കണ്ണൂരിലെ പാനൂരിൽ ബോംബ് ഉണ്ടാക്കിയവർ ഒന്നടങ്കം സി പി എം കാരാണ്. ഇക്കാര്യത്തിൽ പോലീസ് അന്വേഷണം നടത്തി പുറത്ത് വിട്ട വിവരങ്ങൾ വസ്തുതാപരവുമാണ്. സി പി എം പ്രവർത്തകരാണ് ബോംബ് ഉണ്ടാക്കിയതെന്ന് പറയുന്നത് പിണറായിയുടെ പോലീസ് തന്നെയാണ്. ഇക്കാര്യത്തിൽ സി പി എമ്മിനെ പോലെ നുണപ്രചാ രങ്ങൾ നടത്തിയാൽ എൻ ഐ എ കേസ് അന്വേഷിക്കാൻ എത്തിയാൽ വെട്ടിലാവുന്നത് ഡി ജി പി ആയിരിക്കും. അത് കൊണ്ട് തന്നെ സസൂഷ്‌മമാണ് കേസ് അന്വേഷണം നടക്കുന്നതെങ്കിലും പിടിയിലായ ചിലരെ പ്രതി ചേർക്കാതിരിക്കാനുള്ള സമ്മർദ്ദം പോലീസിനെ കുഴപ്പിക്കുന്നു.
ബോംബ് നിർമ്മാണത്തിനിടെ പൊട്ടിത്തെറിച്ച് സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ അറസ്റ്റിലായ 4 പേരും പാർട്ടിയുടെ പ്രാദേശിക പ്രവർത്തകരാണ്. ചെറുപ്പറമ്പ് അടുങ്കുടിയവയലിൽ അടുപ്പുകൂട്ടിയപറമ്പത്ത് ഷബിൻലാൽ (27), സെൻട്രൽ കുന്നോത്തുപറമ്പിലെ കിഴക്കയിൽ അതുൽ (30), ചെണ്ടയാട് പാടാന്റതാഴ ഉറപ്പുള്ളകണ്ടിയിൽ അരുൺ (29), കുന്നോത്തുപറമ്പ് ചിറക്കരാണ്ടിമ്മൽ സായൂജ് (24) എന്നിവരുടെ അറസ്റ്റ് ആണ് പോലീസ് ഇതിനകം രേഖപ്പെടുത്തിയത്. ബാക്കി 6 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഇവരിൽ 3 പേരെ ഊരി എടുക്കാനുള്ള ശ്രമമാണ് അണിയറയിൽ ചർച്ചയിൽ ഉള്ളത്.
അറസ്റ്റിലായ 4 പേരും മുളിയാത്തോട്ടിലെ വീടിന്റെ ടെറസിൽ ബോംബ് നിർമാണം നടക്കുമ്പോൾസ്ഥലത്തുണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. സംസ്ഥാനം വിടാനുള്ള ശ്രമത്തിനിടെ പുലർച്ചെ പാലക്കാട് റെയിൽവേ സ്റ്റേഷനിൽനിന്നാണ് സായൂജ് പിടിയിലാവുന്നത്. പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ച അരുണിനെയാണ് പൊലീസ് ആദ്യം കസ്റ്റഡിയിലെടുത്തത്. പിന്നാലെ അതുലിനെയും ഷബിൻലാലിനെയും പിടികൂടുകയാണ് ഉണ്ടായത്. രാവിലെ ഇവരുമായി മുളിയാത്തോട്ടെ വീട്ടിലെത്തിയ പൊലീസ് തെളിവെടുപ്പ് നടത്തി. ഷബിൻലാൽ നൽകിയ സൂചനപ്രകാരം നൽകിയ തിരച്ചിലിൽ വീടിന്റെ പരിസരത്തെ മതിലിലും കുറ്റിക്കാട്ടിലും ഒളിപ്പിച്ച നിലയിൽ ഉണ്ടായിരുന്ന കൂടുതൽ സ്റ്റീൽ ബോംബുകൾ കണ്ടെടുക്കുകയുണ് ഉണ്ടായി. വിനോദ്, അശ്വന്ത് എന്നിവരാണ് ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്.
