കണ്ണൂർ . ബോംബ് നിർമ്മിക്കുന്നതിനിടെ സ്ഫോടനമുണ്ടായി പ്രവർത്തകർ കൊല്ലപ്പെട്ടാൽ ആദ്യം തള്ളിപ്പറയുന്ന സി പി എം ഒരു വർഷത്തിനുള്ളിൽ അവരെ പാർട്ടി രക്തസാക്ഷികളാക്കും. അവർക്കായി അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കും. പിന്നെ അവരുടെ പേരിൽ പണപ്പിരിവ് നടത്തും. ഇതാണ് സിപിഎമ്മിന്റെ പതിവ്, ഇതാണ് സി പി എം സ്റ്റൈൽ.
പാനൂരിൽ ബോംബ് സ്പോടനത്തിനിടെ കൊല്ലപ്പെട്ട സിപിഎം പ്രവർത്തകനായ കൈവേലിക്കൽ എലിക്കൊത്തീന്റവിട കാട്ടീന്റവിട ഷെറിന്റെ കാര്യത്തിലും നടക്കാൻ പോകുന്നത് ഇത് തന്നെയാണ്. ഷെറിനെ തള്ളിപ്പറഞ്ഞ സി പി എം അടുത്ത ഒരു വർഷത്തിനുള്ളിൽ ഷെറിന്റെ പേരിൽ രക്തസാക്ഷിത്തറ യുണ്ടാക്കി പണപ്പിരിവും നടത്തുമെന്ന് മുൻകാല ചരിത്രങ്ങൾ വിളിച്ചു പറയുകയാണ്.
കൊളവല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഈസ്റ്റ് ചെറ്റക്കണ്ടിയിലെ കാക്രോട്ട് കുന്നിൻമുകളിലെ ആളൊഴിഞ്ഞ പറമ്പിൽ ബോംബ് നിർമാണത്തിനിടെ 2015 ജൂൺ 6നു സ്ഫോടനമുണ്ടായി സിപിഎം പ്രവർത്തകരായ ഷൈജു (32), സുബീഷ് (29) എന്നിവർ കൊല്ലപ്പെട്ടിരുന്നു. 4 പേർക്കാണ് സ്ഫോടനത്തിൽ പരുക്കേൽക്കുന്നത്.
സ്‌ഫോടനത്തിൽ പാർട്ടിക്കു പങ്കില്ലെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് എതിരാളികൾ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുകയാണെന്നുമാണ് അന്നു സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നത്. അതേസമയം, സംസ്ഥാന സെക്രട്ടറി തള്ളിപ്പറഞ്ഞപ്പോഴും ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനു ശേഷം ഏറ്റുവാങ്ങിയത് അന്നത്തെ സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജനായിരുന്നു എന്നാണ് എടുത്ത് പറയേണ്ടത്. സംസ്കരിച്ചത് ഈസ്റ്റ് ചെറ്റക്കണ്ടി എകെജി നഗറിലെ പാർട്ടി വക ഭൂമിയിലായിരുന്നു.
സ്ഫോടനത്തിൽ കൊല്ലപ്പെട്ടവർക്ക് സ്മാരകം നിർമിക്കാൻ 2016 ഫെബ്രുവരിയിൽ ഫണ്ട് ശേഖരണം നടത്തിയതിന്റെ നോട്ടിസ് ഞങ്ങൾ ഇതോടൊപ്പം കൊടുക്കുന്നുണ്ട്. 2016 ഫെബ്രുവരിയിൽ സിപിഎം നേതൃത്വത്തിൽ ഷൈജുവിനും സുബീഷിനും സ്മാരകം നിർമിക്കാൻ സി പി എം ധനസമാഹരണം നടത്തി. അത് വഴി ലക്ഷങ്ങളാണ് പാർട്ടിയുടെ വക അക്കൗണ്ടുകളിൽ എത്തിയത്. 2016 ജൂൺ 6 മുതൽ സുബീഷ്, ഷൈജു രക്തസാക്ഷിത്വ ദിനാചരണത്തിനും സി പി എം തുടക്കം കുറിക്കുകയായിരുന്നു. സിപിഎം രക്തസാക്ഷികളുടെ പട്ടികയിലും ഇരുവരുടെയും പേരുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ആർഎസ്എസ് ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനിടെ കൊല്ലപ്പെട്ടവർ എന്നാണ് പേരിനൊപ്പം എഴുതി ചേർത്തിരിക്കുന്ന വാചകം. ഇന്നിവർ സി പി എമ്മിന്റെ രക്തസാക്ഷികളാണ്. അത് പോലെ ഷെറിനും നാളെ സിപി എമ്മിന്റെ രക്ത സാക്ഷിയാകും. ഷെറിന്റെ ജീവൻ വിറ്റു സി പി എം പണപ്പിരിവ് നടത്തും.