എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. തോമസ് ഐസക്കിന്റെ വായ മൂടിക്കെട്ടി ഉത്തരം മുട്ടിച്ച് CPM പ്രവര്‍ത്തകര്‍. പാര്‍ട്ടി കുടുംബയോഗങ്ങളില്‍ ആയിരുന്നു ഈ നേർക്കാഴ്ച. സ്ഥാനാര്‍ത്ഥിയുമായി സംവാദം എന്ന രീതിയിലാണ് CPM കുടുംബ യോഗങ്ങള്‍ സംഘടിപ്പിച്ചത്. പാര്‍ട്ടിയിലെ തമ്മിലടി മുതല്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക ദുരവസ്ഥ വരെ ചര്‍ച്ചയായ സംവാദ യോഗങ്ങള്‍ പ്രവർത്തകരുടെ ചോദ്യ ശരങ്ങൾക്ക് മുന്നിൽ ഒരക്ഷരം മറുപടി പറയാനാവാതെ നിര്‍ത്തി വെക്കേണ്ടി വന്നു.
സമൂഹ മാധ്യമങ്ങളിലൂടെ കുടുംബ യോഗ സംവാദങ്ങള്‍ വാര്‍ത്ത ആയതോടെയാണ് യോഗങ്ങള്‍ നിര്‍ത്തിവയ്‌ക്കാന്‍ നേതൃത്വം നിര്‍ബന്ധിതമായത്. കുടുംബശ്രീ അംഗങ്ങള്‍, പൗരപ്രമുഖര്‍, മുതിര്‍ന്ന പ്രവര്‍ത്തകര്‍ തുടങ്ങി ഒട്ടേറെ ആളുകള്‍ പങ്കെടുക്കുന്ന കുടുംബ യോഗങ്ങളാണ് രണ്ടാംഘട്ട പ്രചരണത്തില്‍ എല്‍ഡിഎഫ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ഉറച്ച പാര്‍ട്ടിക്കാര്‍ അടക്കം സ്ഥാനാര്‍ത്ഥി ഡോ. തോമസ് ഐസക്കിനെ മുള്‍മുനയില്‍ നിര്‍ത്തി ശ്വാസം മുട്ടിക്കുകയായിരുന്നു.
സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി ഐസക്ക് ധനമന്ത്രി ആയിരുന്ന കാലത്താണ് തുടങ്ങുന്നത്. നീണ്ട ഇടവേളയ്‌ക്കു ശേഷം ട്രഷറി നിയന്ത്രണം വീണ്ടും ഏര്‍പ്പെടുത്തേണ്ടി വന്നതും സാമ്പത്തിക വിദഗ്ധനായി പാര്‍ട്ടി അവതരിപ്പിച്ച തോമസ് ഐസക്കിന്റെ കാലത്തായിരുന്നു. കിഫ്ബിയിലെ സിഎജി ഓഡിറ്റിങ് അടക്കമുള്ള വിഷയങ്ങളില്‍ ഒത്തുകളിയുടെ ഭാഷയിലായിരുന്നു ഐസക്കിന്റെതായി പുറത്ത് വന്ന മറുപടികള്‍. വന്‍കിട പ്രോജക്ടുകള്‍ നടപ്പാക്കുന്നതില്‍ ഭരണയന്ത്രം പരാജയമാണെന്നും സേവന മേഖലയിലെ രണ്ടാം തലമുറക്ക് പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്നില്ലെന്നും കുടുംബ യോഗങ്ങളില്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ തുറന്ന് പറയുകയാണ് ഉണ്ടായത്.
കാര്‍ഷിക മേഖലയിലെ രൂക്ഷമായ വളര്‍ച്ചാ മുരടിപ്പില്‍ അതിരൂക്ഷ പ്രതികരണങ്ങളാണ് അപ്പര്‍ കുട്ടനാടന്‍ മേഖലയില്‍ നിന്ന് ഐസക്കിന് നേരെ ഉണ്ടായത്. പ്രതികൂല കമ്പോള പരിതസ്ഥിതിയാണ് ഇതിന് കാരണമെന്നു പറഞ്ഞ് തടിതപ്പാനുള്ള ഐസക്കിന്റെ ശ്രമം സി പി എം പ്രവർത്തകർക്ക് മുന്നിൽ ഫലം കണ്ടില്ല. മറു ചോദ്യങ്ങൾ ചോദിച്ച് അവർ ഐസക്കിന്റെ വായടപ്പിച്ചു.
ഇന്നത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ ഒന്നാം പ്രതി തോമസ് ഐസക്ക് ആണെന്നും കിഫ്ബി പോലെയുള്ള വികല പരിഷ്‌കാരങ്ങളാണ് ഇന്നത്തെ ധനമന്ത്രി ബാലഗോപാലിനെ വിഷമവൃത്തില്‍ ആക്കിയതെന്നും യോഗങ്ങളില്‍ ആരോപണം ഉയരുകയുണ്ടായി. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ ധനപ്രതിസന്ധിയുടെ യഥാര്‍ത്ഥ കാരണക്കാരൻ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും മുന്‍ധനമന്ത്രിയുമായ ഡോ. തോമസ് ഐസക്കിനെ കാലം അടയാളപ്പെടുത്തുന്നതെന്നും ചില പ്രവർത്തകർ തുറന്നടിക്കുകയുണ്ടായി. മുഖ്യമന്ത്രി പിണറായി വിജയനെയും ധനമന്ത്രി ബാലഗോപാലിനെയും പിന്തുണച്ച് കൊണ്ടാണ് പ്രവർത്തകർ കുടുംബ യോഗങ്ങളിൽ തോമസ് ഐസക്കിനെതിരെ ആഞ്ഞടിച്ചത്.
