ഒരു സംസ്ഥാനത്തെ കുറിച്ച് കേന്ദ്രത്തിനു പോലും നല്ലതൊന്നും പറയാനില്ല എന്ന് വച്ചാൽ എന്താണ് മറുപടി പറയുക? വേറെ ഒരു സംസ്ഥാനത്തെയും കുറിച്ചല്ല നമ്മുടെ ഈ കൊച്ചു കേരളത്തെ കുറിച്ചാണ് പറഞ്ഞത്. ഇതുപോലൊരു അതീവ മോശം മാനേജ്‌മന്റ് വേറെയില്ലെന്നാണ് കേന്ദ്രം കേരളത്തെ കുറിച്ച് സുപ്രീം കോടതിയെ അറിയിച്ച കാര്യം. കേരളത്തിന്റെ സാമ്പത്തിക ക്ലേശത്തിന് കാരണം സാമ്പത്തിക കാര്യം കൈകാര്യം ചെയ്യുന്നതിലെ പിടിപ്പുകേടാണെ ന്നും കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നു എന്നതാണ് ശ്രദ്ധേയം.
കേരളത്തിന്റെ ധനകാര്യസ്ഥിതി വിശദീകരിക്കുന്നതിനായി സുപ്രീം കോടതിയില്‍ നല്‍കിയ കുറിപ്പിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. കേരളത്തിന്റെ കടമെടുപ്പ് പരിധി ഇനിഉയര്‍ത്താനാകില്ലെന്നും കേന്ദ്രം നല്‍കിയ 45 പേജുള്ള വിശദീകരണത്തില്‍ ചൂണ്ടിക്കാട്ടുന്നു. വിവിധ കേന്ദ്രസംസ്ഥാന ഏജന്‍സികള്‍, സ്ഥാപനങ്ങള്‍ എന്നിവയുടെ റിപ്പോര്‍ട്ടും പഠനങ്ങളും കേന്ദ്രം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. സംസ്ഥാനത്ത് ഇന്ന് ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് ഈ വിവരങ്ങള്‍ പുറത്തുവരുന്നത്.
കേന്ദ്രം കടമെടുപ്പ് പരിധി വെട്ടിക്കുറച്ചെന്ന് ആരോപിച്ച് കേരളം നല്‍കിയ ഹര്‍ജിക്ക് മറുപടിയായി അറ്റോര്‍ണി ജനറല്‍ മുഖേന സുപ്രീംകോടതിക്ക് നല്‍കിയ കുറിപ്പിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കുന്നത്. കേന്ദ്രനികുതി, കേന്ദ്രപദ്ധതികളുടെ വിഹിതം, ധനകമ്മി ഗ്രാന്റുകള്‍ തുടങ്ങി സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട പണം നല്‍കിയിട്ടുണ്ട്. വിവിധ ധനകാര്യകമ്മീഷനുകള്‍ ശിപാര്‍ശ ചെയ്തതിനെക്കാള്‍ അധിക പണം കേരളത്തിന് നല്‍കിയിട്ടുള്ളതായും കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.
ഏറ്റവും അധികം കടമുള്ള അഞ്ചു സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്നും കേന്ദ്രം നല്‍കിയ കുറിപ്പില്‍ പറയുന്നു. 2018-19 സാമ്പത്തികവര്‍ഷത്തില്‍ സംസ്ഥാനത്തിന്റെ മൊത്തം വരുമാനത്തിന്റെ 31% ആയിരുന്നു കടം. എന്നാല്‍ 2021-22ല്‍ അത് 39% ആയി ഉയര്‍ന്നു. ദേശീയ ശരാശരി 29.8% മാത്രമാണ്. സംസ്ഥാനം കടത്തിന് നല്‍കുന്ന പലിശയിലും വലിയ വര്‍ധനവാണ് ഉണ്ടായത്. സംസ്ഥാനം എടുക്കുന്ന കടത്തിന്റെ മൊത്തം പലിശ 10%ത്തില്‍ അധികമാകരുതെന്നാണ് 14-ാം ധനകാര്യ കമ്മീഷന്‍ നിര്‍ദ്ദേശം. എന്നാല്‍ കേരളത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 19.8% ആയി വര്‍ധിച്ചു. ഉയര്‍ന്ന പലിശ നല്‍കുന്നതു തന്നെ സംസ്ഥാനത്തിന്റെ ധനകാര്യസ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും കുറിപ്പിലുണ്ട്.
