ഇന്ത്യ കഴിഞ്ഞ പത്ത് വർഷം കണ്ടത് എൻ.ഡി.എ. സർക്കാരിന്റെ വികസന പ്രവർത്തനങ്ങളുടെ ട്രെയിലർ മാത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇനിയുള്ള വർഷങ്ങളിലാണ് ബിജെപിയുടെ വികസനത്തിന്റെ യഥാർത്ഥ കുതിപ്പ് കാണാൻ പോകുന്നതെന്നും പ്രധാനമന്ത്രി. കുന്ദംകുളത്ത് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. മലയാള വർഷാരംഭത്തിൽ കേരളത്തിൽ എത്താൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ഇത് വികസനത്തിന്റെ വർഷമായി മാറാൻ ബിജെപിക്ക് വോട്ട് നൽകണമെന്നും പ്രധാനമന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടു. പ്രകടനപത്രികയിലെ പ്രഖ്യാപനങ്ങൾ ആവർത്തിച്ചായിരുന്നു മോദിയുടെ വോട്ടഭ്യർത്ഥന.
കേരളത്തിൽ പുതുവികസനത്തിന്റെയും രാഷ്ട്രീയത്തിന്റെയും വർഷമെന്നും നരേന്ദ്ര മോദി പറഞ്ഞു. ലോക്‌സഭയിൽ കേരളം ശക്തമായ ശബ്ദം കേൾപ്പിക്കും. അടുത്ത അഞ്ച് വർഷത്തേയ്ക്ക് വികസനത്തിനും പാരമ്പര്യത്തിനുമാണ് മുൻതൂക്കം. ദക്ഷിണേന്ത്യ യിൽ ബുള്ളറ്റ് ട്രെയിൻ കൊണ്ടുവരും.
മഹാമാരികളുടെ വാക്സിനുകൾ നമ്മൾ സ്വയം നിർമ്മിച്ചു, വിദേശത്ത് പ്രശ്നങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ സുരക്ഷിതരായി തിരിച്ചെത്തിച്ചു, പണ്ട് കൈകെട്ടിനിന്ന ഇടങ്ങളിലെല്ലാം ഇന്ന് ഇന്ത്യ തലയുയർത്തി നിൽക്കുന്നു. മോദി സർക്കാർ ഇതുവരെ ചെയ്ത ഇത്തരം പ്രവർത്തനങ്ങളെല്ലാം കണ്ട് നിങ്ങൾ അദ്ഭുതപ്പെട്ടിരിക്കുകയാകും. എന്നാൽ ഇതുവരെ നിങ്ങൾ കണ്ടത് ട്രെയിലർ മാത്രമാണ്. വരുംവർഷങ്ങളിലാണ് വികസനത്തിന്റെ യഥാർത്ഥ മുഖം നിങ്ങൾ കാണാൻ പോകുന്നതെന്ന് മോദി പറഞ്ഞു.
പ്രകൃതിഭംഗിയാൽ അനുഗ്രഹീതമാണ് കേരളം. എന്നാലിവിടെ വിനോദസഞ്ചാര മേഖല വേണ്ടവിധത്തിൽ പ്രയോജനപ്പെടു ത്തിയിട്ടില്ല. വരുംവർഷങ്ങളിൽ കേരളത്തിന്റെ പാരമ്പര്യത്തെ അന്തർദേശീയവത്കരിക്കും. അടുത്ത അഞ്ചുവർഷങ്ങൾ വികസനത്തിനും സംസ്‌കാരത്തിനുമാണ് പ്രാധാന്യം നൽകുന്നത്. കേരളത്തിനും ഇതിന്റെ പ്രയോജനങ്ങൾ ലഭിക്കുമെന്നും മോദി പറഞ്ഞു.
ഉത്തരേന്ത്യയിലെ ബുള്ളറ്റ് ട്രെയിൻ പദ്ധതി ദക്ഷിണേന്ത്യയിലേക്കും വ്യാപിപ്പിക്കും. എക്സ്പ്രസ് ഹൈവേ നടപ്പാക്കും. കേരളത്തിലെ റോഡുവികസനം വേഗത്തിലാക്കും. സ്വന്തമായി വീടില്ലാത്ത വലിയൊരു വിഭാഗം ജനങ്ങൾ ഇപ്പോഴും കേരളത്തിലുണ്ട്. അവർക്ക് പ്രധാനമന്ത്രിയുടെ ഭവനപദ്ധതിയിലൂടെ വീടുകൾ വെച്ചുനൽകും.
സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച മോദി, കരുവന്നൂർ കേസും പ്രസംഗത്തിൽ പരാമർശിച്ചു. ”കേരള സർക്കാരിന് അഴിമതിയിലാണ് താൽപര്യം. ഇടത്, വലത് മുന്നണികൾ സംസ്ഥാനത്തെ പുറകോട്ടടിക്കുന്നു. ബംഗാളും ത്രിപുരയും അവർ നശിപ്പിച്ചു. ഇപ്പോൾ കേരളത്തെയും. കേരളത്തിൽ അക്രമവും അരാജകത്വവും കൂടുകയാണ്. കോളജ് ക്യാംപസുകൾ സാമൂഹ്യവിരുദ്ധരുടെ താവളമായിരിക്കുന്നു.
സിപിഎമ്മുകാർ പാവങ്ങളുടെ കോടികൾ കൊള്ളയടിച്ചു. വിവാഹം പോലും മുടക്കി പാവപ്പെട്ട പെൺകുട്ടികളെ വിഷമത്തിലാക്കി. ആയിരങ്ങളുടെ ജീവിതം പ്രതിസന്ധിയിലാക്കി. ഈ വിഷയത്തിൽ സിപിഎം മുഖ്യമന്ത്രി മൂന്നു വർഷമായി നുണ പറയുന്നു. പണം തിരിച്ചുനൽകും, കുറ്റക്കാരെ ശിക്ഷിക്കും എന്നാണ് നുണ പറയുന്നത്. എന്നാൽ ഈ അഴിമതിക്കേസിൽ മോദി സർക്കാരാണ് നടപടി എടുത്തത്. തട്ടിപ്പുകാരുടെ 90 കോടി രൂപ ഇ.ഡി പിടിച്ചെടുത്തു. ഇ.ഡി കണ്ടുകെട്ടിയ ചെയ്ത 90 കോടി രൂപ നിക്ഷേപകർക്ക് എങ്ങനെ തിരികെ നൽകാമെന്ന ചർച്ചയിലാണ്. എത്രയുംവേഗം പണം നിക്ഷേപകർക്കു തിരികെ നൽകും എന്നും ” മോദി പറഞ്ഞു. വടക്കുംനാഥന്റെ മണ്ണിൽ ഒരിക്കൽ കൂടി വരാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് മലയാളത്തിൽ പറഞ്ഞാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. തൃപ്രയാർ ദക്ഷിണ ഭാരതത്തിലെ അയോധ്യയാണെന്ന് മോദി പറഞ്ഞു.
കരുവന്നൂർ ബാങ്ക് ക്രമക്കേട് ഇടതുകൊള്ളയുടെ ഉദാഹരണമാണെന്നും മോദി ആരോപിച്ചു. ജനങ്ങളുടെ പണം പരസ്യമായി കൊള്ളയടിച്ചു. കരുവന്നൂർ ഇടതുകൊള്ളയുടെ ഉദാഹരണം. പാവങ്ങൾ, മധ്യവർഗം അദ്ധ്വാനിച്ച പണം സിപിഎം കൊള്ള ചെയ്ത് കാലിയാക്കി. പെൺകുട്ടികളുടെ വിവാഹം മുടക്കി. ആയിരങ്ങളുടെ ജീവിതം കുഴപ്പത്തിലായി. പണമിട്ടാൽ പലിശ കിട്ടും അത്യാവശ്യത്തിനെടുക്കാം എന്ന് കരുതിയവരെയാണ് കബളിപ്പിച്ചത്. പലരും നിലവിളിച്ച് കൊണ്ട് സരസുവിനെ വിളിക്കുന്നുവെന്നാണ് കരുവന്നൂർ കൊള്ളയിൽ ആലത്തൂർ സ്ഥാനാർത്ഥി തന്നോട് പറഞ്ഞത്.
സിപിഎം മുഖ്യമന്ത്രി മൂന്ന് വർഷമായി നുണ പറയുന്നു. പണം നൽകും കുറ്റക്കാരെ ശിക്ഷിക്കും എന്ന് നുണ പറയുകയാണ്. എന്നാൽ, മോദിയാണ് നടപടി എടുത്തത്. തട്ടിപ്പുകാരുടെ 90 കോടി ഇ ഡി കണ്ടുകെട്ടി. നിയമ നടപടി പൂർത്തിയാക്കി നഷ്ടപ്പെട്ടവർക്ക് വിട്ടു നൽകുന്നതെങ്ങനെ എന്ന് ചർച്ച ചെയ്യുകയാണിപ്പോൾ. കരുവന്നൂരിൽ വഞ്ചിതരായവർക്ക് പണം തിരിച്ചു നൽകും. അതിന് ഏതറ്റം വരെയും പോകുമെന്നും മോദി പറഞ്ഞു. UPDATING….