ കമ്മീഷന്‍ കിട്ടി. ബാക്കി തുക എല്ലാവരും കൂടി വീതിച്ചെടുക്കാനായിരുന്നു പദ്ധതിയെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. എന്നാൽ ആരോപണം അടിസ്ഥാനരഹിതമാണെന്നും അഴിമതി നടന്നിട്ടില്ലെന്നുമാണ് സർക്കാർ വാദം.