സംസ്ഥാനം പോളിംഗ് ബൂത്തിലേക്ക് ഒഴുകുമ്പോൾ വടകരയുടെ മണ്ണ് രാഷ്ട്രീയ വിവാദങ്ങൾ വിട്ടൊഴിയാതെ നിൽക്കുകയാണ്. സഹതാപ വോട്ടു നേടാൻ കെട്ടിപ്പടച്ച അശ്ളീല ചീട്ട് സിപിഎമ്മിന്റെ തലയിൽ ഇടിത്തീയായി വന്നു വീണപ്പോൾ മുഖം രക്ഷിക്കാനുള്ള തത്രപ്പാടിലാണ് നേതാക്കളും സഖാക്കളും. തന്റെ വ്യാജ അശ്ളീല വീഡിയോ പ്രചരിപ്പിച്ച് യു ഡി എഫ് സൈബർ അറ്റാക്ക് നടത്തുന്നുവെന്ന് പറഞ്ഞ് മാധ്യമങ്ങൾക്ക് മുന്നിൽ കരഞ്ഞ ശൈലജ പിന്നീടത് വീഡിയോ എന്നല്ല ഫോട്ടോ എന്നാണ് താൻ പറഞ്ഞതെന്നാക്കി തടിയൂരാൻ ഒരു ശ്രമം നടത്തി. എന്നാൽ ശൈലജയുടെ കൈകഴുകൽ കണ്ട് പൊട്ടിത്തെറിച്ചത് പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനായിരുന്നു.
ശൈലജ പറയുന്നതല്ല ശരി അത്തരത്തിലൊരു വീഡിയോ ഉണ്ട് , അത് താൻ കണ്ടതാണെന്നായി ഗോവിന്ദൻ. ഇതോടെ ശൈലജ കാണാത്തതും ഗോവിന്ദൻ കണ്ടതുമായ വീഡിയോ തേടി നടപ്പായി സൈബർ ലോകം. എന്നാൽ പരാതിക്കാരിയായ ശൈലജ കാണാത്ത പൊലീസിന് കണ്ടെത്താൻ കഴിയാത്ത ഈ വീഡിയോ താൻ മാത്രം കണ്ടുവെന്ന ഗോവിന്ദന്റെ വാദം മറ്റു ചില കിംവദന്തികൾക്ക് വഴിവെയ്ക്കുകയാണ്. അതായത് ഈ അശ്ളീല വീഡിയോ കഥ വന്നത് മുതൽ തന്നെ ഇതിന്റെ പിതൃത്വം സഖാക്കൾക്ക് തന്നെയാണെന്ന് കേരളത്തിലെ സാമാന്യ ബോധമുള്ള ജനത വിധിയെഴുതിയതാണ്.
ഇക്കാര്യം പോലീസും ഏകദേശം ഉറപ്പിച്ചതോടെയാണ് ശൈലജ കളം മാറ്റി ചവിട്ടിയത്. എന്നാൽ ഗോവിന്ദൻ മാത്രം വിട്ടു കൊടുക്കാൻ തയ്യാറായില്ല. തന്റെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചിട്ടില്ലെന്ന് ടീച്ചർ പരസ്യ പ്രസ്താവന നടത്തിയെങ്കിലും ഗോവിന്ദൻ ടീച്ചറെ വെറുതെ വിടുന്ന മട്ടില്ല. അശ്ലീല വീഡിയോ താൻ കണ്ടെന്നാണ് സെക്രട്ടറി പറയുന്നത്. എന്നാൽ താൻ കാണാത്ത ഏത് വീഡിയോ ആണ് ഗോവിന്ദൻ കണ്ടതെന്നാണ് ടീച്ചറുടെ ചോദ്യം. എന്തായാലും ഗോവിന്ദൻ കണ്ടതും ടീച്ചർ കാണാത്തതുമായ വീഡിയോ ഏതായാലും അന്വേഷണ ഉദ്യോഗസ്ഥന് കൈമാറേണ്ടി വരും.
കെ.കെ. ശൈലജയുടെ അശ്ലീല വീഡിയോ ഉണ്ടാക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണു പറഞ്ഞിരിക്കുന്നത്. മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്. പിണറായിയെ അടക്കം വെച്ച് ചിത്രം മോര്‍ഫ് ചെയ്യേണ്ട പ്രശ്‌നമെന്താണെന്നും അദ്ദേഹം ചോദിച്ചു. അതായത് പിണറായിയെ കൂടി നൈസ് ആയി ഗോവിന്ദൻ പ്രതിസന്ധിയിലാക്കി. അതേസമയം, തനിക്കെതിരായി വീഡിയോ അല്ല പോസ്റ്ററുകളാണ് പ്രചരിപ്പിക്കപ്പെട്ടത് എന്നായിരുന്നു കെ.കെ. ശൈലജയുടെ വിശദീകരണം.
