കൊച്ചി . വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കാൻ സിബിഐ സംഘം കേരളത്തിലെത്തി. ഡൽഹിയിൽ നിന്നുള്ള സംഘമാണ് സംസ്ഥാനത്ത് എത്തിയിട്ടുള്ളത്. സംസ്ഥാനത്ത് നിലവിലുള്ള സി ബി ഐ സംഘം കേസ്സ് അന്വേഷിക്കുന്നതിനെതിരെ ആക്ഷേപങ്ങൾ ഉയർന്നിരുന്നു.
സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഡൽഹിയിൽ നിന്നുള്ള സംഘം ശേഖരിക്കും. സിബിഐ അന്വേഷണത്തിനുള്ള നടപടികൾ സർക്കാർ മനഃപൂർവം വൈകിപ്പിക്കുകയാണെ ന്നാരോപിച്ച് സിദ്ധാർഥന്റെ പിതാവ് ടി.ജയപ്രകാശ് കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചതോടെ സി ബി ഐ ഇടപെടൽ വേഗത്തിലാക്കാനായത്.
നിലവിൽ നടക്കുന്ന അന്വേഷണത്തിനു പകരം കേന്ദ്ര ഏജൻസി എത്രയും വേഗം കേസ് ഏറ്റെടുക്കാനായി ഹൈക്കോടതി ഇടപെടണമെന്നായിരുന്നു ഹർജിയിൽ സിദ്ധാർഥന്റെ പിതാവ് ആവശ്യപ്പെട്ടിരുന്നത്. ദുർബലമായ കുറ്റപത്രം നൽകി പ്രതികൾക്ക് ജാമ്യം ലഭിക്കാനും അവരെ വിട്ടയയ്ക്കാനുമുള്ള മനഃപൂർവമായ ശ്രമമാണു നടക്കുന്നത്. സിബിഐ അന്വേഷണത്തിന് സർക്കാർ മാർച്ച് 9ന് ഉത്തരവിട്ടപ്പോൾ വൈകാതെ അന്വേഷണം തുടങ്ങുമെന്നാണു കരുതിയത്. മുഖ്യമന്ത്രി നൽകിയ ഉറപ്പ് വിശ്വസിച്ചിരുന്നു. എന്നാൽ ആഭ്യന്തര അണ്ടർ സെക്രട്ടറിയെ കണ്ടപ്പോൾ കേന്ദ്ര ഏജൻസിയുടെ അന്വേഷണം സംബന്ധിച്ച അപേക്ഷയോടൊപ്പമുള്ള രേഖകൾ നൽകുന്നതിന് രണ്ടു മാസമെങ്കിലും എടുക്കുമെന്നാണു പറയുകയായിരുന്നു എന്നും ഹർജിയിൽ ആരോപിച്ചിരുന്നു.