മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനും ഇരിക്കപ്പൊറുതി ഇല്ലാതെ ആയിരിക്കുകയാണ്. അതിനു പിന്നാലെയാണ് കരിമണൽ കർത്ത എന്ന CMRL എം ഡി ശശിധരൻ കർത്തയുടെ നടപടികൾ. കർത്തയ്ക്ക് ഭയം മൂലം ഇല്ലാത്ത അസുഖങ്ങൾ വരെ വന്നു എന്നാണ് വിവരം.
ഭാര്യയും മക്കളും വേവലാതിയിലാണ്. പക്ഷെ ഇങ്ങനെ ഹാജരാകാതെ ഇരിക്കുന്നതിലൂടെ കർത്ത സത്യത്തിൽ അറസ്റ്റ് ഇരന്നു വാങ്ങുകയാണ് ചെയ്യുന്നത്. കാരണം പ്രധാനമന്ത്രി മോദി പറഞ്ഞത് മാസപ്പടിക്കേസിലെ കുറ്റക്കാരെ എല്ലാം തുറങ്കിലടയ്ക്കും എന്നാണ്. ഇതോടെ കടുത്ത നടപടികളിലേക്ക് ED കടക്കുമെന്ന് സൂചനയാണ് മോദി നൽകുന്നത്. വീണക്കും കർത്തക്കും ഇ ഡി നോട്ടീസ് നൽകും. തുടർന്ന് ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുക എന്നതടക്കമുള്ള നടപടികൾ ഉണ്ടാകാൻ സാധ്യത കൂടുകയാണ് ചെയ്യുന്നത്.
സി.എം.ആർ.എൽ ഉദ്യോഗസ്ഥരെ ഇ.ഡി ചോദ്യം ചെയ്യുന്നത് 23 മണിക്കൂർ പിന്നിട്ടു. കമ്പനി ചീഫ് ഫിനാൻസ് ഓഫിസർ കെ.എസ്. സുരേഷ് കുമാർ, സീനിയർ മാനേജർ എൻ.സി. ചന്ദ്രശേഖരൻ, സീനിയർ ഐ.ടി ഓഫിസർ അഞ്ജു എന്നിവരെയാണ് ഇ.ഡി വിളിച്ചു വരുത്തി ചോദ്യം ചെയ്യുന്നത്. ഇതിൽ കമ്പനി ചീഫ് ഫിനാൻസ് ഓഫിസർ കെ.എസ്. സുരേഷ് കുമാർ മടങ്ങിയിട്ടുണ്ട്.
വീണയെ ചോദ്യം ചെയ്യാൻ ഉതകുന്ന മൊഴികൾ ശേഖരിക്കുക എന്നതാണ് ഇഡിയുടെ ലക്ഷ്യമെന്നാണ് സൂചനകൾ. ഇന്നലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി മാസപടി വിവാദം മുഖ്യ തിരഞ്ഞെടുപ്പ് വിഷയമാക്കി ഉയർത്തി കൊണ്ട് വന്നിരുന്നു. ഏപ്രിൽ 26ന് കേരളത്തിൽ നടക്കുന്ന രണ്ടാം ഘട്ട തിരഞ്ഞെടുപ്പിന് മുമ്പ് വിഷയം വലിയ വിവാദമാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. വോട്ടെടുപ്പിലേക്ക് കേരളം നീങ്ങുമ്പോൾ മുഖ്യമന്ത്രിയുടെ മകളെ വിളിച്ചു വരുത്താമെന്നും ഇഡിക്ക് കണക്കു കൂട്ടലുണ്ടെന്ന് സൂചനയുണ്ട്.
കരിമണല്‍ കമ്പനി സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്ത അടക്കം നാലു പേര്‍ക്കാണ് തിങ്കളാഴ്ച ഹാജരാകാന്‍ ഇ ഡി രണ്ടാം തവണ നോട്ടീസ് നല്കിയത്. ഇ ഡി നടപടികള്‍ സ്റ്റേ ചെയ്യണമെന്ന സിഎംആര്‍എല്ലിന്റെ ഹര്‍ജി ഹൈക്കോടതി ഇതിനിടെ തള്ളിയിരുന്നതുമാണ്. സിഎംആര്‍എല്ലും വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക്കും തമ്മിലെ സാമ്പത്തിക ഇടപാടിന്റെ രേഖകളും പണം കൈമാറിയ ഇന്‍വോയ്‌സുകളും ലെഡ്ജര്‍ അക്കൗണ്ടും ഹാജരാക്കാന്‍ ആണ് ഇ ഡി നിര്‍ദേശിച്ചിരുന്നത്. വീണക്ക് കിട്ടിയ മാസപ്പടി കരിമണൽ ഖനനത്തിന് വ്യവസ്ഥകളിൽ ഇളവ് കിട്ടാനും മുഖ്യമന്ത്രിയിൽ നിന്ന് സഹായങ്ങൾ ഉണ്ടാകുവാനും നൽകിയ പാരിതോഷികമോ, കൈക്കൂലിയോ ആണെന്ന് തന്നെയാണ് അന്വേഷണ ഏജൻസികൾ വിശ്വസിക്കുന്നത്.
