ആലപ്പുഴ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ മത്സരിക്കുന്ന എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രനെതിരെ യുഡിഎഫ് സ്ഥാനാർഥി കെ.സി.വേണുഗോപാൽ പൊലീസിൽ പരാതി നൽകി. ശോഭാ സുരേന്ദ്രൻ ഉന്നയിച്ച അഴിമതി ആരോപണങ്ങളുടെ പേരിലാണ് വേണുഗോപാൽ പരാതി നൽകിയിരിക്കുന്നത്.
ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിലാണ് ശോഭാ സുരേന്ദ്രനെതിരെ കെ.സി.വേണുഗോപാൽ പരാതി നൽകിയിട്ടുള്ളത്. ക്രിമിനൽ മാനനഷ്ട കേസെടുക്കണമെന്നാണ് കെ സി വേണുഗോപാൽ പരാതിയിൽ ആവശ്യപ്പെടുന്നത്. ബെനാമി ഇടപാടിലൂടെ വേണുഗോപാല്‍ ആയിരം കോടിയോളം രൂപ സമ്പാദിച്ചെന്നാണ് ശോഭ ആരോപണം ഉന്നയിച്ചിരുന്നത്.
രാജസ്ഥാനിലെ മുന്‍ ഖനന വകുപ്പ് മന്ത്രി കിഷോറാം ഓലയുടെ സഹായത്തോടെ കേരളത്തിലെ ധാതുക്കളെല്ലാം കവർന്നെടുത്ത് വേണുഗോപാല്‍ കോടികൾ ഉണ്ടാക്കിയെന്ന് ശോഭാ സുരേന്ദ്രൻ ആരോപിച്ചിരുന്നു. കിഷോറാം ഓലയും കെ.സി.വേണുഗോപാലും ചേർന്ന് രാജ്യാന്തര തലത്തിൽ പല തരത്തിലുള്ള ഇടപാടുകൾ നടത്തിയിട്ടുണ്ട്.
കിഷോറാം ഓലയുടെ കുടുംബവുമായി ചേർന്ന് ഇപ്പോഴും ബെനാമി പേരിൽ വേണുഗോപാൽ ആയിരക്കണക്കിന് കോടികൾ സമ്പാദിക്കുന്നു. അതിലുള്‍പ്പെട്ട ഒരു ചെറിയ ആൾ മാത്രമാണ് ആലപ്പുഴയിലെ കരിമണൽ കർത്ത എന്നും ശോഭ പറഞ്ഞിരുന്നു. കെ.സി.വേണുഗോപാൽ പറഞ്ഞിട്ട് കിഷോറാം ഓലയാണ് ആലപ്പുഴയിൽ നിന്ന് കരിമണൽ കയറ്റുമതിക്കുള്ള അനുവാദം കർത്തയ്ക്ക് നേടിക്കൊടുത്തതെന്നും ശോഭ ആരോപിച്ചിരുന്നു.