കൊച്ചി . മാസപ്പടി കേസിൽ എക്‌സാലോജികുമായുള്ള ഇടപാടിന്‍റെ പൂർണമായ രേഖകൾ ഇഡിക്ക് കൈമാറാതെ സിഎംആർഎൽ. കരാർ രേഖകളടക്കം കൈമാറാൻ സി എം ആർ എൽ മടിക്കുകയാണെന്നാണ് ഇഡി പറയുന്നത്. ഇഡി ആവശ്യപ്പെട്ടിരുന്ന സാമ്പത്തിക ഇടപാടുകളുടെ രേഖകളും കരാർ രേഖകളുമാണ് CMRL നൽകാൻ മടിക്കുന്നത്. ചീഫ് ഫിനാൻസ് മാനേജർ പി സുരേഷ് കുമാർ കരാർ രേഖ ഹാജരാക്കാൻ തയ്യാറായിട്ടില്ല. സുരേഷ് കുമാറിനെ അത് കൊണ്ട് തന്നെ ബുധനാഴ്ചയും ഇ ഡി ചോദ്യം ചെയ്യുകയാണ്.
ആവശ്യപ്പെട്ട രേഖകള്‍ ആദായ നികുതി വകുപ്പിന്‍റെ ഇന്‍ററിം സെറ്റില്‍മെന്‍റ് ബോർഡ് പരിശോധിക്കുകയും തീർപ്പാക്കുകയും ചെയ്തതാണെന്നാണ് സുരേഷ് കുമാർ ചോദ്യംചെയ്യലിൽ ഇ ഡി യോട് പറഞ്ഞിരിക്കുന്നത്. അങ്ങനെ തീർപ്പാക്കിയ കേസിന്‍റെ രേഖകള്‍ കൈമാറാൻ സാധിക്കില്ലെന്ന പിടിവാശിയിൽ തന്നെയാണ് CMRL. എക്സാലോജിക്കുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് അറിയില്ലെന്ന മറുപടിയാണ് ഉദ്യോഗസ്ഥർ നൽകി വന്നിരുന്നത്. ഈ സാഹചര്യത്തിലാണ് സുരേഷ് കുമാറിനെയും മുൻകാഷ്യർ വാസുദേവനെയും ഇ ഡി ചോദ്യം ചെയ്യുന്നത്.
അതേസമയം, മാസപ്പടി കേസിൽ എസ്എഫ്ഐഒ, ഇഡി അന്വേഷണങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിഎംആര്‍എല്‍ ദില്ലി ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുകയാണ്. കമ്പനിയുടെ ഹര്‍ജിയില്‍ കമ്പനികാര്യ മന്ത്രാലയത്തിന് ദില്ലി ഹൈക്കോടതി നോട്ടീസ് അയച്ചു. മാസപ്പടി കേസ് ആദായ നികുതി ഇന്ട്രിം സെറ്റിൽമെന്‍റ് ബോർഡ് തീർപ്പാക്കിയതാണെന്നും ഇനി മറ്റ് അന്വേഷണത്തിന്‍റെ ആവശ്യമില്ലെന്നുമാണ് സിഎംആർഎല്ലിന്റെ വാദം. ആദായ നികുതി വകുപ്പ് പിടിച്ചെടുത്ത രേഖകളോ മൊഴിയുടെ വിവരങ്ങളോ മറ്റ് അന്വേഷണ ഏജൻസികൾക്ക് കൈമാറരുതെന്നും സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. അങ്ങനെ കൈമാറിയിട്ടുണ്ടെങ്കിൽ അത് ഉപയോഗിക്കാൻ അനുവദിക്കരുതെന്ന ആവശ്യവും CMRL ഉന്നയിച്ചിട്ടുണ്ട്.
വനിതാ ജീവനക്കാരിയെ അടക്കം ഇഡി 24 മണിക്കൂർ നിയമവിരുദ്ധ കസ്റ്റഡിയിൽ വെച്ചെന്ന പരാതി സിഎംആർഎൽ കോടതിയിൽ ഉന്നയിച്ചിട്ടുണ്ട്. വനിതാ ജീവനക്കാരിയെ ഇഡി രാത്രി കസ്റ്റഡിയിൽ വെച്ചെന്നാണ് പരാതി. ചോദ്യംചെയ്യലിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ സൂക്ഷിക്കാൻ നിർദ്ദേശിക്കണമെന്നും ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടു. എന്നാൽ വനിതാ ജീവനക്കാരിയെ വനിത ഉദ്യോഗസ്ഥയാണ് ചോദ്യം ചെയ്തതെന്ന് ഇഡി കോടതിയെ അറിയിച്ചു. ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കാൻ കമ്പനി എംഡി ശശിധരൻ കർത്ത മെഡിക്കൽ റിപ്പോർട്ട് കോടതിയിൽ നൽകി. ഹർജി വെള്ളിയാഴ്ച കോടതി പരിഗണിക്കാനിരിക്കുകയാണ്.