‘തലക്ക് ചുറ്റും കേസുകൾ. ലാവലിൻ കേസിന്റെ അവസാന വാദം ബുധനാഴ്ച കേൾക്കാൻ സുപ്രീംകോടതി ലിസ്റ്റ് ചെയ്തിരിക്കുന്നു. മാസപ്പടിയുമായി ബന്ധപ്പെട്ട SFIO അന്വേഷണവും ED യുടെ അന്വേഷണവും തന്നിലേക്കെന്ന സൂചനകൾ പുറത്ത് വന്നിരിക്കുന്നു.
ഒരു സമാധാനവും ഇല്ല. ഇതിനിടെയാണ് മേയറും ഭർത്താവും ചേർന്ന് മുഖ്യനെ നാറ്റിച്ചിരിക്കുന്നത്. രണ്ടു പേരും കൂടി നടു റോഡിൽ ചെയ്തു കൂട്ടിയ സംഭവത്തിൽ തലസ്ഥാന നഗരം ചില്ലറയല്ല നാറിയിരിക്കു ന്നത്. അതിന്റെ നാറ്റം അങ്ങ് സെക്രട്ടറിയേറ്റ് വരെ അടിക്കുകയാണ്’. കഴിക്കുന്ന ഭക്ഷണവും കുടിക്കുന്ന വെള്ളവുമൊക്കെ പിണറായിക്ക് ഒരു തുള്ളിയെങ്കിലും ഇറങ്ങുമോ ? ഒരല്പം സമാധാനം കിട്ടാനെന്ന പേരിൽ മുഖ്യമന്ത്രി പിണറായി വിജയൻ പൊടുംന്നനെ ദുബായിലേക്ക് പറന്നിരിക്കുകയാണ്.
തന്റെയും പാർട്ടിയുടെയുമായി ആയിരം പ്രശ്നങ്ങളിൽ പിണറായി വിജയൻ ഉറക്കമില്ലാത്ത രാത്രികളുമായി വീർപ്പു മുട്ടുമ്പോഴാണ് നടുറോഡിൽ ഗുണ്ടായിസം കാട്ടി മേയറും എം എൽ ആയും ചേർന്ന് പിണറായിക്കിട്ടു പരനാറി പണികാട്ടിയിരിക്കുന്നത്. കേസ് കീഴ്‌ക്കോടതിയിൽ നിന്ന് മേൽക്കോടതികളിലേക്കെങ്ങാനും പോകേണ്ടി വരുന്ന സാഹചര്യം ഉണ്ടായാൽ അധികാര ദുർ വിനിയോഗത്തിന്റെ പേരിൽ മേയറുടെ കസേര വരെ തെറിച്ചേക്കാവുന്ന വിവാദത്തിൽ എരിതീയിൽ എണ്ണയൊഴിച്ച് ആളി കത്തിച്ചത് എ എ റഹീമും, എം വി ഗോവിന്ദനും ആണെന്നതും പിണറായിക്ക് അറിയാം.
തിങ്കളാഴ്ച രാവിലെയാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് മുഖ്യമന്ത്രി ദുബായിലേക്ക് തിരിച്ചത്. സ്വകാര്യസന്ദര്‍ശനമാണെന്ന് കാണിച്ച് യാത്രയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടിയിരുന്നു. കഴിഞ്ഞ ദിവസം സന്ദര്‍ശനത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയ പിറകെയാണ് യാത്ര. മന്ത്രി മുഹമ്മദ് റിയാസും ഭാര്യ വീണയും ദുബായിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ദുബായ്ക്ക് പുറമെ ഇന്തോനേഷ്യയിലും സിംഗപ്പൂരിലും റിയാസും വീണയും സന്ദർശനം നടത്തും. 19 ദിവസത്തേക്കാണ് റിയാസിനു യാത്ര അനുമതി ഉള്ളത്.