ശൈലജ ടീച്ചര്‍ക്ക് എതിരായി മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഉള്‍പ്പെടെ തെറ്റായ നിരവധികാര്യങ്ങള്‍ അവിടുത്തെ സ്ഥാനാര്‍ഥിയും വി.ഡി. സതീശനും ഉള്‍പ്പെടെയെല്ലാം അറിഞ്ഞുകൊണ്ടുതന്നെ പ്ലാന്‍ ചെയ്ത് പ്രചരിപ്പിച്ചിട്ടുണ്ട്. പോണ്‍ വീഡിയോ ഇല്ലെന്ന് ടീച്ചറല്ലല്ലോ പറയേണ്ടത്, ഞങ്ങളെല്ലാവരും പറയണ്ടേ. ടീച്ചര്‍ പറയേണ്ടതില്ല, ഞങ്ങള്‍ക്കെല്ലാവര്‍ക്കും അറിയുന്നതല്ലേ? രാജ്യത്തെ ജനങ്ങള്‍ കണ്ടതല്ലേ? സാങ്കേതിക പദം ഉപയോഗിച്ച് അതില്‍ പിടിച്ചുനില്‍ക്കാനാണ് ഷാഫി പറമ്പില്‍ ശ്രമിക്കുന്നതെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി അശ്ലീലത്തെ ഉപയോഗിക്കുന്ന ആദ്യത്തെ പ്രതിപക്ഷനേതാവും സ്ഥാനാര്‍ഥിയുമാണ് വി.ഡി. സതീശനും ഷാഫി പറമ്പിലുമെന്നും അദ്ദേഹം പറഞ്ഞു. ആരോപണം ഉന്നയിച്ചിട്ടുണ്ടെങ്കില്‍ തങ്ങളത് തെളിയിക്കുക തന്നെ ചെയ്യുമെന്നും എം.വി. ഗോവിന്ദന്‍ വ്യക്തമാക്കി.ഷാഫി പറമ്പിൽ ഷൈലജക്കെതിരെ വക്കീൽ നോട്ടീസ് അയച്ച സാഹചര്യത്തിൽ ഇനി ഗോദയിൽ എം.വി ഗോവിന്ദൻ ഒറ്റയ്ക്കാകും. കാരണം കേസിൽ സാക്ഷിയായ വ്യക്തി അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് പറഞ്ഞാൽ അത് മാത്രമാണ് കോടതിയിൽ തെളിവ്.
അങ്ങനെ സ്ഥാനാർത്ഥി ഇല്ലെന്ന് പറയുന്ന വീഡിയോ ഉണ്ടെന്ന് ഒരാൾ പറഞ്ഞാൽ അയാൾക്ക് തെളിവു നൽകേണ്ടി വരും. എങ്ങനെയാണ് വീഡിയോ തന്റെ കൈയിലെത്തിയതെതെന്ന് പറയേണ്ട ബാധ്യത ഗോവിന്ദനുണ്ട്. ഇക്കാര്യം ഗോവിന്ദൻ പറയുമോ എന്ന് കണ്ടറിയണം. ഏതായാലും ഷാഫി പറമ്പിൽ കേസു കൊടുത്ത സാഹചര്യത്തിൽ മറുപടി പറയേണ്ട ബാധ്യത എം.വി. ഗോവിന്ദനുണ്ട്. ഷൈലജ ടീച്ചർ തോൽക്കേണ്ടത് എം.വി. ഗോവിന്ദന്റെ ആവശ്യമാണ്. ഭാവി മുഖ്യമന്ത്രിയാകാൻ തയ്യാറെടുക്കുന്ന എം.വി. ഗോവിന്ദന് ഏക റിബൽ കെ.കെ. ഷൈലജയാണ്.
എന്തായാലും ഇതോടെ ഈ വീഡിയോ സൃഷ്ടിക്കു പിന്നിൽ ഗോവിന്ദൻ ആണോ എന്ന സംശയം ഉയർത്തുകയാണ് സൈബർ ലോകം. എന്തായാലും വടകരയിൽ വോട്ടു പിടിക്കാൻ സെക്സ് ബോംബ് ആയുധമാക്കിയ സിപിഎമ്മിന് ഉള്ള വോട്ടും കൂടി പോയി നാറി നാണം കെട്ട അവസ്ഥയായി എന്നുപറഞ്ഞാൽ മതി.
updating…..