തിരുവനന്തപുരം . കേരള മുഖ്യമന്ത്രി പിണറായി വിജയനും മകളുമായും ബന്ധപ്പെട്ട മാസപ്പടി വിഷയവും കരുവന്നൂരിലെ സി പി എം കൊള്ളയും ഉയർത്തി സംസ്ഥാന സര്‍ക്കാരിനെ കടന്നാക്രമിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കാട്ടാക്കടയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരായ മാസപ്പടി വിഷയമുള്‍പ്പെടെ ഉയര്‍ത്തി. മാസപ്പടി കേസ് പുറംലോകത്തെത്തിയത് കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ മൂലമെന്ന് പറഞ്ഞ പ്രധാനമന്ത്രി, അഴിമതി നടത്തിയവരെ എല്ലാം തുറങ്കില്‍ അടക്കുമെന്ന പ്രഖ്യാപനമാണ് നടത്തിയിരിക്കുന്നത്.
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലെ സി പി എം നേതാക്കളുടെ പങ്കിനെ പാട്ടി പറഞ്ഞ പ്രധാനമന്ത്രി, കരുവന്നൂരിലെ നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കുമെന്ന ഉറപ്പും നൽകിയിട്ടുണ്ട്. സ്വര്‍ണക്കടത്തില്‍ പ്രതികളെ സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നു. അഴിമതി നടത്തിയവരെ തുറങ്കില്‍ അടയ്‌ക്കും. കേരളത്തെ കൊള്ളയടിക്കുകയാണ് പിണറായി സര്‍ക്കാര്‍. മലയാളത്തില്‍ പ്രസംഗം ആരംഭിച്ച പ്രധാനമന്ത്രി, പത്മനാഭ സ്വാമിയുടെ മണ്ണില്‍ വരാനായതില്‍ സന്തോഷമെന്നും പറയുകയുണ്ടായി. ശ്രീനാരായണ ഗുരുവിനെയും അയ്യങ്കാളിയെയും അനുസ്മരിച്ചായിരുന്നു മോദിയുടെ പ്രസംഗം ആരംഭിക്കുന്നത്.
ഇടത് വലത് മുന്നണികളുടെ വിശ്വാസ്യത നഷ്ടപ്പെട്ടു. വര്‍ക്കല, നെടുമങ്ങാട് പോലുള്ള സ്ഥലങ്ങളില്‍ പോലും മയക്കുമരുന്ന് സംഘം ശക്തമാണ്. ഇതിന്റെ ക്രെഡിറ്റ് ആര്‍ക്കാണെന്നും മോദി ചോദിക്കുകയുണ്ടായി. ഇന്ന് കേരളത്തില്‍ പലയിടത്തും കുടിവെള്ളം കിട്ടാനില്ല – പ്രധാനമനന്ത്രി പറഞ്ഞു. കോണ്‍ഗ്രസിനും ഇടത് പാര്‍ട്ടികള്‍ക്കും ഒരു വ്യത്യാസവും ഇല്ല. രണ്ട് പേരും അഴിമതിക്കാരാണെന്നും അഴിമതി നടത്താന്‍ മത്സരിക്കുന്നവരാണെന്നും മോദി കുറ്റപ്പെടുത്തി. രണ്ടു പേരും വികസന വിരോധികളാണെന്ന് പ്രധാനമന്ത്രി വിമര്‍ശിച്ചു.
ഈ നാട്ടിലാണ് നാരായണ ഗുരുദേവന്റെയും അയ്യങ്കാളിയുടെയും ചട്ടമ്പിസ്വാമികളുടെയും പാദസ്പര്‍ശമുണ്ടായതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.