തിരുവനന്തപുരം . പ്രവാസി മലയാളിയുടെ നിക്ഷേപ തുക പൂർണമായും തിരികെ കൊടുക്കാത്ത സംഭവത്തിൽ സർവ്വീസ് സഹകരണ ബാങ്ക് സെക്രട്ടറിയിയിൽ നിന്നും തുക ഈടാക്കി നൽകാൻ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്. കൊല്ലം ഇടമുളയ്ക്കൽ സർവ്വീസ് സഹകരണ ബാങ്കിൽ പ്രവാസി മലയാളി 2021 ൽ നിക്ഷേപിച്ച 4,50,000 രൂപയിൽ ബാക്കി നൽകാനുള്ള 55,960 രൂപ ബാങ്ക് സെക്രട്ടറിയുടെ കൈയിൽ നിന്നും ഈടാക്കി നിക്ഷേപകന് നൽകാനാണ് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടിരിക്കുന്നത്.
കമ്മീഷൻ മുമ്പാകെ ബാങ്ക് സെക്രട്ടറി രേഖാമൂലം സമ്മതിച്ചതിൽ ബാങ്ക് സെക്രട്ടറി കമ്മീഷന്‍റെ അധികാരത്തെ ചോദ്യം ചെയ്യുന്ന രീതിയിൽ പ്രവർത്തിക്കുകയായിരുന്നു. സെക്രട്ടറിയിൽ നിന്നും തുക ഈടാക്കി നൽകാൻ കമ്മീഷൻ അംഗം വി. കെ ബീനാകുമാരി സംസ്ഥാന സഹകരണ സംഘം രജിസ്ട്രാർക്ക് ഉത്തരവ് നൽകിയിരിക്കുകയാണ്. ഉത്തരവ് നടപ്പിലാക്കി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും കമ്മീഷൻ സഹകരണ സംഘം രജിസ്ട്രാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
കൊല്ലം ഇടമുളയ്ക്കൽ സർവ്വീസ് സഹകരണ ബാങ്കിൽ ഉണ്ടായിരുന്ന ആയൂർ മഞ്ഞപ്പാറ മലപ്പേരൂർ ത്രിവേണിയിൽ ദിലീപ്കുമാറിന്റെ നിക്ഷേപം ആണ് പൂർണമായും തിരികെ നൽകാൻ വിസമ്മതിക്കുന്നത്. 2022 മേയ് 31 നായിരുന്നു നിക്ഷേപതുക മടക്കി നൽകേണ്ടിയിരുന്നത്. നിരവധി തവണ കൊല്ലത്ത് നടന്ന സിറ്റിംഗിൽ കമ്മീഷൻ കേസ് പരിഗണിച്ചിരുന്നു. ഓരോ തവണയും നിക്ഷേപം മടക്കി നൽകാമെന്ന് ബാങ്ക് സെക്രട്ടറി അറിയിക്കുകയായിരുന്നു.
2023 ജൂൺ 20 ന് നടന്ന സിറ്റിംഗിൽ ബാങ്കിന്റെ പ്രസിഡന്റും സെക്രട്ടറിയും ഹാജരായ ശേഷം 4 ഗഡുക്കളായി തുക തിരികെ നൽകാമെന്ന് രേഖാമൂലം ഉറപ്പുനൽകി. എന്നാൽ ഫെബ്രുവരി 3 ന് നടന്ന സിറ്റിംഗിൽ ബാങ്കിനെ പ്രതിനിധീകരിച്ച അഭിഭാഷകൻ ഈ കേസിൽ ഇടപെടാൻ കമ്മീഷന് അധികാരമില്ലെന്ന് വാദിക്കുകയാണ് ഉണ്ടായത്.
2021 ജൂൺ 13 മുതൽ 2024 ഫെബ്രുവരി 3 വരെ കമ്മീഷൻ കേസ് പരിഗണിച്ചെങ്കിലും ഒരിക്കൽപോലും ഈ കേസിൽ ഇടപെടാനുള്ള കമ്മീഷന്റെ അധികാരത്തെകുറിച്ച് ബാങ്ക് സംശയം പറഞ്ഞിരുന്നില്ല. ഈ പ്രത്യേക സാഹചര്യത്തിലാണ് പരാതിക്കാരന് ലഭിക്കാൻ ബാക്കിയുള്ള 55960 രൂപ നൽകാമെന്ന് കമ്മീഷൻ മുമ്പാകെ സമ്മതപത്രം നൽകി വഞ്ചിച്ച സെക്രട്ടറിയിൽ നിന്നും വ്യകതിപരമായി തുക ഈടാക്കി നൽകാൻ കമ്മീഷൻ ഉത്തരവിടുന്നത്.