സിംല .ഹിമാചല്‍ പ്രദേശില്‍ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അട്ടിമറി ജയം. ഹിമാചല്‍ പ്രദേശില്‍ ഒഴിവുവന്ന ഏക രാജ്യസഭ സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ നറുക്കെടുപ്പിലൂടെ ബിജെപി സ്ഥാനാര്‍ഥി ഹര്‍ഷ് മഹാജന്‍ വിജയിച്ചു. രാജ്യസഭ തിരഞ്ഞെടുപ്പില്‍ ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിങ്‌വി തോറ്റു. സംസ്ഥാന സർക്കാറിന്റെ നിലനില്‍പ്പ് തന്നെ ഇതോടെ പ്രതിസന്ധിയിലായി. സംസ്ഥാനത്ത് നിന്നുള്ള ഏകരാജ്യസഭ സീറ്റില്‍ ബി ജെ പി സ്ഥാനാർത്ഥി ഹർഷ് മഹാജനാണ് നറുക്കെടുപ്പിലൂടെ വിജയം നേടുകയായിരുന്നു.
ആറ് കോണ്‍ഗ്രസ് എം എല്‍ എമാർ വിപ്പ് ലംഘിച്ച് ബി ജെ പി സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തതാണ് ബി ജെ പി ക്ക് ഗുണമായത്. 3 സ്വതന്ത്ര എം എല്‍ എമാരും ബി ജെ പിക്ക് അനുകൂലമായി വോട്ട് ചെയ്തു. തുല്യവോട്ട് വന്നതിനിനെ തുടർന്ന് നറുക്കെടുത്ത് വിജയിയെ തീരുമാനിക്കുകയായിരുന്നു. 34- 34 വോട്ടുകള്‍ ഇരു പാർട്ടിക്കും ലഭിക്കുകയായിരുന്നു. തുടർന്നായിരുന്നു നടുക്കെടുപ്പ്.
സംസ്ഥാനത്ത് കേവല ഭൂരിപക്ഷത്തിന് 35 വോട്ടാണ് വേണ്ടത്. ഇതിലും ഒരു വോട്ടിന്റെ കുറവാണ് തിരഞ്ഞെടുപ്പിലുണ്ടായത്. ഈ സാഹചര്യത്തില്‍ സുഖു സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് ബി ജെ പിയുടെ നീക്കം തുടങ്ങി. മന്ത്രിസഭ രാജിവെയ്ക്കണമെന്ന ആവശ്യം ഉയർന്ന് കഴിഞ്ഞു. ഒറ്റ വർഷം കൊണ്ട് എംഎല്‍എമാർ മുഖ്യമന്ത്രിയെ കയ്യൊഴിഞ്ഞു. ഹിമാചലിലേത് നരേന്ദ്രമോദിയുടെയും അമിത് ഷായുടെയും വിജയമാണെന്നു പ്രതിപക്ഷ നേതാവ് ജയ്റാം ഠാക്കൂർ പറഞ്ഞു.
തലേ ദിവസം രാത്രിയിൽ കോൺഗ്രസ് സ്ഥാനാർഥി അഭിഷേക് മനു സിങ്‍വിക്കൊപ്പം ഭക്ഷണം കഴിച്ച എം എൽ എ മാർ ആണ് നേരം വെളുത്തപ്പോൾ വോട്ടു മാറ്റി ചെയ്തിരിക്കുന്നത്. ഇത് സംബന്ധിച്ച് സ്ഥാനാർത്ഥി അഭിഷേക് മനു സിങ്‍വിയുടെ പ്രതികരണം ഇങ്ങനെ: ചില കോണ്‍ഗ്രസ് എംഎല്‍എമാർ ഇവിടെ ഇല്ല. ഒപ്പം ഭക്ഷണം കഴിച്ചവരില്‍ ചിലരാണ് ബിജെപിക്ക് വോട്ട് ചെയ്തത്. തനി നിറം കാണിച്ച 9 എംഎല്‍എമാർക്ക് നന്ദി. നറുക്കെടുത്താണ് വിജയിയെ തീരുമാനിച്ചത്. ഇന്നലെ അർധരാത്രിവരെ കൂറുമാറിയവരടക്കം തന്നോട് ഒപ്പമുണ്ടായിരുന്നു. ക്രോസ് വോട്ട് ചെയ്ത രണ്ട് പേര്‍ തന്നോടൊപ്പം പ്രഭാത ഭക്ഷണത്തിന് പോലും ഉണ്ടായിരുന്നുവെന്നും കോണ്‍ഗ്രസ് സ്ഥാനാർത്ഥി അഭിഷേക് മനു സിങ്‍വി പറഞ്ഞു.