ലിസ് ട്രസ്സ് വരുത്തിയ തെറ്റുകൾ തിരുത്തി, ജനവിശ്വാസം വീണ്ടെടുക്കുമെന്ന് ബ്രിട്ടന്റെ 57-ാം പ്രധാനമന്ത്രിയായി ചുമതലയേറ്റെടുത്ത ഋഷി സുനാക് പറഞ്ഞു. പരമ്പരാഗതമായ കൈ മുത്തൽ ചടങ്ങിലൂടെ തന്റെ പേരിൽ മന്ത്രി സഭ രൂപീകരിക്കാൻ ചാൾസ് മൂന്നാമൻ രാജാവ് ഋഷിയെ ക്ഷണിച്ചതിനു പുറകെ ഡൗണിങ് സ്ട്രീറ്റിൽ വെച്ച് രാജ്യത്തെ അഭിമുഖീകരിച്ച് സംസാരിക്കവെ ആയിരുന്നു അദ്ദേഹം ഇത് പറഞ്ഞത്.
തുടരുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുവാൻ കടുത്ത നടപടികൾ ആവശ്യമായി വരും എന്ന് ഓർമ്മിപ്പിച്ച അദ്ദേഹം ഓരോ ബ്രിട്ടീഷുകാരന്റെയും കഷ്ടതകൾ തനിക്ക് മനസ്സിലാകുമെന്നും കൂട്ടുച്ചേർത്തു. തികച്ചും നടകീയമായി മത്സരത്തിൽ നിന്നും പിന്മാറിയ ബോറിസ് ജോൺസനെ പേരെടുത്ത് പരാമർശിക്കാതെ 2019-ലെ ജനങ്ങളുടെ വിധി ഏതെങ്കിലും വ്യക്തിക്ക് ലഭിച്ചതല്ലെന്നും ഋഷി പറഞ്ഞു. തന്റെ ഭരണകാലത്ത് സത്യസന്ധതയും, കാര്യസ്ഥതയും, സുതാര്യതയും അതിന്റെ ഏറ്റവും ഉയർന്ന തലത്തിൽ ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പു നൽകി.
അതിനു മുൻപായി, തന്റെ ഹ്രസ്വമായ ഭരണത്തിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞുകൊണ്ട് ലിസ് ട്രസ്സ് വിടവാങ്ങൽ പ്രസംഗം നടത്തിയിരുന്നു. ബ്രിട്ടന്റെ ചരിത്രത്തിൽ ഏറ്റവും കുറച്ചുകാലം മാത്രം അധികാര കസേരയിൽ ഇരുന്ന പ്രധാനമന്ത്രി എന്ന ബഹുമതിയോടെ ലിസ് ട്രസ്സ് വിടവാങ്ങുമ്പോൾ അതിനു സാക്ഷ്യം വഹിക്കാൻ അവരുടെ ഭർത്താവ് ഹഗ് ഓ ലീറിയും രണ്ട് മക്കളും ജീവനക്കാരും മന്ത്രിമാരും ഒക്കെ എത്തിയിരുന്നു. തന്റെ പ്രവർത്തനങ്ങളിൽ പശ്ചാത്താപമോ, സ്ഥാനം നഷ്ടപ്പെട്ടതിലുള്ള ദുഃഖമോ പ്രകടിപ്പിക്കാതെയായിരുന്നു ലിസ് ട്രസ്സിന്റെ പ്രസംഗം.
അതേസമയം, വെറും ഏഴാഴ്‌ച്ചകൾക്ക് മുൻപ് തന്നെ പ്ര്ധാനമന്ത്രി പദത്തിലേക്കുള്ള മത്സരത്തിൽ പരാജയപ്പെടുത്തിയ ലിസ് ട്രസ്സ് മറ്റങ്ങൾ കൊണ്ടുവരാൻ അക്ഷീണം പ്രവർത്തിച്ചതായി ഋഷി തന്റെ പ്രസംഗത്തിൽ പരാമർശിച്ചു.എന്നാൽ, ചില തെറ്റുകൾ വരുത്തി വച്ചു എന്നും അതൊക്കെയും ഏതെങ്കിലും തെറ്റായ ഉദ്ദേശത്തോടെ ചെയ്തതല്ലെന്നും ഋഷി പറഞ്ഞു.
പൊള്ളയായ വാഗ്ദാനങ്ങൾ ഒന്നും നൽകാൻ ഋഷി തയ്യാറായില്ല എന്നതും ശ്രദ്ധേയമാണ്. സാമ്പത്തികസ്ഥിരതയും വിശ്വാസവും ആർജ്ജിക്കും എന്ന് പറഞ്ഞ ഋഷി, കോവിഡ് പ്രതിസന്ധിക്കാലത്തും മറ്റും ജനങ്ങളെയും വ്യവസായ-വാണിജ്യ മേഖലയേയും സംരക്ഷിക്കാൻ തനിക്ക് കഴിഞ്ഞു എന്നത് തെളിയിക്കപ്പെട്ട കാര്യമാണെന്നും പറഞ്ഞു. ഇപ്പോൾ നേരിടുന്ന വെല്ലുവിളികളേയും അതേ രീതിയിൽ നേരിടുമെന്നും ഋഷി പറഞ്ഞു. മാത്രമല്ല, ലിസ് ട്രസ്സ്, പുരോഗമനം കൊണ്ടു വരണമെന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നെങ്കിലും പല തെറ്റുകളും വരുത്തി വെച്ചു എന്നും അദ്ദേഹം സൂചിപ്പിച്ചു.
ഈ മാസാവസാനം വരുന്ന ബജറ്റിൽ കുറച്ചധികം കടുത്ത നിർദ്ദേശങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ഈ വാക്കുകൾ സൂചിപ്പിക്കുന്നതെന്ന് ചില രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. കടുത്ത പ്രതിസന്ധി മറികടക്കുവാൻ, കടുത്ത നടപടികൾ തന്നെ ആവശ്യമായി വന്നേക്കാം എന്ന് ഋഷി തന്റെ പ്രസംഗത്തിൽ സൂചിപ്പിക്കുകയും ചെയ്തു.