തിരുവനന്തപുരം . മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്ക്കുമെതിരായ മാസപ്പടി ഹർജിയിൽ വിജിലൻസ് കോടതി ഈ മാസം 19ന് വിധിപറയും. കേസിൽ കോടതി നേരിട്ട് അന്വേഷണം നടത്തണമെന്ന മാത്യു കുഴൽനാടൻ എംഎൽഎയുടെ ഹർജി പിന്നീട് പരിഗണിക്കും. വിജിലൻസ് കോടതിയിൽ നൽകിയ ഹർജിയിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടണമെന്നായിരുന്നു മാത്യു കുഴൽനാടന്റെ ആവശ്യം. കഴിഞ്ഞ ദിവസം ഹർജി പരിഗണിച്ചപ്പോൾ മാത്യു നിലപാടു മാറ്റിയിരുന്നു.
ഇതോടെ, കോടതി വേണോ വിജിലൻസ് വേണോയെന്നു ഹർജിക്കാരൻ ആദ്യം തീരുമാനിക്കണമെന്നു കോടതി നിർദേശിക്കുകയായിരുന്നു. കോടതി മതിയെന്നു മാത്യുവിന്റെ അഭിഭാഷകൻ അറിയിച്ചു. തുടർന്നാണു 12 ലേക്കു കേസ് മാറ്റിയത്.
മുഖ്യമന്ത്രി നൽകിയ വഴിവിട്ട സഹായത്തിനാണ് സിഎംആർഎല്ലിൽ നിന്ന് മകൾ വീണാ വിജയനു മാസപ്പടി ലഭിക്കാൻ കാരണമെന്നാണു ഹർജിയിൽ മാത്യു കുഴൽനാടന്റെ ആരോപണം. വിജിലൻസിനെ സമീപിച്ചെങ്കിലും അന്വേഷിക്കാൻ തയാറായില്ലെന്നും കോടതി ഇടപെട്ട് അന്വേഷണത്തിന് ഉത്തരവിടണം എന്നുമായിരുന്നു ആദ്യ ആവശ്യം. കോടതി ഇതിൽ വിധി പറയാനിരിക്കെയാണു മാത്യു നിലപാടു മാറ്റുന്നത്. തെളിവു കൈമാറാമെന്നും കോടതി തന്നെ കേസ് അന്വേഷിക്കണമെന്നും മാത്യു കുഴൽ നാടൻ ആവശ്യപ്പെടുകയായിരുന്നു.
തൃക്കുന്നപ്പുഴയിലും ആറാട്ടുപുഴയിലും ഖനനത്തിനു സിഎംആർഎൽ ഭൂമി വാങ്ങിയെങ്കിലും ഖനനാനുമതി ലഭിച്ചില്ല. പിന്നീടു മുഖ്യമന്ത്രി നേരിട്ടിടപെട്ടു റവന്യു വകുപ്പിനോട് എസ്.ശശിധരൻ കർത്തായുടെ അപേക്ഷയിൽ പുനഃപരിശോധന നടത്താൻ ആവശ്യപ്പെട്ടെന്നു ഹർജിയിൽ ആരോപിച്ചിരുന്നു.. തുടർന്നാണ് മകൾ വീണാ വിജയനു മാസപ്പടി ലഭിച്ചതെന്നുമാണു മാത്യു കുഴൽ നാടന്റെ ആരോപണം.