കൽപ്പറ്റ . വിദേശരാജ്യങ്ങളിലേക്ക് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയില്‍ കലാഭവന്‍ സോബി ജോര്‍ജ് (56) അറസ്റ്റിലായി. കഴിഞ്ഞ ദിവസം കൊല്ലത്ത് വച്ചാണ് ബത്തേരി പൊലീസ് സോബിയെ പിടികൂടുന്നത്. വയനാട്ടില്‍ ആറ് കേസുകളടക്കം സംസ്ഥാനത്ത് 26 കേസുകളാണ് ഇയാള്‍ക്കെതിരെയുള്ളതെന്നാണ് പോലീസ് പറയുന്നുണ്ടെങ്കിലും കഴിഞ്ഞ ദിവസം ബാലഭാസ്‌കര്‍ കേസുമായി ബന്ധപ്പെട്ട് സോബി മൊഴി നൽകിയ പിറകെയാണ് അറസ്റ്റ് ഉണ്ടായിരിക്കുന്നതെന്നതാണ് ശ്രദ്ധേയം. സംഭവം ഈ കേസ് അന്വേഷിചിച്ചിരുന്ന കേരള പോലീസിനെ ചൊടിപ്പിച്ചിരുന്നു.
വിദേശ രാജ്യങ്ങളില്‍ ജോലി വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയെന്നാണ് പരാതി. പുല്‍പ്പള്ളി സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ് ഉണ്ടായത്. ‘പുല്‍പ്പള്ളി സ്വദേശിക്ക് സ്വിറ്റ്സര്‍ലാന്റിലേക്ക് വിസ വാഗ്ദാനം ചെയ്ത് മൂന്ന് ലക്ഷം രൂപ മൂന്ന് വര്‍ഷം മുൻപ് സോബി തട്ടിയെടുത്തത്. സമാനരീതിയില്‍ പുല്‍പ്പള്ളി പൊലീസ് സ്റ്റേഷനില്‍ നാലും അമ്പലവയല്‍ സ്റ്റേഷനില്‍ ഒരു കേസുമടക്കം ജില്ലയില്‍ ആറ് കേസാണ് സോബിക്കെതിരെ നിലവിൽ ഉള്ളത്. സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി സമാന പരാതിയില്‍ ഇരുപത് കേസുകളും സോബിക്കെതിരെ ഉണ്ട്.
നിരവധി ചേക്ക് കേസുകളിലും സോബി പ്രതിയാണ്. വയനാട്ടില്‍ നിന്ന് മാത്രം 25 ലക്ഷം രൂപ ഇയാള്‍ തട്ടിയതായാണ് നിഗമനം.’ ഇയാള്‍ സഞ്ചരിച്ചിരുന്ന ബെന്‍സ് കാറും കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു. അതേസമയം, ബാലഭാസ്‌കര്‍ കേസുമായി ബന്ധപ്പെട്ട് നല്‍കിയ മൊഴിയില്‍ താന്‍ ഉറച്ചുനില്‍ക്കുന്നതായും കഴിഞ്ഞദിവസം സിബിഐക്ക് മൊഴി നല്‍കിയതിന്റെ പരിണിതഫലമാണ് നിലവിലെ കേസുകളെന്നും സോബി പ്രതികരിക്കുകയുണ്ടായി. കോടതിയിലേക്ക് കൊണ്ടുപോകാന്‍ വാഹനത്തില്‍ കയറ്റുന്നതിനിടെയാണ് സോബി ഇക്കാര്യം മാധ്യമങ്ങളോട് പറയുന്നത്.