അടിമാലി . ഇടുക്കിയിലെ അടിമാലിയിൽ മോഷണ ശ്രമത്തിനിടെ വയോധികയെ കഴുത്തറുത്ത് കൊല ചെയ്ത പ്രതികളെ കുടുക്കിയത് മോഷ്ടിച്ച മാല പണയം വെക്കുമ്പോൾ ഒ ടി പി അയക്കാൻ നൽകിയ ഫോൺ നമ്പർ. മോഷണ മുതൽ അടിമാലിയിൽ പണയം വച്ചതിന് ശേഷം പ്രതികൾ പാലക്കാട്ടേക്ക് പോവുകയായിരുന്നു. പ്രതികളെ കുറിച്ച് നാട്ടുകാരിൽനിന്നു സൂചന ലഭിച്ച പൊലീസ് സിസിടിവി ദൃശ്യങ്ങളിൽ പ്രതികളെ തിരിച്ചറിയുകയായിരുന്നു.
അടിമാലിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പ്രതികൾ തെറ്റായ വിവരങ്ങളാണ് നൽകിയിരുന്നത്. മാല പണയം വച്ചപ്പോൾ ഒടിപി അയക്കുന്നതിനായി നൽകിയ മൊബൈൽ നമ്പറാണ് പ്രതികളെ കുടുക്കിയത്. പാലക്കാട് നിന്നും അടിമാലിയിലെത്തിച്ച പ്രതികളെ ചോദ്യം ചെയ്യുകയാണ്. നെടുവേലി കിഴക്കേതിൽ പരേതനായ കാസിമിന്റെ ഭാര്യ ഫാത്തിമയെ (70) കൊലപ്പെടുത്തി യതിൽ കൊല്ലം കിളികൊല്ലൂർ സ്വദേശി അലക്സ്, കവിത എന്നിവരാണ് പാലക്കാട്ട് പിടിയിലായത്.
വീട് വാടകയ്ക്ക് എടുക്കാനെന്ന വ്യാജേനയാണ് അലക്സും കവിതയും അടിമാലിയിലെത്തുന്നത്. ഫാത്തിമ കാസിമിന്‍റെ വീട്ടിലെത്തിയ പ്രതികൾ ശനിയാഴ്ച പകൽ 11 മണിക്കും നാലുമണിക്കുമിടയിലാണ് കൊലപാതകം നടത്തുന്നത്. സ്വർണമാല മോഷ്ടിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. കൊലപാതകത്തിന് ശേഷം മുറിക്കുള്ളിൽ മുളക് പൊടി വിതറി ഇവർ തെളിവുകൾ നശിപ്പിച്ചിരുന്നു.