ന്യൂഡൽഹി . മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ തീഹാർ ജയിലിലേക്ക്. കെജ്‌രിവാളിനെ ഈ മാസം 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഡൽഹി റോസ് അവന്യു കോടതിയുടേതാണ് ഉത്തരവ്. ഇഡി കസ്റ്റഡി കാലാവധി തിങ്കളാഴ്ച അവസാനിച്ചതോടെ കെജ്‌രിവാളിനെ തീഹാർ ജയിലിലേക്ക് മാറ്റും. വീട്ടിലെ ഭക്ഷണം, മരുന്ന്, പുസ്തകങ്ങൾ എന്നിവ ജയിലിൽ എത്തിച്ചുനൽകണമെന്ന് ആവശ്യപ്പെട്ട് കെജ്‌രിവാൾ പ്രത്യേക അപേക്ഷ നൽകിയിട്ടുണ്ട്.
ഇഡി കസ്റ്റഡിയിൽ 2 തവണ ചോദ്യം ചെയ്ത കെജ്‌രിവാളിനെ തിങ്കളാഴ്ച രാവിലെ 11.30 ന് ഡൽഹി റോസ് അവന്യു കോടതിയിൽ ഹാജരാക്കിയിരുന്നു. കെജ്‌രിവാളിന്‍റെ കസ്റ്റഡി കാലാവധി ഇഡി നീട്ടിച്ചോദിച്ചില്ല. ജുഡീഷ്യൽ കസ്റ്റഡിയിൽ വിടണമെന്നാണ് ആവശ്യപ്പെട്ടത്. ഭാവിയിൽ കസ്റ്റഡിയിൽ വേണ്ടി വരുമെന്നും ഇഡി കോടതിയെ അറിയിക്കുകയുണ്ടായി. തുടർന്ന് ഇഡിയുടെ ആവശ്യം കോടതി അംഗീകരിക്കുകയാണ് ഉണ്ടായത്.
‘കെജ്‌രിവാൾ അന്വേഷണവുമായി നിസഹകരണം തുടരുകയാണെ ന്നും, ഫോണിന്‍റെ പാസ്‌വേഡ് കൈമാറിയിട്ടില്ലെന്നും, ചോദ്യങ്ങൾക്ക് അറിയില്ല എന്ന് മാത്രം മറുപടി നൽകുന്നതായും’ ഇ ഡി കോടതിയെ അറിയിക്കുകയുണ്ടായി. ‘എഎപി മുൻ കമ്മ്യൂണിക്കേഷൻസ് ഇൻചാർജ് ആയ വിജയ് നായർ തന്‍റെയടുത്ത് അല്ല അതിഷിയുടെ അടുത്താണ് വിവരങ്ങൾ റിപ്പോർട്ട് ചെയ്തതെന്നാണ്’ കെജ്‌രിവാൾ മൊഴി നൽകിയത്.