കടം എടുക്കുന്ന പണം കേരളം ഉത്പാദന മേഖലകളിലല്ല നിക്ഷേപിക്കുന്നത്. അത് ശമ്പളവും പെന്‍ഷനും പോലെയുള്ള ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കായാണ് ചെലവഴിക്കുന്നത്. സര്‍ക്കാരിന്റെ ചെലവും വലിയതോതില്‍ വര്‍ധിക്കുന്നുണ്ട്. 2018-19ല്‍ റവന്യൂ വരുമാനത്തിന്റെ 74% ആയിരുന്നു ചെലവ്. 2021-22ല്‍ ഇത് 82.40% ആയി ഉയര്‍ന്നു. സംസ്ഥാനങ്ങളില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. മുഴുവന്‍ സംസ്ഥാനങ്ങളുടെയും കണക്കെടുക്കുമ്പോള്‍ 54.98%ആണ് ശരാശരി. ധനകമ്മിയിലും വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. 2017 – 18ല്‍ ധനകമ്മി 2.41% ആയിരുന്നു. 2021- 22ല്‍ ഇത് 3.17% ആയി ഉയര്‍ന്നു. 0.46% ആണ് ദേശീയ ശരാശരി.
സംസ്ഥാന സര്‍ക്കാരിനുവേണ്ടി കടമെടുക്കുന്ന കിഫ്ബിക്കും കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡിനും സ്വന്തമായി വരുമാനമില്ലെന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. 2021- 22ല്‍ കിഫ്ബിയുടെ വരുമാനം 6401.3 കോടിയാണ്. ഇതില്‍ 93.6% സംസ്ഥാനം നല്‍കിയതാണ്. 6.40% നിക്ഷേപങ്ങളില്‍ നിന്ന് ലഭിച്ച പലിശയാണ്. പെട്രോള്‍ സെസ്, മോട്ടോര്‍ വാഹന നികുതി എന്നിവയില്‍ നിന്ന് ലഭിക്കുന്ന പണമാണ് കിഫ്ബിക്ക് കൈമാറുന്നതെന്നും കുറിപ്പിലുണ്ട്.
കടമെടുപ്പ് പരിധി വെട്ടിക്കുറച്ചെന്നാരോപിച്ച് കേരളം നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയെ കേന്ദ്രം നിലപാടറിയിച്ചത്. അടിയന്തരമായി കടമെടുക്കാന്‍ അനുവദിക്കണമെന്ന കേരളത്തി ന്റെ ആവശ്യം സംസ്ഥാന ബജറ്റിന് മുമ്പ് പരിഗണിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര സർക്കാർ കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നെന്ന സംസ്ഥാനത്തിന്റെ പരാതിക്ക് രൂക്ഷമറുപടിയുമായി കേന്ദ്രം സുപ്രീംകോടതിയില്‍. കേരളം പൊതുധനം കൈകാര്യംചെയ്യുന്നത് ഉചിതമായ രീതിയിലല്ലെന്നാണ് സംസ്ഥാനത്തിന്റെ ധനസ്ഥിതി പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നതെന്നും കേന്ദ്രം സുപ്രീംകോടതിയില്‍ അറിയിച്ചു.
കടമെടുപ്പിന് പരിധി നിശ്ചയിച്ച് സംസ്ഥാനത്തെ കേന്ദ്രം സാമ്പത്തി കമായി ഞെരുക്കുന്നെന്നുകാട്ടി കേരളം സുപ്രീംകോടതിയില്‍ സ്യൂട്ട് ഹര്‍ജി നല്‍കിയിരുന്നു. ഇതിനുള്ള മറുപടിയായാണ് കേന്ദ്രസര്‍ക്കാര്‍ വിശദമായ കുറിപ്പ് നൽകിയത്. കിഫ്ബി, കെ.എസ്.എസ്.പി.എല്‍. എന്നിവയില്‍നിന്ന് 2016-17 മുതല്‍ 2021-22 വരെ 42,285 കോടിയാണ് സംസ്ഥാനസര്‍ക്കാര്‍ കടമെടുത്തത്.
നിയമവും വായ്പപ്പരിധിയും മറികടക്കാനാണ് കേരളം ബജറ്റില്‍ ഉള്‍പ്പെടുത്താതെ കിഫ്ബി, കെ.എസ്.എസ്.പി.എല്‍. (കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡ്) എന്നിവയില്‍നിന്ന് വായ്പയെടുക്കുന്നതെന്ന് കേന്ദ്രം ആരോപിച്ചു. സ്വന്തമായി വരുമാനമാര്‍ഗമില്ലാത്ത ഈ സ്ഥാപനങ്ങളില്‍നിന്ന് എടുക്കുന്ന വായ്പകള്‍ സംസ്ഥാനസര്‍ക്കാരിന്റെ സഞ്ചിതനിധിയില്‍നിന്ന് തിരിച്ചടയ്ക്കേണ്ടിവരും.