12 സ്ഥാപനങ്ങളിൽ നിന്നും ഇതിനോടകം സാമ്പത്തിക ഇടപാടിന്റെ രേഖകൾ ഉൾപ്പടെ എസ്എഫ്ഐഒ ശേഖരിച്ചിട്ടുണ്ട്. ഇത് വിശദമായി പരിശോധിക്കും. എക്സാലോജിക്കുമായി ബന്ധമുള്ള എട്ട് സ്ഥാപനങ്ങളുടെ വിവരങ്ങൾ പരാതിക്കാരനായ ഷോൺ ജോർജ് എസ്എഫ്ഐഒയ്ക്ക് നേരത്തെ കൈമാറിയിരുന്നു. ഈ സ്ഥാപനങ്ങളിൽ നിന്നും രേഖകൾ ആവശ്യപ്പെട്ടിരുന്നു. സാന്റാമോണിക്ക, ജെഡിടി ഇസ്ലാമിക്, അനന്തപുരി എഡ്യുക്കേഷൻ സൊസൈറ്റി, കാരക്കോണം സിഎസ്ഐ മെഡിക്കൽ കോളേജ് ഉൾപ്പടെ പല സ്ഥാപനങ്ങളും ചെറുതും വലുതുമായ തുക എക്സാലോജിക്കിന് കൈമാറിയിട്ടുണ്ട്. ഈ തുകയ്ക്ക് സേവനം ലഭിച്ചിട്ടുണ്ടോ എന്നാണ് എസ്എഫ്ഐഒ പ്രധാനമായും പരിശോധിക്കുന്നത്.
മുഖ്യമന്ത്രി പിണറായിയുടെ മകള്‍ വീണയുടെ എക്സാലോജിക്കിന് 1.72 കോടി രൂപ സിഎംആര്‍എല്‍ നല്കിയതു സംബന്ധിച്ച രേഖകളാണ് തിങ്കളാഴ്ച CMRL ഹാജരാക്കിയത്. ഇല്ലാത്ത സേവനത്തിനുള്ള പ്രതിഫലമാണിതെന്ന ആദായ നികുതി വകുപ്പിന്റെ കണ്ടെത്തൽ ഉണ്ടായിരുന്നു. ഖനനത്തിനായി മുഖ്യ മന്ത്രി പിണറായി വിജയൻ വഴിവിട്ടു സഹായങ്ങൾ ചെയ്തിരുന്നതായും അധികാര കസേര ദുർവിനിയോഗം ചെയ്തിരുന്നതായും ഉള്ള രേഖ മൂലമുള്ള തെളിവുകളും ഇ ഡി യുടെ കൈകളിൽ എത്തിയിട്ടുണ്ട്.
ആദായ നികുതി വകുപ്പ് പരിശോധനയിലെ വിവരങ്ങളുടെയും സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ (എസ്എഫ്‌ഐഒ) അന്വേഷണങ്ങള്‍ക്കും പിന്നാലെയാണ് ഇ ഡിയും സംഭവത്തിൽ കേസെടുത്തത്. 1.72 കോടി രൂപ തവണകളായി നല്കിയെന്നാണ് ആദായ നികുതി വകുപ്പ് കണ്ടെത്തിയത്. പണം നല്കിയത് എന്തു സേവനത്തിനെന്നു വ്യക്തമാക്കാന്‍ ബാങ്ക് രേഖകളും രണ്ടു കമ്പനികളും തമ്മിലുള്ള കരാറുകളും ഉള്‍പ്പെടെയുള്ളവ ഹാജരാക്കാനാണ് ഇ ഡി നിര്‍ദേശിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് വീണക്കും ഇ ഡി നോട്ടീസ് നൽകുന്നത്.