ബോംബ് നിർമാണത്തിൽ 10 പേർ പങ്കെടുത്തുവെന്നാണു പൊലീസ് പറയുന്നത്. ഇവർക്ക് ആവശ്യമായ സാധന സാമഗ്രികൾ വാങ്ങി നൽകിയതിന് പിന്നിലും ഒരു സി പി എം നേതാവിന്റെ പങ്കുണ്ട്. ഒളിവിൽ കഴിയുന്ന 2 പേരെക്കുറിച്ച് പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇവരുടെ അറസ്റ്റ് ഉടൻ ഉണ്ടാകും. ഇവരിൽ ഷിജാൽ എന്നയാളും ഗുരുതരമായി പരുക്കേറ്റു ചികിത്സയിലുള്ള വിനീഷുമാണ് ബോംബ് നിർമാണത്തിന്റെ സൂത്രധാരന്മാരെന്നു പൊലീസ് പറയുന്നുണ്ടെങ്കിലും, മറ്റൊരാളുടെ ( സി പി എം ) നിർദേശത്തെ തുടർന്നാണ് നിർമ്മാണം നടന്നതെന്ന വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഷിജാലിനെ പിടികൂടിയാലേ ബോംബ് നിർമിച്ചതിന്റെ ഉദ്ദേശ്യമെന്തെന്നു വ്യക്തമാകൂ.
വെള്ളിയാഴ്ച പുലർച്ചെയാണ് ബോംബ് നിർമ്മാണത്തിനിടെ പൊട്ടിത്തെറിക്കുന്നത്. കുന്നോത്തുപറമ്പ് മുളിയാത്തോട്ടിൽ നിർമാണത്തിലിരിക്കുന്ന വീട്ടിൽ ബോംബ് നിർമിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് സിപിഎം പ്രവർത്തകനായ കൈവേലിക്കൽ എലിക്കൊത്തീന്റവിട കാട്ടീന്റവിട ഷെറിൻ കൊല്ലപ്പെടുക യായിരുന്നു. ഷെറിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം വൈകിട്ട് അഞ്ചരയോടെ വീട്ടുവളപ്പിൽ സംസ്കരിക്കുകയും ചെയ്തു..
പാനൂർ സംഭവത്തിനു പിന്നാലെ, സംസ്ഥാന വ്യാപക പരിശോധന നടത്താൻ ഡിജിപി എല്ലാ ജില്ലാ പൊലീസ് മേധാവികൾക്കും നിർദേശം നൽകി. മുൻപു ബോംബ് നിർമാണവുമായി ബന്ധപ്പെട്ടവരെ കർശന നിരീക്ഷണത്തിലാക്കാനും ബോംബ് നിർമിക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിലും രാഷ്ട്രീയ സംഘർഷ മേഖലകളിലും കർശന പരിശോധന നടത്താനും നിർദേശിച്ചിരിക്കുകയാണ്.
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പൊലീസ് കനത്ത ജാഗ്രത പാലിക്കുന്നതിനിടെ പാനൂരിൽ ബോംബ് നിർമാണം നടന്നതും പൊട്ടിത്തെറിച്ചതും ഏറെ ഗൗരവമുള്ള കാര്യമാണ്. ക്രമസമാധാന നിലയെക്കുറിച്ചു തിരഞ്ഞെടുപ്പു കമ്മിഷനു പൊലീസ് നിത്യേന റിപ്പോർട്ടും നൽകി വരുന്നതിനിടെയാണെന്നതാണ് ശ്രദ്ധേയം. പാനൂർ മേഖലയിൽ സുരക്ഷയ്ക്ക് സിആർപിഎഫിന്റെ സഹായവും പോലീസ് തേടി. വൈകിട്ട് സിആർപിഎഫ് പ്രദേശത്ത് റൂട്ട് മാർച്ച് നടത്തി.
‘ഇക്കാലത്തും ബോംബ് നിർമിക്കുന്ന സിപിഎം കാലത്തിന്റെ എത്ര പിറകിലാണ് സഞ്ചരിക്കുന്നതെന്നാണ്’ പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പ്രതികരിച്ചിരിക്കുന്നത്. ‘പിടിയിലാകുമ്പോൾ പ്രതികളെ തള്ളിപ്പറയുന്നത് മുഖം രക്ഷിക്കാനാണ്. പൊലീസി ന്റെയും സർക്കാരിന്റെയും ഒത്താശയോടെയാണ് ഈ കുടിൽ വ്യവസായം നടക്കുന്നത്.’ വി.ഡി.സതീശൻ പറഞ്ഞു.