കേരള യൂണിവേഴ്‌സിറ്റി കലോത്സവത്തിലെ എസ്എഫ്‌ഐ ആക്രമണത്തിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എസ്എഫ്‌ഐ നാമധാരികൾ നടത്തുന്നത് സംഘടനയ്ക്ക് നിരക്കാത്ത നടപടിയാണെന്ന് അദ്ദേഹം പറഞ്ഞു. സിദ്ധാർഥന്റെ മരണത്തിനും കേരള സർവകലാശാല കലോത്സവ വേദിയിലെ ആക്രമണത്തിനും ശേഷമാണ് ബിനോയ് വിശ്വത്തിന്റെ പ്രതികരണം.
കേരള സർവകലാശാല കലോത്സവ വേദിയിൽ വെച്ച് എസ്.എഫ്.ഐ ആക്രമിച്ചതായി കെ.എസ്.യു ആരോപിച്ചിരുന്നു. പ്രവർത്തകരെ എസ്.എഫ്.ഐക്കാർ മർദിച്ചെന്ന് ആരോപിച്ചുള്ള കെ.എസ്.യു പ്രതിഷേധത്തിന് പിന്നാലെയാണ് സംഘർഷമുണ്ടായത്. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.ഗവ. ലോ കോളജ് വിദ്യാർഥികളായ നിതിൻ തമ്പി, റൂബൻ എന്നിവർക്കാണ് മർദനമേറ്റത്. പ്രധാന വേദിയിൽ കയറി കെ.എസ്.യു പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു.
അതിനിടെ, കേരള സർവകലാശാല യുവജനോത്സവത്തിൽ മത്സരങ്ങൾ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ചാൻസലർക്ക് പരാതി നൽകി. മാർ ഇവാനിയോസ് കോളേജാണ് പരാതി നൽകിയത്. വിധികർത്താക്കളെയും മത്സരാർഥികളെയും ഭീഷണിപ്പെടുത്തുന്നു എന്നും പരാതിയിൽ പറയുന്നു.
ഇടതുമുന്നണിയുടെ പരിതാപകരമായ അവസ്ഥ കഴിഞ്ഞ ദിവസം ബിനോയ് വിശ്വം യോഗത്തിൽ പങ്കുവെയ്ക്കുകയുണ്ടായി. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥിതി കൂടുതൽ ദയനീയമാകുമെന്നാണ് ഇടതുമുന്നണി യോഗത്തിൽ ഉയർന്ന വിമർശനം. അന്തരിച്ച കാനം രാജേന്ദ്രന്റെ പാത തന്നെയാണ് ഇപ്പോൾ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും പിന്തുടരുന്നത്. ബിനോയ് വിശ്വത്തിന്റെ വിമർശനങ്ങൾക്ക് മറുപടി പറയാനാകാത്ത തരത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മുഖ്യമന്ത്രി പിണറായി വിജയനും.
എസ് എഫ് ഐ യുടെ പ്രവർത്തനം സിപിഎമ്മിനെ തറപറ്റിക്കും എന്നും സിപിഐ പറഞ്ഞുവച്ചു. ചുരുക്കത്തിൽ 20 ൽ അഞ്ച് സീറ്റെങ്കിലും നേടാനായാൽ ഭാഗ്യം എന്നാണ് ഘടകകക്ഷികൾ പറഞ്ഞത്. ചുരുക്കത്തിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ഇടതുമുന്നണി യോഗം അലമ്പായി. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഏവരാലും ആദരിക്കപ്പെടുന്ന നേതാവാണ്. കാനം രാജേന്ദ്രനെ കുറിച്ച് പോലും വിരുദ്ധ അഭിപ്രായങ്ങൾ സൂക്ഷിക്കുന്നവർ ബിനോയിയെ കുറിച്ച് അത്തരത്തിലുള്ള ഒരു ആരോപണവും ഉന്നയിക്കാറില്ല.
