തിരുവനന്തപുരം . ദല്ലാൾ നന്ദകുമാർ ഫ്രോഡ് ആണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ദല്ലാൾ കൊണ്ട് വന്ന ഇ പി വിവാദവുമായി ബന്ധപ്പെട്ട് തിരുവന്തപുരത്ത് മാധ്യമ പ്രവർത്തകരോട് സംസ്ഥായിരുകയായിരുന്നു ഗോവിന്ദൻ. ദല്ലാൾ നടത്തുന്നത് കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാര വേല മാത്രമാണ്. ഇന്ന് വരെ മാത്രമേ ഈ ആരോപണത്തിന് ആയുസുള്ളൂ. ചർച്ച ചെയ്യേണ്ട ആരോപണങ്ങൾ അല്ല. പലരും വരും, പലരെയും കാണും. അതിലൊന്നും കുഴപ്പമില്ല നന്ദകുമാർ ഫ്രോഡ് ആണ്. മുഖ്യമന്ത്രി പറഞ്ഞത് കൃത്യമായ മുന്നറിയിപ്പ് ആണ് – ഗോവിന്ദൻ പറഞ്ഞു.
ഇ പി ജയരാജനെയും തന്നെയും ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ കണ്ടിരുന്നുവെന്നായിരുന്നു കഴിഞ്ഞ ദിവസം ടി ജി നന്ദകുമാർ ആരോപിച്ചത്. ഇടതുമുന്നണി സഹായിച്ചാൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ കഴിയുമെന്ന് ജാവദേക്കർ ഇ പിയോട് പറഞ്ഞതായും പകരം എസ്എൻസി ലാവലിൻ കേസ്, സ്വർണ്ണക്കടത്ത് കേസ് എന്നിവ സെറ്റിൽ ചെയ്ത് തരാം എന്ന് ഉറപ്പ് കൊടുത്തതായുമാണ് നന്ദകുമാർ ആരോപിച്ചത്. പക്ഷെ തൃശ്ശൂർ സിപിഐ സീറ്റായതിനാൽ ഇ പി സമ്മതിച്ചില്ലെന്നും അങ്ങനെ ആദ്യ ചർച്ച പരാജയപ്പെട്ടു പോയെന്നും ടി ജി നന്ദകുമാർ ആരോപിച്ചിരുന്നു.
ദല്ലാൾ നന്ദകുമാറുമായി ബന്ധപ്പെട്ട വിവാദത്തിൽ എൽഡിഎഫ് കൺവീനർ ഇപി ജയരാനെ മുഖ്യമന്ത്രി പിണറായി വിജയൻ തള്ളി പറയുകയാണ് ഉണ്ടായത്. ‘പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയാകും’ എന്നൊരു ചൊല്ലുണ്ട്. അത് ജയരാജൻ മറന്നു. ഇപി ജയരാജൻ ജാഗ്രത പാലിക്കണമായിരുന്നു. ജയരാജനെതിരെയുള്ള ആരോപണം സിപിഎമ്മിനെയും ഇടതുപക്ഷത്തെയും ലക്ഷ്യം വെച്ചുള്ളതാണ് – പിണറായി വിജയൻ പറഞ്ഞു.
ഇപി ജയരാജൻ എല്ലാവരോടും സൗഹൃദം സൂക്ഷിക്കുന്ന ആളാണ്. ജാവഡേക്കറിനെ കാണുന്നതിലോ സംസാരിക്കുന്നതിലോ തെറ്റില്ല. എന്നാൽ കേരളം സംശയത്തോടെ നോക്കുന്ന ഒരാൾ അതിന് സാക്ഷ്യ വഹിച്ചു എന്നുള്ളതാണ് മറ്റൊരു കാര്യം അയാൾക്കാണെങ്കിൽ പണം മാത്രമാണ് വേണ്ടത്. ആരാണോ പണം കൊടുക്കുന്നത് അതിനനുസ രിച്ച് വാദങ്ങൾ നിരത്തുന്ന ആളാണ് അത് ദല്ലാളിനെ പരോക്ഷമായി പരാമർശിച്ച് പിണറായി പറഞ്ഞു.
കേരളത്തിൽ എൽ ഡി എഫ് സ്ഥാനാർത്ഥികൾ വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് ഇന്നലെ വരെ പറഞ്ഞിരുന്ന ഗോവിന്ദൻ വോട്ടെടുപ്പ് തുടങ്ങി 3 മണിക്കൂറുകൾക്കുള്ളിൽ മലക്കം മറിഞ്ഞു. ‘തെരഞ്ഞെടുപ്പ് ഫലം സംസ്ഥാന സർക്കാരിന്റെ വിലയിരുത്തൽ ആകാൻ സാധ്യതയില്ലെന്നാണ് എം വി ഗോവിന്ദൻ ഇപ്പോൾ പറയുന്നത്. ഞങ്ങൾ വമ്പിച്ച വിജയത്തിലേക്ക് പോകുന്നു. ലാവലിൻ എന്നൊരു കേസ് ഇപ്പോൾ നിലവിലില്ല – ഗോവിന്ദൻ പറയുന്നു.