പാനൂരിൽ സിപിഎം പ്രവർത്തകൻ ഷെറിൻ കൊല്ലപ്പെട്ട ബോംബ് സ്ഫോടനത്തിൽ നിന്ന് തലയൂരാനും പ്രതികളായി പിടിയിലായ സി പി എം – ഡി വൈ എഫ് ഐ നേതാക്കളുടെ രക്ഷക്കുമായി പെടാപ്പാടുപെട്ട് സി പി എം. അറസ്റ്റിലായ ഡിവൈഎഫ്‌ഐ യൂണിറ്റ് മുന്‍ സെക്രട്ടറിയും റെഡ് വോളന്റിയര്‍ ക്യാപ്റ്റനുമായ അമല്‍ ബാബുവിനെ രക്ഷക്കാനുള്ള സൂചനകളും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഇറക്കിയ ക്യാപ്സ്യൂളിൽ വ്യക്തമാണ്.
മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി.ഗോ വിന്ദനും നടത്തിയ പ്രതികരണങ്ങൾ, സംഭവത്തിൽ പാർട്ടിയുടെ പങ്കു ലഘൂകരിക്കാനുള്ള ശ്രമമെന്നു വ്യക്തമാക്കുന്നതാണ്. തിരഞ്ഞെടുപ്പു പ്രചാരണം നടക്കുന്നതിനിടെ നടന്ന സ്ഫോടനത്തിൽ പ്രവർത്തകൻ കൊല്ലപ്പെട്ടതും കേസിൽ ഡിവൈഎഫ്ഐ കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറി അടക്കമുള്ള പ്രവർത്തകർ അറസ്റ്റിലായതും സിപിഎമ്മി നെ തീർത്തും പ്രതിരോധത്തിലാക്കിയിട്ടുണ്ട്. സംഭവവുമായി ബന്ധമില്ലെന്നു പാർട്ടി ആവർത്തിക്കുന്നതിനിടെ പിടിയിലായവർ സിപിഎം, ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കളും സജീവ പ്രവർത്തകരും ആണെന്നത് നിഷേധിക്കാൻ സി പി എമ്മിന് പറ്റാത്ത തെളിവുകളാണ് ഇതിനകം പുറത്തുവന്നത്.
ഷെറിന്റെ സംസ്കാരച്ചടങ്ങിൽ പ്രാദേശിക സിപിഎം നേതാക്കളും കെ.പി.മോഹനൻ എംഎൽഎയും പങ്കെടുത്തതിനെ മനുഷ്യത്വത്തിന്റെ ഭാഗമായി മാത്രം കണ്ടാൽ മതിയെന്നാണു മുഖ്യമന്ത്രി പറഞ്ഞത്. എം.വി.ഗോവിന്ദനാകട്ടെ, സ്ഫോടനം നടന്ന സ്ഥലത്തു ഡിവൈഎഫ്ഐ പ്രവർത്തകർ പോയതു രക്ഷാപ്രവർത്തനത്തിനാണെന്നു പറഞ്ഞ്, ഒരുപടികൂടി മുന്നോട്ടു കയറി ന്യായീകരിച്ചിരിക്കുകയാണ്. ഷെറിന്റെ വീട്ടിലെ നേതാക്കളുടെ സന്ദർശനം മനുഷ്യത്വപരമെന്നും ഗോവിന്ദൻ അവർത്തിച്ചിട്ടുണ്ട്.
‘പാനൂരിൽ ബോംബ് നിർമാണത്തിനിടെ മരിച്ച ഷെറിന്റെ വീട് സിപിഎം നേതാക്കൾ സന്ദർശിച്ചത് മനുഷ്യത്വത്തിന്റെ ഭാഗമായി കണ്ടാൽ മതി. അതിനർഥം ചെയ്ത കുറ്റത്തോടു മൃദുസമീപനം ഉണ്ടെന്നല്ല. കുറ്റവാളികളോടു മൃദുസമീപനം കാണിക്കുന്നതാണ് തെറ്റ്. നാട്ടിൽ ബോംബ് നിർമിക്കേണ്ട ആവശ്യമില്ല. അതിൽ നിയമപരമായി ശക്തമായ നടപടി സ്വീകരിക്കും. തെറ്റ് ചെയ്തവർക്കെതിരെ നടപടിയുണ്ടാകും. വീടിനടുത്ത് ഒരാൾ മരിച്ചാൽ ക്രിമിനൽ കുറ്റം ചെയ്ത ആളാണെങ്കിലും അടുത്തുള്ളവർ പോകില്ലേ, അതു സ്വാഭാവിക നടപടിയാണ്.’ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഗോവിന്ദൻ പറഞ്ഞത് ഇങ്ങനെയാണ്: ‘എവിടെയോ ബോംബു പൊട്ടിയത് സിപിഎമ്മിന്റെ തലയില്‍ വയ്‌ക്കാനുള്ള ശ്രമമാണ്. സ്ഫോടനത്തില്‍ മരിച്ചയാളുടെ വീട് സിപിഎം നേതാക്കള്‍ സന്ദര്‍ശിച്ചതാണ് വിവാദം. ആപത്തുണ്ടാകുമ്പോള്‍ അവിടെ പോകുന്നതും കുടുംബത്തെ ആശ്വസിപ്പിക്കുന്നതും മനുഷ്യത്വമാണ്. സിപിഎം പ്രവര്‍ത്തകരെ ആക്രമിച്ച കേസുകളിലെ പ്രതികളാണ് ബോംബു നിര്‍മിച്ചവരും സ്ഫോടനത്തില്‍ കൊല്ലപ്പെട്ടതും. പാനൂര്‍ സ്‌ഫോടനത്തില്‍ പാര്‍ട്ടിക്കു പങ്കില്ലെന്നു നേരത്തേ വ്യക്തമാക്കിയിരുന്നതാണ്. എല്ലാം ചിതറിക്കിടക്കുന്ന ബോംബു പൊട്ടിയ സ്ഥലത്ത് നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ മുന്‍പന്തിയില്‍ നിന്ന് പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ യത്‌നിച്ച ഡിവൈഎഫ്‌ഐ സഖാവിനെയാണ് ഇപ്പോള്‍ പോലീസ് പിടികൂടിയിരിക്കുന്നത്. അതു സംബന്ധിച്ചു കൃത്യമായ ധാരണ വേണം. ഇങ്ങനെയുള്ള സന്നദ്ധ പ്രവര്‍ത്തനം പോലും കുറ്റകൃത്യ പട്ടികയില്‍പ്പെടുത്തി കൈകാര്യം ചെയ്യാനാകില്ലല്ലോ. തെരഞ്ഞെടുപ്പു മുന്നില്‍ക്കണ്ട് പാര്‍ട്ടിയെ തകര്‍ക്കാനുള്ള നീക്കമാണ്. സിപിഎമ്മിനെതിരേയുള്ള പ്രചാരണം മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്തതാണ്.’ എന്നാണ് ഗോവിന്ദൻ തിങ്കളാഴ്ച വൈകിട്ട് ഇറക്കി വിട്ട ക്യാപ്സ്യൂൾ.