നികുതി പിരിവിലെ കാര്യക്ഷമതയില്ലായ്മയും ഐജിഎസ്ടി പിരിവിലെ പരാജയവും കുടുംബയോഗങ്ങളില്‍ പലരും തുറന്നു പറഞ്ഞു. പതിനഞ്ചാം ധനകാര്യ കമ്മിഷന്റെ നിര്‍ദേശപ്രകാരം സംസ്ഥാനത്തിന്റെ വായ്പാ വിഹിതത്തില്‍ കുറവ് വരുത്തിയതട ക്കമുള്ള കാര്യങ്ങളില്‍ ന്യായീകരണം നൽകാൻ ഐസക്കിന് കഴിഞ്ഞില്ല. തുടർന്നാണ് പാര്‍ട്ടി ഇടപെട്ട് പത്തനംതിട്ടയിലെ കുടുംബ സംവാദയോഗങ്ങള്‍ സി പി എമ്മിന് നിര്‍ത്തിവെക്കേണ്ടി വന്നത്.
അതേസമയം, അടുത്തകാലത്ത് കേരളം ഭരിച്ചവരിൽ ഐസക്കിനെ പോലെ ജനത്തെ ദ്രോഹിച്ച മറ്റൊരു മന്ത്രിയില്ലെന്നു തന്നെയാണ് കേരളത്തിൽ ചോറ് തിന്നുന്നവർ പറയുന്നത്. കേരളത്തിലെ ഓരോ മനുഷ്യ ജീവിയുടെ തലയും വിദേശിക്ക് കൊടും പലിശക്ക് അടമാനം വെച്ച കൊടും ക്രൂരത ചെയ്ത മനുഷ്യനെയാണ് തോമസ് ഐസക്കിൽ ജനം കാണുന്നത്.
ഫെമ ചട്ട ലംഘനത്തിന്റെ ഗൗരവം എന്തെന്ന് ഐസക്കിനെ പോലൊരു കുബുദ്ധിജീവിക്ക് അറിയില്ലെന്നാണോ? പക്ഷെ പറഞ്ഞിട്ട് കാര്യമില്ല, കാര്യങ്ങൾ കൈവിടുകയാണ്. മസാല ബോണ്ട് കേസില്‍ ഐസക്കിന് കുരുക്ക് മുറുകിയിരിക്കുന്നത്. ഐസക്കിനെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍ സത്യവാങ്മൂലത്തിലൂടെ പറഞ്ഞു കഴിഞ്ഞു. നിരവധി തവണ സമന്‍സ് അയച്ചിട്ടും ഓരോ കാരണങ്ങള്‍ പറഞ്ഞ് ഹാജരാകാതിരുന്ന ഐസക്കിന് നിയമത്തോടും കോടതി നിര്‍ദ്ദേശങ്ങളോടും ബഹുമാനമൊന്നുമില്ലെന്ന് വന്നിരിക്കുകയാ ണെന്നു ഇ ഡി കോടതിയില്‍ പറഞ്ഞിരിക്കുന്നതിനു വ്യക്തമായ കാരണമുണ്ട്. അത് രണ്ടാഴ്ചക്കുള്ളിൽ തോമസ് ഐസക്കിന് മനസിലാവും.
കിഫ്ബി ജനറല്‍ കമ്മിറ്റി വൈസ് ചെയര്‍മാന്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി ചെയര്‍മാന്‍ എന്നീ നിലകളില്‍ മസാല ബോണ്ടുമായി ബന്ധപ്പെട്ട തെളിവുകള്‍ ശേഖരിക്കാൻ ഇ ഡി വിളിപ്പിച്ചിട്ടു പോലും തോമസ് ഐസക്ക് പോകാൻ കൂട്ടാക്കിയിട്ടില്ല. ചോദ്യങ്ങള്‍ക്ക് രേഖാമൂലം മറുപടി നല്‍കാമെന്നാണ് ഐസക്ക് പറഞ്ഞികൊണ്ടേയിരിക്കുന്നത്. രേഖാമൂലം മറുപടി നല്‍കുന്നതും നേരിട്ട് ചോദ്യം ചെയ്യുന്നതും തമ്മില്‍ വലിയ അന്തരമുണ്ട്. സി പി എമ്മിന്റെ ബുദ്ധി ജീവി ചമയുന്ന ഐസക്ക് കരുതുന്നത് തനിക്കെന്തോ വലിയ കൊമ്പുണ്ടെന്നാണ്. ഒരു കൊമ്പും ഇല്ലെന്നു സി പി എമ്മിലെ അണികൾ തന്നെ പറയുകയാണിപ്പോൾ.