കൊച്ചി . രാജ്യത്തെ ഏറ്റവും വലിയ കരിമണൽ കുഭകോണ കേസിൽ ഇ ഡി യുടെ ചോദ്യം ചെയ്യലിൽ നിന്ന് രക്ഷപെടാൻ സിഎംആർഎൽ എംഡി സി എൻ ശശിധരൻ കർത്ത വീണ്ടും ശരീര സുഖമില്ലെന്നു പറഞ്ഞു ഹൈക്കോടതിയെ സമീപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസില്‍ ഇഡി സമന്‍സിനെതിരെ സിഎംആർഎൽ എംഡി സി എൻ ശശിധരൻ കർത്ത ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹർജി നല്‍കിയിരിക്കുന്നത്. ചോദ്യം ചെയ്യൽ നിന്ന് ഒഴിവാക്കണമെന്നാണ് ആവശ്യം. സിഎംആർഎൽ ജീവനക്കാരും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
ചോദ്യം ചെയ്യലിന്റെ പേരിൽ ഇഡി ഉദ്യോഗസ്ഥർ പീഡിപ്പിച്ചെന്നാണ് സിഎംആർഎൽ ജീവനക്കാര്‍ ആരോപിക്കുന്നത്. ഇഡി തങ്ങളെ നിയമവിരുദ്ധ കസ്റ്റഡിയിൽ വെച്ചു എന്ന ആരോപണവും സിഎംആർഎൽ ഉദ്യോഗസ്ഥർ ഉന്നയിച്ചിട്ടുണ്ട്. വനിത ജീവനക്കാരിയെ 24 മണിക്കൂർ നിയമവിരുദ്ധമായി കസ്റ്റഡിയിൽ വെച്ചു. ഇ മെയിൽ ഐ ഡി, പാസ് വേർഡ് എന്നിവ നൽകാനും രഹസ്യ സ്വഭാവമുള്ള രേഖകൾ നൽകാനും ഇഡി ഉദ്യോഗസ്ഥർ നിർബന്ധിച്ചു. കോടതി ഉത്തരവ് ഉണ്ടായിട്ടും ഇ ഡി ഉദ്യോഗസ്ഥർ നിയമവിരുദ്ധമായി പ്രവർത്തിച്ചുവെന്നും ഉദ്യോഗസ്ഥർ ആരോപണം ഉന്നയിച്ചിട്ടുണ്ട്. രാജ്യത്ത് ഒരു സംസ്ഥാന മുഖ്യമന്ത്രിയുമായി ബന്ധമുണ്ടെന്ന് സംശയമുള്ള കരിമണൽ കൊള്ളയിൽ CMRL നാട്ടിലെ കോടികൾ കൊള്ളയടിച്ചിരിക്കുന്ന കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലിൽ നിന്ന് രക്ഷപെടൽ തന്ത്രങ്ങൾ പയറ്റുന്നത്.
സിഎംആർഎൽ വിവിധ വ്യക്തികളും കമ്പനികളുമായി 135 കോടിയുടെ ഇടപാട് നടത്തിയിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തിയിരിക്കുന്നത്. ഇക്കാര്യത്തിൽ വിശദീകരണം നൽകാനാണ് സിഎംആർഎൽ എംഡി ശശിധരൻ കർത്തയെ ഇഡി വിളിപ്പിച്ചത്. മാസപ്പടി കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ശശിധരൻ കർത്തയ്ക്ക് ഇഡി നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും ഹാജരാകാതെ ധിക്കാരപമായ നടപടിയാണ് സ്വീകരിക്കുന്നത്. ചോദ്യം ചെയ്യലിന് തിങ്കളാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കർത്ത ഹാജരായിരുന്നില്ല. ചൊവ്വാഴ്ച വീണ്ടും നോട്ടീസ് നൽകിയെങ്കിലും ആരോഗ്യ കാരണങ്ങൾ ചൂണ്ടികാട്ടി ശശിധരൻ കർത്ത എത്തിയില്ല. കർത്തയുടെ നിസ്സഹകരണം കോടതിയെ ഇ ഡി അറിയിക്കാനിരിക്കെയാണ് കർത്ത തന്നെ കോടതിയെ സമീപിച്ചിരിക്കുന്നത് കേസിൽ ഇ ഡി ക്ക് ഗുണകരമായിട്ടുണ്ട്.