കല്‍പ്പറ്റ . സിദ്ധാർഥന്‍റെ മരണത്തിന്‍റെ അന്വേഷണം ഏറ്റെടുത്ത ഡൽഹിയിൽ നിന്നുള്ള സിബിഐ സംഘം ചൊവ്വാഴ്ച സിദ്ധാര്‍ത്ഥന്‍റെ പിതാവ് ജയപ്രകാശിന്റെ മൊഴി എടുക്കും. വയനാട്ടിൽ എത്തിയ സിബിഐ സംഘം പ്രാഥമിക അന്വേഷണം ആരംഭിച്ചു. സിദ്ധാര്‍ത്ഥന്‍റെ അച്ഛൻ ജയപ്രകാശിനോട് ചൊവ്വാഴ്ച വരാനാണ് സിബിഐ നിർദേശിച്ചിരിക്കുന്നത്. കല്‍പ്പറ്റ പൊലീസ് വഴിയാണ് ഇക്കാര്യം സിദ്ധാര്‍ത്ഥന്‍റെ കുടുംബത്തെ അറിയിച്ചിട്ടുള്ളത്.
ശനിയാഴ്ച ഉച്ചക്ക് സിബിഐ സംഘം വയനാട് എസ്പി ടി. നാരായണനുമായി സംസാരിച്ചു. സിദ്ധാർത്ഥന്‍റെ മരണം അന്വേഷിച്ച കൽപ്പറ്റ ഡിവൈഎസ്പി ടി എൻ സജീവനുമായും സിബിഐ ഉദ്യോഗസ്ഥർ സംസാരിക്കുകയുണ്ടായി. വൈത്തിരി റസ്റ്റ് ഹൗസിലാണ് സി ബി ഐ യുടെ താൽക്കാലിക ക്യാമ്പ്. ദില്ലിയിൽ നിന്ന് ഒരു എസ്പിയുടെ നേതൃത്വത്തിൽ നാലാംഗ സംഘമാണ് വയനാട്ടിൽ എത്തിയിട്ടുള്ളത്. ഒരാഴ്ച ടീം വയനാട്ടിൽ ഉണ്ടാകും.
കേസ് രെഖകളുടെ പകർപ്പ് പൊലീസ് സിബിഐ ക്ക് കൈമാറിയിട്ടുണ്ട്. സിദ്ധാർത്ഥൻ ആൾക്കൂട്ട വിചാരണ നേരിട്ട കോളേജിലെ ഹോസ്റ്റൽ അടക്കം സിബിഐ സംഘം സന്ദർശിക്കും. അന്വേഷണം ഏറ്റെടുത്ത വിവരം കൽപ്പറ്റ കോടതിയെ അടുത്ത ദിവസം സി ബി ഐ അറിയിക്കുന്നുണ്ട്. തുടർന്നായിരിക്കും പ്രതികളെ കസ്റ്റഡിയിലെടുക്കുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കുക. സി ബി ഐ അന്വേഷണത്തിലൂടെ നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും സിബിഐയോട് എല്ലാകാര്യങ്ങളും പറയുമെന്നും ജയപ്രകാശ് ഒരു ന്യൂസ് ചാനലിനോട് പറഞ്ഞു.