ജനകീയ പ്രശ്നങ്ങളിൽ കൃത്യമായി ഇടപെടുകയും അതിന് പരിഹാരം ഉണ്ടാക്കാൻ ശ്രമിക്കുകയും ചെയ്യുന്ന നേതാവാണ് ബിനോയ് വിശ്വം. പരസ്യപ്രസ്താവനകൾ നടത്തി ചാനലുകളുടെയും മാധ്യമങ്ങളുടെയും ശ്രദ്ധ പിടിച്ചു പറ്റാൻ ബിനോയ് വിശ്വം ശ്രമിക്കാറില്ല. ഇങ്ങനെ ഒരാൾ ഇടതുമുന്നണിയെ പോലെ ഗൗരവമുള്ള ഒരു പ്ലാറ്റ്ഫോമിൽ തന്റെ നിലപാട് കർക്കശമായി അവതരിപ്പിക്കുമ്പോൾ അതിൽ നിന്നും പിന്നോട്ട് പോകാൻ മുന്നണിക്ക് കഴിയാതെ വരും. തനിക്ക് അത്യന്തം ഗൗരവകരമായ ചില വിഷയങ്ങൾ മുന്നണിയിൽ അവതരിപ്പിക്കാൻ ഉണ്ടെന്ന് പറഞ്ഞു കൊണ്ടാണ് ബിനോയ് വിശ്വം വിമർശനം തുടങ്ങിയത്.
ക്ഷേമ പെൻഷൻ വിതരണം താറുമാരായതിനെ കുറിച്ചാണ് ബിനോയ് ആദ്യം സംസാരിച്ചത്. പാവപ്പെട്ടവരുടെ വോട്ട് വാങ്ങിയാണ് ഇടതുമുന്നണി അധികാര അധികാരത്തിൽ എത്തിയിട്ടുള്ളത്. അങ്ങനെയുള്ള ഒരു പാർട്ടിയെ സംബന്ധിച്ചിടത്തോളം പാവപ്പെട്ടവർക്ക് എതിരെ നിലപാട് എടുക്കുന്നത് നിർഭാഗ്യകരമാണ്. സർക്കാർ ജീവനക്കാരുടെ ശമ്പളം നൽകാതിരിക്കുന്നത് തെറ്റാണെങ്കിൽ കൂടിയും അവർക്ക് ദൈനംദിന കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ കഴിഞ്ഞെന്നു വരും.
എന്നാൽ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ക്ഷേമ പെൻഷൻ മാത്രമാണ് അവരുടെ വരുമാനമാർഗ്ഗം.. ഒരു ചെറിയ തുക കൊണ്ട് രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ അവർ നടത്തുന്ന പരിശ്രമങ്ങൾ മനസ്സിലാക്കാതിരിക്കുന്നത് നിർഭാഗ്യകരമാണ് കഴിഞ്ഞ ബജറ്റിൽ ക്ഷേമപെൻഷൻ വർദ്ധിപ്പിക്കാത്തതിനെയും സിപിഐ വിമർശിച്ചു.
പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ എല്ലാ ഘടകകക്ഷികളും ഞെട്ടൽ രേഖപ്പെടുത്തി. സിദ്ധാർത്ഥന്റെ കൊലപാതകികളെ അനുകൂലിക്കുന്ന നിലപാട് സ്വീകരിച്ച വയനാട് ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ള സി പി എമ്മുകാർക്കെതിരെ ബിനോയ് വിശ്വവും മറ്റു നേതാക്കളും നിശിതമായ വിമർശനമാണ് ഉന്നയിച്ചത് .
സ്വന്തം കുടുംബത്തിൽ ഇങ്ങനെ സംഭവിച്ചാൽ ഇതേ നിലപാട് തന്നെ തുടരുമോ എന്നും നേതാക്കൾ ചോദിച്ചു. കേരളത്തിൽ സമാധാനപരമായി ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ് ഉള്ളതെന്നും നേതാക്കൾ വിമർശിച്ചു. ഒരു വശത്ത് വന്യമൃഗങ്ങളും മറുവശത്ത് വന്യമൃഗങ്ങൾക്ക് സമാനരായ എസ്എഫ്ഐയും ചേർന്ന് സർക്കാരിൻറെ പ്രവർത്തനങ്ങൾ തന്നെ അട്ടിമറിക്കുന്ന പ്രവർത്തനമാണ് കാഴ്ചവയ്ക്കുന്നത്. സിദ്ധാർത്ഥന്റെ മരണം സാധാരണക്കാർക്കിടയിൽ വലിയ രോഷം ഉണ്ടാക്കിയതായി ആർ ജെ ഡി യും പറഞ്ഞു.