അടുത്ത ദിവസങ്ങളില്‍ നിശ്ചയിച്ചിരുന്ന പൊതുപരിപാടികള്‍ മാറ്റിവെച്ചാണ് മുഖ്യ മന്ത്രിയുടെ യാത്ര. ഓഫീസില്‍ കുറച്ചുദിവസത്തേക്ക് മുഖ്യമന്ത്രി ഉണ്ടാവില്ലെന്ന സൂചന സ്റ്റാഫ് അംഗങ്ങള്‍ക്ക് നല്‍കിയിരിക്കുന്നു. എന്നാണ് മുഖ്യമന്ത്രി മടങ്ങി വരുന്നതെന്ന കാര്യത്തിലും വ്യക്തത ഇല്ല. മകന്റെ കുടുംബത്തിനൊപ്പം ചെലവഴിക്കാനാണ് യാത്രയെന്നാണ് വിശദീകരണം. എന്നാൽ മുഖ്യ മന്ത്രിയുമായി ബന്ധപ്പെട്ട ചില കേസുകളിൽ കോടതികൾ വടിയെടുക്കുമോ എന്ന സാഹചര്യത്തിലാണ് യാത്രയെന്നും അഭ്യൂഹങ്ങൾ ഉണ്ട്.
ഔദ്യോഗിക ആവശ്യത്തിനായി വിദേശത്തേക്ക് പോകുന്ന വേളകളില്‍ സാധാരണ സര്‍ക്കാര്‍തന്നെ യാത്ര സംബന്ധിച്ച് പത്രക്കുറിപ്പ് ഇറക്കാറുണ്ട്. സ്വകാര്യസന്ദര്‍ശനമായതിനാല്‍ മുഖ്യമന്ത്രിയുടെ യാത്ര സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും പുറത്തു വിട്ടിട്ടില്ല. സാധാരണ സ്വകാര്യ ആവശ്യത്തിനായാലും ഔദ്യോഗികമായിട്ടാണേലും മുഖ്യമന്ത്രിമാർ വിദേശത്തേക്ക് പോകുമ്പോൾ ആ വിവരം പത്രക്കുറിപ്പായി അറിയിക്കാറുണ്ട്. ഇത്ര ദിവസം ഉണ്ടാവില്ലെന്നും ഇന്ന ദിവസം തിരികെ എത്തുമെന്നും പറയാറുണ്ട്. അതെ സമയം, മുഖ്യമന്ത്രി പിണറായി വിജയനുമായി ബന്ധപ്പെട്ട ലാവലിൻ കേസ് ബുധനാഴ്ച സുപ്രീം കോടതി വാദം കേൾക്കാനിരിക്കുകയാണ്.
ഇതിനിടെ മാസപ്പടി വിവാദത്തിൽ എസ് എഫ് ഐ ഒ അന്വേഷണം മുഖ്യനിലേക്ക് നീളുന്നതായ ചില റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നത്. ഇതുമായി ബന്ധപെട്ടു ബി ജെ പി യുടെ ഉന്നതരുമായി ചില നീക്ക് പോക്കുകൾക്ക് ഒരു പ്രമുഖ വ്യവസായിയെ ഇടനിലക്കാരനാക്കാൻ ശ്രമം നടക്കുന്നതായും അതിനായാണ് ദുബായ് യാത്രയെന്നും ചില സൂചകൾ ഉണ്ട്.
അതെ സമയം, നടുറോഡില്‍ കെഎസ്ആര്‍ടിസി ബസ് ഓവർ ടേക്ക് ചെയ്ത് സ്വകാര്യ കാർ കുരുക്ക് വെച്ച് തടഞ്ഞ് ഗുണ്ടായിസം കാണിച്ച സംഭവത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എക്കുമെതിരെ ഒടുവില്‍ കന്റോണ്‍മെന്റ് പോലീസ് കേസടുത്തു. ഹൈക്കോടതി അഭിഭാഷകനായ ബൈജു നോയല്‍ തിരുവനന്തപുരം ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ കോടതി കേസെടുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇന്നലെ രാത്രി വൈകി കന്റോണ്‍മെന്റ് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.