എറണാകുളം ജില്ലയിലെ പറവൂർ സഹകരണ ബാങ്കിൽ നടന്ന സാമ്പത്തിക തട്ടിപ്പിൽ സിപിഎം പ്രാദേശിക നേതാക്കൾ ഉൾപ്പെടെ 24 പേർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിക്കാൻ കോടതി ഉത്തരവ്. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ മൂവാറ്റുപുഴ വിജിലെൻസ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. അഴിമതി നിരോധന നിയമപ്രകാരമാണ് കേസ്. ബാങ്ക് മുൻ പ്രസിഡന്‍റുമാരും ഇപ്പോഴത്തെ പ്രസിഡന്‍റും മുൻ സെക്രട്ടറിമാരും ഇപ്പോഴത്തെ സെക്രട്ടറിയുമടക്കമുള്ളവര്‍ക്കെതിരെയാണ് കോടതി കേസെടുത്തിട്ടുള്ളത്.
2014 മുതൽ ഭരണ സമിതി അംഗങ്ങളായിരുന്നവരും സെക്രട്ടറിമാരായിരുന്നവരുമാണ് കേസില്‍ പ്രതികള്‍. പ്രാഥമിക അന്വേഷണത്തിൽ അഴിമതി നടന്നെന്ന കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ കോടതി നിർദേശിച്ചത്. 60 ദിവസത്തിനകം അന്വേഷണത്തിൻ്റെ ആദ്യ ഘട്ട പുരോഗതി അറിയിക്കാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
ഇതിന് പുറമേ വ്യക്തിഗത വായ്പ്പയിലും സ്വര്‍ണ പണയം ലേലം ചെയ്യാതെ ജ്വല്ലറിക്ക് വിറ്റ ഇടപാടിലും ബാങ്ക് ഭരണസമിതിക്കും ജീവനക്കാര്‍ക്കുമെതിരെ പരാതികളുണ്ട്. ഇതിലും നടപടികളെടുക്കണമെന്ന് ആവശ്യപ്പെട്ട് നിയമ നടപടികളിലേക്കും സമര പരിപാടികളിലേക്കും കടക്കുകയാണ് യുഡിഎഫ്. ഇതോടെ മറ്റൊരു കരുവന്നൂർ ആകുകയാണ് ഇതും. കരുവന്നൂർ കേസിൽ അരവിന്ദാക്ഷൻ ജയിലിൽ കിടക്കുകയും എ സി മൊയ്തീനും എം കെ കാണാനുമടക്കം ജയിലേക്ക് പോകാനുള്ള സാധ്യത ഉയരുകയും ചെയ്യുന്നതിനിടെയാണ് പറവൂരിലെ തട്ടിപ്പും വാർത്തയാകുന്നത്.
സിപിഎമ്മിന് എല്ലാ അർത്ഥത്തിലും ഇത് തിരിച്ചടി തന്നെയാണ്.
സംസ്ഥാനത്തെ സഹകരണബാങ്കുകളിലെ ക്രമക്കേട് സംബന്ധിച്ച് നിയമസഭയിൽ സിപിഎം എംഎൽഎ ഉന്നയിച്ച ചോദ്യം പോലും പിൻവലിച്ചിട്ടും സഹകരണ മേഖലയിലെ ക്രമക്കടുക്കൽ സിപിഎമ്മിനെ വിടാതെ പിൻതുടരുകയാണ്. . അമ്പലപ്പുഴ എംഎൽഎ എച്ച് സലാമാണ് ചോദ്യം പിൻവലിച്ചത്. നിയമസഭാ വെബ്സൈറ്റിൽനിന്നും ചോദ്യം പിൻവലിച്ചിട്ടുണ്ട്. സഹകരണ വകുപ്പ് മന്ത്രിയോടാണ് എച്ച് സലാം എംഎൽഎ ചോദ്യം ഉന്നയിച്ചത്.
സഹകരണവകുപ്പിന്റെ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയ കേരളത്തിലെ സഹകരണ സംഘങ്ങളും സ്ഥാപനങ്ങളും ഏതൊക്കെയാണ്, ഇവയുടെ ഭരണസമിതിക്ക് നേതൃത്വം നൽകുന്നത് ഏത് രാഷ്ട്രീയ പാർട്ടിയുമായി ബന്ധപ്പെട്ടവരാണ്, ബാങ്കുകളുടെ ജില്ല തിരിച്ച പട്ടികയും രാഷ്ട്രീയ പാർട്ടിയും വ്യക്തമാക്കാമോ എന്നതായിരുന്നു ഒന്നാമത്തെ ചോദ്യം ഓരോ സഹകരണ സംഘത്തിലും നടന്ന ക്രമക്കേടുകൾ തരംതിരിച്ച് വ്യക്തമാക്കുമോ എന്നതായിരുന്നു രണ്ടാമത്തെ ചോദ്യം.
പത്ത് ദിവസം മുൻപ് എംഎൽഎ കൊടുത്ത ചോദ്യം നിയമസഭാ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. മറുപടി ലഭ്യമാക്കാനായി സഹകരണ വകുപ്പിലെത്തിയപ്പോഴാണ് ചോദ്യത്തിലെ പ്രശ്നം ബന്ധപ്പെട്ടവർക്ക് മനസിലായത്. ഉദ്യോഗസ്ഥർ വിഷയം സഹകരണ മന്ത്രിയുടെ ഓഫീസിന്റെ ശ്രദ്ധയിൽപ്പെടുത്തി. പാർട്ടി ഇടപെട്ടതോടെ സലാം ചോദ്യം പിൻവലിക്കാൻ നിയമസഭാ സെക്രട്ടറിക്ക് അപേക്ഷ നൽകി. അതേസമയം, നിയമസഭാ വെബ്സൈറ്റിൽനിന്ന് ചോദ്യം നീക്കിയെങ്കിലും അച്ചടിച്ച ചോദ്യങ്ങളുടെ കൂട്ടത്തിൽ ഇടംപിടിച്ചു. കരുവന്നൂർ, കണ്ടല സഹകരണ ബാങ്കുകളിൽ നടന്ന സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഭരണമുന്നണിയിലെ സിപിഎമ്മും സിപിഐയും പ്രതിരോധത്തിലാണ്.