പാലക്കാട് . ആലത്തൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ രാധാകൃഷ്ണന്‍റെ അകമ്പടി വാഹനത്തില്‍ നിന്നും വടിവാള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെത്തിയെന്ന ആരോപണവുമായി യുഡിഎഫ്. ആയുധങ്ങള്‍ വാഹനത്തില്‍ നിന്നും എടുത്തു മാറ്റുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും യുഡിഎഫ് പുറത്തുവിട്ടുണ്ട്. ബുധനാഴ്ച വൈകിട്ട് കൊട്ടിക്കലാശം കഴിഞ്ഞു പോകുന്ന വാഹനവ്യൂഹത്തിലായിരുന്നു ആയുധങ്ങള്‍ ഉണ്ടായിരുന്നത്.
ചേലക്കര മണ്ഡലത്തില്‍ ആയുധങ്ങളുമായി പോകുന്ന വാഹനത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ യുഡിഎഫ് പുറത്തുവിട്ടുണ്ട്. വാഹനത്തില്‍ നിന്നും ഇറങ്ങിയ ഒരാള്‍ ആയുധങ്ങള്‍ പുറത്തേക്ക് മാറ്റുന്നത് വീഡിയോയില്‍ കാണുന്നുണ്ട്. അതേസമയം, പ്രചാരണ ബോര്‍ഡുകള്‍ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണ് അവയെന്നാണ് സിപിഎം വിശദീകരണം. പ്രചാരണത്തിന് അകമ്പടിയായി പോയ വാഹനത്തിൽ എന്തിനാണ് മാരകായുധങ്ങൾ എന്നതിന് സി പി എമ്മിന് മറുപടി ഇല്ല.
സംഭവത്തിൽ സിസിടിവി ദൃശ്യങ്ങളിലുള്ളവരെ വിളിപ്പിക്കുമെന്ന് ചേലക്കര പൊലീസ് പറയുന്നു. ദൃശ്യങ്ങളുടെ ആധികാരികത ഉള്‍പ്പെടെ പരിശോധിച്ച ശേഷം തുടർ നടപടി എടുക്കുക്കുമെന്നാണ് പോലീസ് ഭാഷ്യം. സംഭവത്തില്‍ ഇതുവരെ പൊലീസ് കേസെടുക്കാൻ തയ്യാറായിട്ടില്ല.
സിപിഎമ്മിനെതിരെ സംഭവത്തില്‍ ആരോപണവുമായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസും രംഗത്തെത്തിയിട്ടുണ്ട്. അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്‍റെ ഭാഗമാണിതെന്നും രമ്യാ ഹരിദാസ് ആരോപിച്ചു. സംഭവത്തില്‍ വിശദീകരണവുമായി രംഗത്ത് വന്ന കെ രാധാകൃഷ്ണൻ,യുഡിഎഫിന്‍റേത് വ്യാജ പ്രചരണമാണെന്നും ഫ്ലക്സ് ബോർഡ് സ്ഥാപിക്കാനുള്ള ആയുധങ്ങൾ മാത്രമായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. അത് തൻറെ അകമ്പടി വാഹനമോ പ്രചാരണ വാഹനമോ അല്ല എന്നാണ് രാധാകൃഷ്ണൻ പറഞ്ഞിരിക്കുന്നത്..