തിരുവനന്തപുരം . തിരുവനന്തപുരം കരിക്കാമണ്ഡപത്ത് വീട്ടിൽ പ്രസവത്തിനിടെ യുവതിയും കുഞ്ഞും മരിച്ച സംഭവത്തിൽ വില്ലൻ ആയത് അക്യുപങ്ചർ ചികിത്സകൻ ഷിഹാബുദ്ദീൻ. ഷിഹാബുദ്ദീൻ യുവതിക്ക് ആശുപത്രിയിൽ കൊണ്ട് പോയി ചികിത്സ നൽകുന്നത് തടഞ്ഞുവെന്ന് ഭർത്താവ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. തുടർന്ന് ഷിഹാബുദ്ദീനെ പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ഷിഹാബുദ്ദീനെതിരെ നേരത്തെയും പരാതികളുണ്ടായിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. അക്യൂപങ്ചറിന്റെ മറവിൽ ഷിഹാബുദ്ദീൻ വ്യാജ ചികിത്സ നടത്തുന്നതായി സെപ്തംബർ മാസം സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തിരുന്നു. പ്രമേഹം മാറ്റാമെന്ന് വാഗ്ദാനം ചെയ്ത് പണം വാങ്ങുന്നവെന്ന വിവരത്തിലാണ് സ്പെഷൽ ബ്രാഞ്ച് അന്വേഷണം നടത്തി റിപ്പോർട്ട് നൽകുന്നത്. മരിച്ച യുവതിയുടെ ഭർത്താവ് നിയാസ് നിലവിൽ റിമാന്റിലാണ്. നരഹത്യാകുറ്റം ചുമത്തിയാണ് നിയാസിന്റെയും ഷിഹാബുദ്ദീന്റെയും പേരിൽ പൊലീസ് കേസെടുത്തിട്ടുള്ളത്.
പാലക്കാട് സ്വദേശിനി ഷമീന ആശുപത്രിയിൽ പോകാതെ വീട്ടിൽ പ്രസവം എടുക്കുന്നതിനിടെയാണ് രക്തസ്രാവത്തെ തുടർന്നു മരണപ്പെടുന്നത്. ആശുപത്രിയിൽ ചികിത്സ തേടാൻ ആശാ വർക്കർമാർ അടക്കം ആവശ്യപ്പെട്ടിട്ടും നിയാസും ആദ്യ ഭാര്യയും മകളും സമ്മതിച്ചിരുന്നില്ല. പൂന്തുറ സ്വദേശി നിയാസിന്റെ രണ്ടാം ഭാര്യയാണ് ഷമീന. ഇവർക്ക് മൂന്ന് മക്കൾ ഉണ്ട്. നാലാമത്തെ പ്രസവത്തിനിടെയായിരുന്നു ഷമീനക്കും കുഞ്ഞിനും മരണം സംഭവിക്കുന്നത്. ആദ്യ ഭാര്യയും മൂത്ത മകളുമാണ് പ്രസവം എടുക്കാൻ ശ്രമിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്. നേമം പൊലീസ് കേസ് എടുത്ത് അന്വേഷണം നടത്തി വരുകയാണ്.