കേന്ദ്ര ഏജൻസികളുടെ അന്വേഷണം മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് നീളുന്നതിനിടെ നോട്ടീസ് നൽകി വിളിപ്പിച്ചിട്ടും സിഎംആർഎല്ലിന്റെ ഫിനാൻസ് വിഭാഗം ഉദ്യോഗസ്ഥർ ഇഡിക്ക് മുന്നിൽ ഹാജരായില്ല. ഹാജരാകാത്തതിന്റെ കാരണവും അവർ വ്യക്തമാക്കിയിട്ടില്ല. ഇത് ഇ ഡി ഗൗരവത്തോടെയാണ് കാണുന്നത്. സ്വകാര്യ കരിമണൽ ഖനന കമ്പനിയായ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) എംഡി ശശിധരൻ കർത്തക്ക് ഇതിനിടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകിയിരുന്നു. എക്സാ ലോജിക് സൊലൂഷനുമായുള്ള മാസപ്പടി കേസിൽ തിങ്കളാഴ്ച ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ കമ്പനിയായ എക്സാലോജിക് സൊലൂഷൻസും സ്വകാര്യ കരിമണൽഖനന കമ്പനിയായ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കുന്നതിന്റെ ഭാഗമായി വീണയുടെ കമ്പനിക്ക് പണം നൽകിയത് ഏതുതരം സേവനത്തിനാണെന്ന് വ്യക്തമാക്കുന്ന രേഖകൾ സഹിതം ഹാജരാകാനായിരുന്നു ഇഡി CMRL നോട് നോട്ടീസിലൂടെ ആവശ്യപ്പെട്ടിരുന്നത്.
നല്‍കാത്ത സേവനത്തിന് വീണയുടെ കമ്പനി പണം വാങ്ങിയത് കള്ളപ്പണം വെളുപ്പിക്കലിന്റെ പരിധിയില്‍ വരുമെന്ന നിഗമനത്തിലാണ് കേന്ദ്ര ഏജൻസികൾ. കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് (സിഎംആര്‍എല്‍) എം ഡി ശശിധരന്‍ കര്‍ത്തയോട് തിങ്കളാഴ്ച ഹാജരാകാനാണ് ഇ ഡി നോട്ടീസ് നൽകിയിരിക്കുന്നത്. കരിമണല്‍ കമ്പനിയായ സിഎംആര്‍എലില്‍ നിന്ന് മാസപ്പടി വാങ്ങിയ കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെയും ഇ ഡി ചോദ്യം ചെയ്യാനിരിക്കുകയാണ്. വീണയടക്കമുളള എതിര്‍കക്ഷികളില്‍ നിന്ന് ഇ ഡി രേഖകള്‍ ആവശ്യപ്പെടും. മാസപ്പടി കേസില്‍ സിഎംആര്‍ എലിന്റെ ഉദ്യോഗസ്ഥര്‍ ഹാജരാകാത്തിരുന്നത് അറസ്റ്റ് ഉൾപ്പടെ ഉള്ള നടപടികളിലേക്ക് ഇ ഡി ക്ക് പെട്ടെന്ന് കടക്കാനുള്ള വാതിൽ കൂടിയാണ് തുറക്കപ്പെട്ടിരിക്കുന്നത്.
മാസപ്പടി കേസ് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസും അന്വേഷിച്ചു വരുകയാണ്. മകള്‍ വീണ വിജയനും അവരുടെ സോഫ്റ്റ് വെയര്‍ സ്ഥാപനമായ എക്സാലോജിക്കും കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലിൽ നിന്നും നല്‍കാത്ത സേവനത്തിന് ഒരു കോടി 72 ലക്ഷം രൂപ വാങ്ങിയിട്ടുണ്ടെന്ന് ആദായ നികുതി സെറ്റില്‍മെന്റ് ബോർഡ് ആണ് ആദ്യം കണ്ടെത്തുന്നത്. ഇതിനു പുറമെ വായ്പ എന്ന നിലയിലും വീണയ്‌ക്ക് CMRL പണം നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്ര സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ അന്വേഷണം നടന്നു കൊണ്ടിരിക്കെയാണ് ഇഡി അന്വേഷണവും നടക്കുന്നത്.
വീണ വീജയന്‍ വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനി, സിഎംആര്‍എല്‍, പൊതുമേഖലാ സ്ഥാപനമായ കെഎസ്ഐഡിസി എന്നിവരാണ് വിവാദമായ മാസപ്പടി കേസിൽ ഇപ്പോൾ ഇപ്പോൾ അന്വേഷണം നേരിടുന്നത്. കർണാടക ആർ ഒ സി നൽകിയ അന്വേഷണ റിപ്പോർട്ടിൽ എക്‌സാലോജിക് കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമവും അഴിമതി നിരോധന നിയമവും ലംഘിച്ചതായി നേരത്തെ കണ്ടെത്തിയിരുന്നു. ഇഡിയെയും സി ബി ഐയും തുടർ അന്വേഷണം നടത്തണമെന്ന റിപോർട്ടോടെയാണ് ആർ ഒ സി ഇത് സംബന്ധിച്ച റിപ്പോർട്ട് നൽകുന്നത്. തുടർന്നാണ് കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയം എക്‌സാലോജിക്കിനും അവർക്ക് അവിഹിതമായി സാമ്പത്തിക സഹായം നൽകിയ കൊച്ചിയിലെ സിഎംആർഎല്ലിനുമെതിരെ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കുന്നത്.
കെ എസ് ഐ ഡി സിക്ക് 13.4 ശതമാനം ഓഹരികൾ സിഎംആർഎല്ലിൽ ഉണ്ടെന്നാണ് തന്നെ ന്യായീകരിക്കാൻ വീണ പറയുന്നത്. താനും കുടുംബാംഗങ്ങളും കെഎസ്ഐഡിസിയുമായി ബന്ധമുള്ളവർ അല്ല. കെഎസ്ഐഡിസി 40 കമ്പനികളിൽ ഓഹരി വാങ്ങിയിട്ടുണ്ട്. അവരുടെ ബിസിനസ്സിന്റെ ഭാഗമായിട്ടുള്ളതാണത്. സിഎംആർഎലിൽ കമ്പനി ഓഹരി വാങ്ങുന്നത് 1991 ലാണ്. അന്ന് ഞാനോ കുടും ബാംഗങ്ങളോ സർക്കാരിന്റെ ഭാഗമല്ല. കെഎസ്ഐഡിസിയുടെ ചുമതലയുള്ള മുതിർന്ന ഉദ്യോഗസ്ഥർ മുഖ്യമന്ത്രിക്കല്ല റിപ്പോർട്ട് ചെയ്യുന്നതെന്നും വീണ പറയുന്നുണ്ട്.