തന്റെ പക്കല്‍ മാന്ത്രിക വടിയൊന്നും ഇല്ല. സിപിഎമ്മിന്റെ മുഖത്തടിച്ച് ധനമന്ത്രി കെഎന്‍ ബാലഗോപാലിന്റെ നീക്കം സ്വയംരക്ഷപ്പെടല്‍. തിങ്കളാഴ്ച ബജറ്റവതരിപ്പിക്കാനിരിക്കെ ഒരു മാജിക്കും പ്രതീക്ഷിക്കണ്ടെന്ന് ബാലഗോപാല്‍ തുറന്നടിച്ച് കഴിഞ്ഞു. ഒരു പുണ്ണാക്കും ഖജനാവില്‍ ഇല്ലെങ്കിലും പൊക്കിയടിച്ചോളാനാണ് സിപിഎം പറഞ്ഞത്. ബാലഗോപാലിനെക്കൊണ്ട് കല്ലെടുപ്പിക്കാന്‍ തന്നെ ആയിരുന്നു ഗോവിന്ദന്റെ പുറപ്പാട്. പക്ഷെ ധനമന്ത്രി അതങ്ങ് പൊളിച്ച് കൈയ്യില്‍ക്കൊടുത്തു. നയാപൈസയില്ല പൂച്ചപെറ്റ ഖജനാവ് നിറയ്ക്കാന്‍ എന്റെ കൈയ്യില്‍ മാന്ത്രിക വടിയില്ലെന്നും ബാലഗോപാല്‍ പൊട്ടിച്ചിട്ടുണ്ട്.
ഒരു മാജിക്കും കാണിക്കാനില്ലെങ്കിലും ബജറ്റ് അവതരിപ്പിക്കുമ്പോള്‍ ധമന്ത്രിമാര്‍ വെച്ചലക്കാറാണ് പതിവ്. ഒരു പുളിങ്കുരു പോലും കൈയ്യില്‍ ഇല്ലാത്തപ്പോഴും തോമസ് ഐസക്കൊക്കെ തള്ളോട് തള്ളായിരുന്നു. എന്നാല്‍ ബാലഗോപാല്‍ സത്യം പറഞ്ഞു കൈയ്യില്‍ ഒന്നുമില്ലെന്ന്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇത് പിണറായി സര്‍ക്കാരിന് പിന്നില്‍ നിന്നുള്ള അടി. പിന്നെ ബാലാഗോപാലന്‍ മന്ത്രിയോട് ചോദിക്കാനുള്ളത് പിണറായീടെ ധൂര്‍ത്തിന് നിന്ന് തുള്ളുമ്പോള്‍ ആലോചിക്കണമായിരുന്നു ഖജനാവ് കാലിയാകും ബജറ്റ് അവതരിപ്പിക്കുമ്പോള്‍ ഇതുപോലെ നിന്ന് ഉരുകേണ്ടി വരുമെന്നും.
സിപിഎമ്മിനിട്ട് വെച്ചിട്ടുണ്ട് ബാലഗോപാല്‍. സാമ്പത്തിക പ്രതിസന്ധിയൊന്നും കണക്കിലെടുക്കാതെ ജനപ്രിയ ബജറ്റ് അവതരിപ്പിക്കണമെന്ന സി പി എം നിലപാട്. അതിന്റെ മൂട്ടിലിട്ട് ധനമന്ത്രി പൊട്ടിച്ചത്. ബജറ്റിന് മുന്നേ കൈമലര്‍ത്തിയിട്ടുണ്ട്. ക്ഷേമപെന്‍ഷന്‍ ഉള്‍പ്പെടെ വര്‍ധിപ്പിക്കണമെന്ന ആവശ്യം സി പി എം മുന്നോട്ടുവച്ചിട്ടുണ്ട്. എ.കെ.ജി സെന്ററില്‍ തയ്യാറാക്കുന്ന ബജറ്റ് അവതരിപ്പിച്ചാല്‍ മതിയെന്ന സമ്മര്‍ദ്ദവും മന്ത്രിക്കുണ്ട്. എന്നാല്‍ സിപിഎമ്മിന്റെ പ്ലാനിങ്ങെല്ലാം ബാലഗോപാല്‍ നശിപ്പിച്ചു.