കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസിയു പീഡനക്കേസില്‍ അതിജീവിതയ്‌ക്കൊപ്പം നിന്നതിനാൽ സ്ഥലംമാറ്റപെട്ട സീനിയര്‍ നഴ്‌സിങ് ഓഫീസര്‍ പി ബി അനിതയ്ക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തന്നെ നിയമനം നല്‍കും. ഇതുസംബന്ധിച്ച് സർക്കാർ ഉടന്‍തന്നെ ഉത്തരവിറക്കും.
ഹൈക്കോടതി ഉത്തരവുണ്ടായിട്ടും അനിതയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ജോലിയില്‍ പ്രവേശിപ്പിക്കാഞ സംഭവം വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതിനെതിരേ അനിത മെഡിക്കല്‍ കോളേജില്‍ നടത്തിവരുന്ന സമരം ആറാംദിവസത്തേക്ക് കടന്നതോ ടെയാണ് സര്‍ക്കാരില്‍ നിന്ന് അനുകൂല തീരുമാനമുണ്ടായിരിക്കുന്നത്. സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി അനിത പറഞ്ഞു.
ഐസിയു പീഡനക്കേസില്‍ അതിജീവിതയ്ക്ക് അനുകൂലമായി മൊഴിനല്‍കിയ അനിതയെ ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് സർക്കാർ സ്ഥലം മാറ്റുകയായിരുന്നു. ഇതിനെതിരെ അനിത ഹൈക്കോടതിയെ സമീപിക്കുകയും ഏപ്രില്‍ ഒന്നിന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തന്നെ ജോലിയില്‍ പ്രവേശിക്കാനുള്ള ഉത്തരവ് വാങ്ങുകയും ചെയ്തിരുന്നു.
അതേസമയം, കോടതി ഉത്തരവുമായി എത്തിയിട്ടും അനിതയെ ജോലിയില്‍ പ്രവേശിപ്പിക്കാൻ മെഡിക്കൽ കോളേജ് അധികൃതർ കൂട്ടാക്കിയില്ല. സെക്രട്ടേറിയറ്റില്‍നിന്നുള്ള ഉത്തരവില്ലാതെ ജോലിയില്‍ പ്രവേശിപ്പിക്കാനാകില്ലെന്നായിരുന്നു അവരുടെ നിലപാട്. ജോലിയില്‍ പ്രവേശിക്കാന്‍ അനുവദിക്കണമെന്ന് അനിത കരഞ്ഞുപറഞ്ഞിട്ടും അധികൃതർ അത് ചെവികൊണ്ടില്ല.
തുടർന്ന് അനിത മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പിലിന്റെ ഓഫീസിന് മുന്നില്‍ സമരം ആരംഭിക്കുകയാണ് ഉണ്ടായത്. അനിതയ്ക്ക് പിന്തുണയുമായി ഐസിയു പീഡനക്കേസിലെ അതിജീവിതയും വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും സമരപന്തലിൽ എത്തിയതോടെ മെഡിക്കൽ കോളേജ് അധികൃതർക്ക് പിടിവാശി ഉപേക്ഷിക്കേണ്ടി വന്നു.